2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് വായിച്ചറിയാന്‍


പരാജയം ഞങ്ങള്‍ക്ക് പ്രശ്‌നമല്ല

കടപ്പാട് - രാഷ്ട്രദീപിക സിനിമ
ആരാണ് ഇവിടെ സൂപ്പര്‍താരം. സ്വന്തം സിനിമകളെ ഒറ്റക്ക് വിജയിപ്പിക്കാന്‍ ശേഷിയുള്ള വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിവുള്ള താരമാണ് സൂപ്പര്‍താരമായി മാറുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് കാലങ്ങളായി സൂപ്പര്‍താര പദവിക്ക് അര്‍ഹരെന്ന് മലയാള സിനിമ എന്നും പറയുന്നു. മലയാളത്തില്‍ മൂന്നു പതിറ്റാണ്ടായി ഏറ്റവും വലിയ മാര്‍ക്കറ്റുള്ളത് എപ്പോഴും മമ്മൂട്ടിയുടെയും ലാലിന്റെയും സിനിമകള്‍ക്ക് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. കൊമേഴ്‌സ്യല്‍ സിനിമക്കൊപ്പം അക്കാദമിക് സിനിമയുടെ ഉയരങ്ങളിലും ഇവര്‍ എത്തിയതോടെ മമ്മൂട്ടിയും ലാലും മലയാള സിനിമയുടെ മുഖമുദ്രയായി മാറി.

മമ്മൂട്ടിയും മോഹന്‍ലാലുമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല എന്നാണ് എപ്പോഴും ചലച്ചിത്രലോകം പറയുന്നത്.
എന്നാല്‍ സമീപകാല മലയാള സിനിമയെ ശ്രദ്ധിച്ചാല്‍ ഈ അഭിപ്രായം പാടേ മാറ്റേണ്ടി വരും. സമീപകാല മലയാള സിനിമയില്‍ തങ്ങളുടെ വിജയങ്ങളുടെ കണക്ക് നോക്കിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളാണോ എന്ന് അവര്‍പോലും സ്വയം ചോദിക്കും. തിയേറ്ററില്‍ സിനിമ വിജയിക്കുന്നതുകൊണ്ടല്ല ഇന്നത്തെ സൂപ്പര്‍താരപദവി.

മുപ്പത് തീയേറ്ററുകളില്‍ നൂറു ദിവസം തികച്ച സൂപ്പര്‍താര ചിത്രം ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല.
അപ്പോള്‍ പിന്നെ ഇന്നത്തെ സൂപ്പര്‍താര പദവിയുടെ മാനദണ്ഡങ്ങള്‍ ഇങ്ങനെ പോകുന്നു -

ഏറ്റവും കുടുതല്‍ ഫാന്‍സ് അസോസിയേഷനുകള്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ സ്വന്തം പണച്ചെലവില്‍ സംഘടിപ്പിക്കുക.

സ്വന്തം സിനിമകള്‍ റിലീസാകുമ്പോള്‍ സ്വന്തം ഫാന്‍സുകരെ വെച്ച് ചെണ്ടമേളം, തായമ്പക, ഫിലിംപെട്ടി ആനപ്പുറത്ത് എഴുന്നെള്ളിപ്പ്, പാലഭിഷേകം എന്നിവ എത്ര പണമുടക്കിയും നിര്‍ബന്ധമായും ചെയ്യുക.

ഏറ്റവും കുടുതല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുക.

തൊട്ടതിനും പിടിച്ചതിനും ബ്രാന്‍ഡ് അംബാസിഡറാകുക.
തന്റെ സിനിമയുടെ സംവിധായകരെയും, എഴുത്തുകാരെയും കൊണ്ട് ചാനലുകളില്‍ തനിക്കു വേണ്ടി വായ്ത്താരി പാടിക്കുക. (ഇതൊരുപക്ഷെ സൂപ്പര്‍താരങ്ങള്‍ പറഞ്ഞു ചെയ്യിക്കുന്നതല്ല. ഡേറ്റ് കിട്ടാന്‍ സംവിധായകരും, എഴുത്തുകാരും സ്വയം ചെയ്യുന്നതാവാനും മതി.)

എല്ലാത്തിനുമൊടുവില്‍ ചാനലുകള്‍ വന്നിരുന്ന് സ്വന്തം വിരഗാഥകള്‍ വേണ്ടുവോളം പ്രസംഗിക്കുക.

ഇത്രയൊക്കെ ഭംഗിയായി നിര്‍വഹിച്ചാല്‍ മലയാള സിനിമയില്‍ സൂപ്പര്‍താരമാവാം.
മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയുമൊക്കെ ഈ ഗിമ്മിക്കുകളില്ലാതെ ഒരുകാലത്ത് സൂപ്പര്‍താരങ്ങളായവരാണ്. പക്ഷെ ഇന്ന് മമ്മൂട്ടിയുടെയും ലാലിന്റെയുമൊക്കെ വഴി മുകളില്‍ പറഞ്ഞ ഗിമ്മിക്കുകള്‍ തന്നെയാണ്. പുത്തന്‍തലമുറ ഏതാണ്ട് പൂര്‍ണ്ണമായും ഈ ഗിമ്മിക്കുകള്‍ വഴി സൂപ്പര്‍താര പദവിയിലേക്ക് സ്വയം അവരോധിക്കുന്നു.

സത്യത്തില്‍ ചാനല്‍ അഭിമുഖങ്ങള്‍ വഴിയും വല്ലപ്പോഴും വീണു കിട്ടുന്ന വിജയങ്ങളുടെയും പേരിലാണ് ഇപ്പോള്‍ നമ്മുടെ ഈ സൂപ്പര്‍താരങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് (മറ്റുള്ളവരും വ്യത്യസ്തരല്ല.)


നിലവില്‍ നാല് വമ്പന്‍ പരാജയങ്ങളുടെ നടുവിലാണ് മമ്മൂട്ടി എന്ന സൂപ്പര്‍താരം നില്‍ക്കുന്നത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12 എന്നി നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെട്ടത്. 2011 ല്‍ മമ്മൂട്ടിക്ക് അവകാശപ്പെടാന്‍ ഒറ്റ വിജയ ചിത്രം പോലുമില്ല. എന്നിട്ടും മമ്മൂട്ടി സൂപ്പര്‍താരം തന്നെയായി തുടരുകയും ചെയ്യുന്നു. പരാജയങ്ങളുടെ എണ്ണം കുടുമ്പോള്‍ അഭിനയിക്കുന്ന സിനിമകളുടെ എണ്ണവും കൂടുന്നു എന്ന വിരോധാഭാസമാണ് മമ്മൂട്ടിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

2010- ല്‍ ആറ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി തീയേറ്ററിലെത്തിയത്. ഇതില്‍ ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായപ്പോള്‍, പ്രമാണി, യുഗപുരുഷന്‍, ദ്രോണ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ദ്രോണ, പ്രമാണി, ഡബിള്‍സ്, ആഗസ്റ്റ് 15 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മാണ ചിലവിന്റെ പകുതി പോലും തിരിച്ചു പിടിച്ചില്ല. അപ്പോള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറുടെ അവസ്ഥ ഊഹിക്കാവുന്നത് മാത്രമേയുള്ളു. ഇനി മറ്റൊരു കൗതുകം ദ്രോണ എന്ന സിനിമ പരാജപ്പെട്ടപ്പോള്‍ നിര്‍മ്മാതാവിനുണ്ടായ ഭീകര നഷ്ടം പരിഹരിക്കാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15 നിര്‍മ്മിച്ചത്. മമ്മൂട്ടി തന്നെ മുന്‍കൈയ്യെടുത്ത് നിര്‍മ്മാതാവിനെ സഹായിക്കാന്‍ തയാറാക്കിയ പ്രോജക്ട്. എന്നിട്ടോ, ദ്രോണയേക്കാള്‍ വലിയ നഷ്ടമായി ആഗസ്റ്റ് 15.

നിര്‍മ്മാതാവിനെ രക്ഷിക്കാന്‍ ഡേറ്റ് കൊടുത്തു എന്നു പറഞ്ഞ് മേനി നടിക്കുന്ന സമയത്ത് മമ്മൂട്ടി എസ്.എന്‍ സ്വാമി എഴുതിവെച്ച തിരക്കഥ ശ്രദ്ധിച്ചൊന്നു വായിച്ചിരുന്നെങ്കില്‍ ആഗസ്റ്റ് 15 മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറില്ലായിരുന്നു. (സി.ബി.ഐയുടെ അഞ്ചാം ഭാഗം എസ്.എന്‍ സ്വാമി എഴുതുന്നു എന്നൊരു വാര്‍ത്തയുണ്ട്. അതൊക്കെ എന്താകുമോ എന്തോ?)


കഴിഞ്ഞ മാസം മമ്മൂട്ടിയുടെ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രവും സലിംകുമാറിന്റെ അവാര്‍ഡ് നേടിയ ചിത്രവുമായ ആദാമിന്റെ മകന്‍ അബുവും ഒരുമിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്നു. ഉടനെ മമ്മൂട്ടിയിലെ ചലച്ചിത്രസ്‌നേഹി ഉണര്‍ന്നു. ഈ രണ്ടു സിനിമകളും ഒരുമിച്ച് റിലീസ് ചെയ്താല്‍ കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ എന്റെ സിനിമയ്ക്ക് വരും. അതുകൊണ്ട് എന്റെ സിനിമ ഒരു ആഴ്ച കൂടി കഴിഞ്ഞേ റിലീസ് ചെയ്യു എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചു. പക്ഷെ ആദാമിന്റെ മകന്‍ അബുവിന് ഒരാഴ്ച ശേഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആദാമിന്റെ മകന്‍ അബുവിനും മുമ്പേ തീയേറ്ററില്‍ നിന്നും പുറത്തായി. അബുവിന് എത്തിയതിന്റെ പകുതി ആളുകള്‍ പോലും ബോംബെ മാര്‍ച്ച് കാണാന്‍ തിയേറ്ററിലെത്തിയില്ല.

സൂപ്പര്‍താരങ്ങളെന്ന് പറയുമ്പോഴും പടം മോശമാണെങ്കില്‍ ന്യായമായൊരു ഇനിഷ്യല്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
2009ലും പരാജയങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടി ഒട്ടും പിന്നിലല്ല. ലവ് ഇന്‍ സിങ്കപ്പോര്‍ എന്ന മമ്മൂട്ടി ചിത്രം ആ വര്‍ഷം കണ്ട ഏറ്റവും വലിയ പരാജയമായി. തുടര്‍ന്നെത്തിയ ഈ പട്ടണത്തില്‍ ഭൂതം പരാജയം. പിന്നീടെത്തിയ ഡാഡികൂളും പരാജയം. തുടര്‍ന്ന് ലൗഡ്‌സ്പീക്കര്‍, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായി. മെച്ചപ്പെട്ട കഥയും ടെക്‌നീഷ്യന്‍സുമൊക്കെ വന്നപ്പോള്‍ സിനിമ വിജയിച്ചു എന്നും പറയാം. എന്നാല്‍ വര്‍ഷത്തിന്റെ അവസാനം കാര്യങ്ങള്‍ പഴയപടിയായി. ചട്ടമ്പിനാട് എന്ന സിനിമ 'സൂപ്പര്‍ പരാജയം'. 2008ല്‍ പരുന്ത്, മായാബസാര്‍, രൗദ്രം, നസ്രാണി തുടങ്ങിയ വമ്പന്‍ പരാജയങ്ങള്‍ മമ്മൂട്ടി സമ്മാനിച്ചപ്പോള്‍ അണ്ണന്‍ തമ്പി എന്ന ഒറ്റചിത്രത്തിന്റെ വിജയത്തിലാണ് മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ പദവി നിലനിര്‍ത്തിയത്.

ഇതിന്റെയും പിറകിലേക്ക് പോയാല്‍ പ്രജാപതി, ഭാര്‍ഗവചരിതം പോലുള്ള മെഗാസൂപ്പര്‍ പരാജയങ്ങള്‍ കാണാം. അതുകൊണ്ടു തന്നെ ഇതിന് പിന്നിലേക്ക് കടക്കുന്നില്ല.

മോഹന്‍ലാല്‍ ഒറ്റക്ക് ആളെ തീയേറ്ററിലെത്തിക്കില്ല എന്ന് മോഹന്‍ലാലിന് പോലും തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടാവണം ഈ വര്‍ഷം ലാല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു. ക്രിസ്ത്യന്‍ബ്രദേഴ്‌സും, ചൈനാ ടൗണും. സിനിമയെന്ന നിലയില്‍ ഈ രണ്ടു ചിത്രങ്ങളെയും കൂട്ടാതിരിക്കുകയാണ് ഭേദം. താരങ്ങളെ ലോറിയില്‍ കൊണ്ട് ഇറക്കുമതി ചെയ്തിട്ടും ചൈനൗടൗണ്‍ തീയേറ്ററില്‍ നാട്ടുകാര്‍ കൂവിപൊളിച്ചു.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ജനകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി. ഒരുനാള്‍ വരും, ശിക്കാര്‍ എന്നീ ചിത്രങ്ങള്‍ വിജയങ്ങളാണെന്ന് മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്, അത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രം 2000നു ശേഷം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.

2009ല്‍ റെഡ് ചില്ലീസ്, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ നാല് പരാജയങ്ങളാണ് മോഹന്‍ലാലിന്റെ സംഭാവന. ഭ്രമരം, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകളാണ് വിജയ ചിത്രങ്ങളായത്. 2008ല്‍ പകല്‍നക്ഷത്രങ്ങള്‍, കുരുക്ഷേത്ര, ആകാശഗോപുരം, മിഴികള്‍ സാക്ഷി, കോളജ് കുമാരന്‍ എന്നീ സൂപ്പര്‍ പരാജയങ്ങളാണ് മോഹന്‍ലാലിന്. ഇന്നത്തെ ചിന്താവിഷയവും, മാടമ്പിയുമാണ് വിജയങ്ങളെന്ന് മോഹന്‍ലാലിന്റെ അടുപ്പക്കാര്‍ അവകാശപ്പെടുന്ന ചിത്രങ്ങള്‍. ഇവയും ഒരു മികച്ച മോഹന്‍ലാല്‍ ഹിറ്റെന്ന് പറയാന്‍ യാതൊരു സാധ്യതയുമില്ല. ഇതിനും പിന്നിലേക്ക് പോയാല്‍ ഫ്‌ളാഷും, അലിഭായിയും പോലുള്ള ചിത്രങ്ങള്‍ പിന്നെയും പരാജയ കഥകള്‍ പറയും.


പക്ഷെ പരാജയങ്ങള്‍ എത്ര സംഭവിച്ചാലും ഇടക്ക് വീണു കിട്ടുന്ന ഒരു വിജയത്തില്‍ സൂപ്പര്‍താര പദവി സൂപ്പര്‍താര പദവി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയുന്നു. (ഇത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മാത്രം കാര്യമല്ല. സൂപ്പര്‍സ്റ്റാര്‍ എന്നു മേനി പറയുന്ന മിക്കവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്) സൂപ്പര്‍താര സിനിമകള്‍ പോലും മിനിമം ഗ്യാരണ്ടിയില്ലാതെ പരാജയങ്ങളായി തുടങ്ങിയപ്പോള്‍ പണ്ട് സിനിമകള്‍ നിര്‍മ്മിച്ചവരില്‍ പലരും കളമൊഴിഞ്ഞു പോയി. നിര്‍മ്മാണ കമ്പനികള്‍ പലതും പൂട്ടിപ്പോയി. ഈ സ്ഥാനത്ത് യാതൊരു കഴമ്പുമില്ലാത്ത വെറും തട്ടിക്കൂട്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കളെയാണ് സംശയത്തോടെ നോക്കിക്കാണേണ്ടത്.

എവിടെ നിന്നാണ് വീണ്ടും വീണ്ടും പരാജയ ചിത്രങ്ങളെടുക്കാനും സൂപ്പറുകളെ നായകന്‍മാരാക്കാനും ഈ നിര്‍മ്മാതാക്കള്‍ക്ക് പണം ലഭിക്കുന്നത്. നാല് കോടി ഇറക്കിയപ്പോള്‍ ഒന്നരക്കോടി പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഈ നിര്‍മ്മാതാക്കള്‍ എവിടെ നിന്നും പണമിറക്കുന്നു. ഈ പണത്തെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് ആന്വേഷിക്കേണ്ടത്.
സൂപ്പറുകള്‍ സിനിമകള്‍ ഇങ്ങനെ പരാജയപ്പെടുമ്പോഴും എങ്ങനെയാണ് പിന്നെയും മോഹന്‍ലാലിനും മമ്മൂട്ടിക്കും സിനിമകള്‍ ലഭിക്കുന്നത്. ഏത് മോശം പടവും താരങ്ങളുടെ തലയെണ്ണി വാങ്ങുന്ന ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് റൈറ്റ് തന്നെയാണ് സൂപ്പര്‍താരങ്ങളുടെ പിടിവള്ളി. പക്ഷെ ഇതുകൊണ്ടു മാത്രം നിര്‍മ്മാതാവ് രക്ഷപെടുന്നില്ലല്ലോ. സാറ്റ് ലൈറ്റ് റൈറ്റ് അതുപോലെ തന്നെ താരത്തിന് നല്‍കണം. പിന്നെയും കോടികള്‍ മുടക്കണം സിനിമ തീരാന്‍. എന്നിട്ടും ചിലര്‍ ഇവിടെ സിനിമകള്‍ നിര്‍മ്മിച്ചുകൂട്ടുമ്പോള്‍ ഈ സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഒരുപക്ഷെ ഈ അന്വേഷണമാവും ഇപ്പോള്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തുന്നത്.
തീര്‍ച്ചയായും കള്ളപ്പണം മലയാള സിനിമയില്‍ ഒഴുകുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. സിനിമയിലുള്ളവര്‍ തന്നെ പലപ്പോഴും ഇത് തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിലും തമിഴകത്തും കോര്‍പ്പറേറ്റുകള്‍ സിനിമാ വ്യവസായം ഏറ്റെടുത്തപ്പോള്‍ ചെറിയ ഇന്‍ഡസ്ട്രികളിലേക്കാണ് കള്ളപ്പണമിറക്കുന്നവര്‍ നോട്ടമിട്ടത്. അങ്ങനെയാവണം പരാജയ സിനിമകള്‍ തുടര്‍ച്ചയായി പടച്ചുവിടാനുള്ള പണം മലയാള സിനിമക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

1 അഭിപ്രായം:

പെഴ! പറഞ്ഞു...

പരാജയങ്ങള്‍ എത്ര സംഭവിച്ചാലും ഇടക്ക് വീണു കിട്ടുന്ന ഒരു വിജയത്തില്‍ സൂപ്പര്‍താര പദവി സൂപ്പര്‍താര പദവി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയുന്നു. (ഇത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മാത്രം കാര്യമല്ല. സൂപ്പര്‍സ്റ്റാര്‍ എന്നു മേനി പറയുന്ന മിക്കവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്) സൂപ്പര്‍താര സിനിമകള്‍ പോലും മിനിമം ഗ്യാരണ്ടിയില്ലാതെ പരാജയങ്ങളായി തുടങ്ങിയപ്പോള്‍ പണ്ട് സിനിമകള്‍ നിര്‍മ്മിച്ചവരില്‍ പലരും കളമൊഴിഞ്ഞു പോയി. നിര്‍മ്മാണ കമ്പനികള്‍ പലതും പൂട്ടിപ്പോയി. ഈ സ്ഥാനത്ത് യാതൊരു കഴമ്പുമില്ലാത്ത വെറും തട്ടിക്കൂട്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കളെയാണ് സംശയത്തോടെ നോക്കിക്കാണേണ്ടത്. എവിടെ നിന്നാണ് വീണ്ടും വീണ്ടും പരാജയ ചിത്രങ്ങളെടുക്കാനും സൂപ്പറുകളെ നായകന്‍മാരാക്കാനും ഈ നിര്‍മ്മാതാക്കള്‍ക്ക് പണം ലഭിക്കുന്നത്.