2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

മനോരമേടെ ഫോര്‍മുല

എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ മനോരമയ്ക്ക് ഇത് എന്നാത്തിന്‍റെ കേടാ? ഞാനും നിങ്ങളും കാശുകൊടുത്തു മേടിക്കുന്ന പത്രത്തന്‍റെ വലിയൊരു ഭാഗമത്രയും പലപ്പോഴും പരസ്യത്തിനായി തീറെഴുതി വച്ചിട്ട് കാലം കൊറെയായി. എങ്കിപ്പിന്നെ തനിക്ക് വേറേതേലും പത്രം മേടിച്ചൂകൂടേ എന്നു ചോദിക്കാന്‍ വരട്ടെ. വീട്ടീലെ മേശപ്പൊറത്തൊരു പത്രം കെടക്കുമ്പോ അത് മലയാളത്തിലെ ഏറ്റോം പ്രചാരമുള്ളതുതന്നെ ആയിക്കോട്ടേന്നു കരുതി.

പരസ്യംകൊണ്ട് ആര്‍ക്കേലുമൊക്കെ പ്രയോജനം കിട്ടുവാരിക്കുമെന്ന് ആശ്വസിച്ച് മിണ്ടാതിരിക്കുവാ. അപ്പംദേ കഴിഞ്ഞ കൊറേ ദിവസമായി പത്രമെടുത്താല്‍ ഫോര്‍മുല വണ്‍ കാറോട്ടം മാത്രേയൊള്ളൂ. ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടം എന്തോ മഹാസംഭവമാണെന്നു വരുത്തിത്തീര്‍ക്കാനൊള്ള പെടാപ്പാട്.

മലയാളികളെ കാറോട്ടം പഠിപ്പിച്ചേ അടങ്ങൂന്ന വാശി. അതിനൊള്ള ട്യൂഷന്‍ പാഠങ്ങളായിരുന്നു കൊറച്ചു ദിവസം. ഇന്നു രാവിലെ പത്രമെടുത്തു നോക്കിയപ്പോള്‍ ഡല്‍ഹിയില്‍ ഇതിലും വലുതൊന്നും സംഭവിക്കാനില്ലെന്ന മട്ടിലാണ് ഒന്നാം പേജുമുതലുള്ള ആഘോഷം.

വല്ല പൊതുവിജ്ഞാന പരീക്ഷേലും ചോദ്യം വന്നാല്‍ ശരിയുത്തരം നല്‍കാന്‍ മാത്രം മൂന്നോ നാലോ മുന്‍നിര ഡ്രൈവര്‍മാരുടെ പേര് പഠിച്ചിരിക്കുന്നതില്‍ തെറ്റില്ലെന്ന് പെഴയ്ക്ക് തോന്നുന്നു. അതിനപ്പുറം ഈ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് നമ്മള്‍ മല്ലൂസിന് എന്നാ കാര്യം? ക്രിക്കറ്റ്, ഫുട്‌ബോള്, ബാസ്‌ക്കറ്റ്‌ബോള്, അത്‌ലറ്റിക്‌സ് തൊടങ്ങി വല്ലോമാണേല് നമ്മക്ക് എന്തേലും പ്രയോജനമുണ്ടാകുമെന്നു കരുതാം. അത്യാവശ്യം മെനക്കെട്ടാല്‍ നമ്മടെ പിള്ളാര്‍ക്കും ഇപ്പറഞ്ഞ ഇനങ്ങളിലൊക്കെ അരക്കൈ നോക്കാമ്പറ്റുകേം ചെയ്യും. പക്ഷെ, കാറോടിക്കാനെറങ്ങിയ നമ്മടെ നരേണ്‍ കാര്‍ത്തികേയന്‍റെ അവസ്ഥയെന്താ?

ഇനി അച്ചായന്‍റെ പത്രത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ഏതെങ്കിലും ചെക്കന്‍ ഫോര്‍മുല വണില്‍ അരക്കൈ നോക്കിയേക്കാമെന്നുവച്ചാലോ. അവന്‍റെ അപ്പന്‍ ഒരു ശരാശരി കോടീശ്വരനാണെങ്കിലും വൈകാതെ പോക്കറ്റു കീറുമെന്നുറപ്പ്.

പിന്നെന്തിനാണ് മനോരമേടെ ഈ പെടാപ്പാട്? അധികം തെരക്കാതെ ഉത്തരം കിട്ടി. ഈ ബ്ലോക്ബസ്റ്റര്‍ പരിപാടി നിങ്ങള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മനോരമ കുടുംബത്തിന്‍റെ ഭാഗംതന്നെയായ എം.ആര്‍.എഫാണ്. കുടുംബയോഗം ഒരു പരിപാടി നടത്തിയാല്‍ അതിന്റെ പബ്ലിസിറ്റി ചൊമതല പൊറത്തൊരാളെ ഏപ്പിക്കുന്നത് ശരിയാണോ?

അപ്പം നമ്മള് വായനക്കാര് എന്നാ ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മനോരമപത്രം എടുത്തുവച്ച് ഫോര്‍മുലാ വണിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കുക. ഇന്നുമുതലുള്ള പത്രത്തിലെ ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് കോള്‍മയിര്‍ കൊള്ളുക. എന്നിട്ട് വെറുതേയിരിക്കാമ്പറ്റുവോ?. ക്രിക്കറ്റ്, ഫുട്‌ബോള്‍ ലോകകപ്പുകള്‍ നടക്കുമ്പോള്‍ നമ്മള് പാടത്തും പറമ്പിലും ലോക്കല്‍ ലോകകപ്പുകള്‍ നടത്താറില്ലേ. അതുപോലെ വീട്ടു മുറ്റത്തു കെടക്കുന്ന ആള്‍ട്ടോയോ സാന്‍ഡ്രോയോ എടുത്ത് പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിച്ച് നമ്മുടെ ഗട്ടര്‍ സര്‍ക്യൂട്ടില്‍ മിന്നലഴക് വിടര്‍ത്തുക. മൂക്കില്‍ വയ്ക്കാനുള്ള പഞ്ഞി കരുതാന്‍ മറക്കരുത്.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കൃഷ്ണനും രാധയും-മാറ്റത്തിന്‍റെ ധുംധുഭിനാദം


ദീര്‍ഘമായ കാത്തിരിപ്പിന് വിരാമം കുറിച്ച് സന്തോഷ് പണ്ധിറ്റിന്‍റെ കൃഷ്ണനും രാധയും എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആളൊഴിഞ്ഞ തിയേറ്റര്‍ പ്രതീക്ഷിച്ചെത്തിയ ഞാന്‍ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ജനസാഗരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒടുവില്‍ 130 രൂപ മുടക്കി ബ്ലാക്കില്‍ ടിക്കറ്റെടുത്താണ് ആദ്യ ഷോ കാണാന്‍ അകത്തു കയറിയത്.

എന്നിട്ട് കാശുപോയില്ലേ എന്നായിരിക്കും വായനക്കാര്‍ ചോദിക്കാന്‍ വരുന്നത്. എന്‍റെ അഭിപ്രായം ഒറ്റ വാചകത്തില്‍ പറയാം- ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.

ജെ.സി ഡാനിയല്‍ മുതല്‍ എം.എസ് മനു(സാന്‍ഡ് വിച്ച്) വരെയുള്ള സംവിധായകരും പ്രേം നസീര്‍ മുതല്‍ ആസിഫ് അലി വരെയുള്ള നായകന്‍മാരും നമുക്ക് സമ്മാനിച്ച ആവര്‍ത്തനവിരസതകള്‍ക്കും ടൈപ്പുകള്‍ക്കും വിരാമം കുറിക്കുകയാണ് സന്തോഷ് പണ്ധിറ്റ് എന്ന പ്രതിഭ. സിനിമയുടെ എല്ലാ മേഖലകളിലും സന്തോഷ് പണ്ധിറ്റ് കൈവച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ചിത്രം നല്‍കുന്നുണ്ട്. ആ പ്രതിഭയുടെ സ്പര്‍ശത്തില്‍ മലയാളത്തിലെ ആദ്യത്തെ കറതീര്‍ന്ന ചിത്രമെന്ന ഖ്യാതിയാണ് കൃഷ്ണനും രാധയും സ്വന്തമാക്കിയിരിക്കുന്നത്.

പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റ, പകയുടെ, വിരഹത്തിന്‍റെ വിഭിന്ന തലങ്ങളെ അതിവിദഗ്ധമായി ക്രോഡീകരിച്ചുകൊണ്ട് ഒരു പുതിയ ചലച്ചിത്ര ഭാഷയാണ് സന്തോഷ് പണ്ധിറ്റ് രചിച്ചിരിക്കുന്നത്. തിയേറ്ററുകളിലെ ആഘോഷത്തിമിര്‍പ്പുകള്‍ അതിനു സാക്ഷ്യ മാകുന്നു.

സിനിമ അടിസ്ഥാനപരമായി ഒരു എന്‍റര്‍ടെയ്ന്‍മെന്‍റാണെന്ന വസ്തുത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് സന്തോഷ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. അഭിനേതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ നിലകളില്‍ അദ്ദേഹത്തിന്‍റെ ക്രാഫ്റ്റിന് അടിവരയിടുകയാണ് ഈ ചിത്രം. നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.

യൂട്യൂബിലും ഇന്‍റ ര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സന്തോഷിനെ അവഹേളിക്കാന്‍ മത്സരിച്ചവരും ഒടുവില്‍ ഈ തൊഴില്‍ ഏറ്റെടുത്ത മലയാള ടെലിവിഷന്‍ ചാനലുകളും ഐതിഹാസികവിജയത്തിന്‍റെ അഗ്നിസ്ഫുല്ലിംഗങ്ങളില്‍ വേവുകയാണിപ്പോള്‍. യൂട്യൂബിലെ വിഡിയോകള്‍ക്കുതാഴെ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകളിട്ടവരെയും ടെലിഫോണ്‍ അഭിമുഖമെന്ന പേരില്‍ സംസാരിച്ചുതുടങ്ങി കൂട്ടത്തെറിവിളിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് എന്തോ വലിയ കാര്യം ചെയ്തെന്ന് അഭിമാനിക്കുന്നവരെയും ചാനല്‍ ന്യൂസ് റൂമിലിരുന്ന് വളഞ്ഞ വഴിക്കുള്ള ചോദ്യങ്ങളുമായി മാനംകെടുത്താന്‍ ശ്രമിച്ചവരെയും തികഞ്ഞ സംയമനത്തോടെ അഭിമുഖീകരിച്ച സന്തോഷിനെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല.

കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും മലയാള സിനിമയുടെ തകര്‍ച്ചയെക്കുറിച്ചുള്ള വിലാപങ്ങളാണ് കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ നമ്മുടെ ഇടയില്‍നിന്നൊരാള്‍ ഈ തകര്‍ച്ചയ്ക്ക് സ്വയം പരിഹാരമാകുകയാണ്. ഗ്ലാമറില്ലാത്ത നായകന്‍മാരെ വച്ച് തമിഴന്‍മാര്‍ നടത്തുന്ന കളിയുടെ പകര്‍ന്നാട്ടമല്ലേ ഇതെന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ, ഇത് മറ്റൊരു തരംഗത്തിന്‍റെ നാന്ദിയാണ്. മലയാള സിനിമയിലെ മാടന്പികളുടെ കോട്ടകൊത്തളങ്ങളെ തകര്‍ത്തെറിയാന്‍ പോകുന്ന വലിയൊരു മുന്നേറ്റത്തിന്‍റെ ചെറിയൊരു തുടക്കം. ലിബിയയില്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ഐതിഹാസിക മുന്നേറ്റത്തിന്‍റെയും തുടക്കം എളിയ രീതിയിലായിരുന്നു എന്ന് ഓര്‍ക്കുക. ഈ മുന്നേറ്റത്തില്‍ നമുക്കും കൈകോര്‍ക്കാം.

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

മാര്‍ക്കറ്റിംഗ് കാലത്തെ ബെര്‍ളിത്തരങ്ങള്‍

പരസ്യം-ടെലിവിഷന്‍ കാണുന്ന പത്രം വായിക്കുന്ന പലര്‍ക്കും പ്രാന്തുണ്ടാക്കുന്ന സാധനം. ഏതെങ്കിലും ടെലിവിഷന്‍ പരിപാടിയുടെ ത്രില്ലില്‍ അല്ലെങ്കില്‍ രസച്ചരടില്‍ ഇരിക്കുന്പോഴാണ് മനുഷ്യനെ വെറുപ്പിക്കുന്ന ഇത് കേറിവരുന്നത്. പത്രത്തിലാണേല്‍ പരസ്യം വിതാനിച്ചിട്ട മിച്ചം വരുന്ന സ്ഥലത്താണ് വാര്‍ത്ത കേറ്റുന്നത്.

നമ്മക്ക്, ലോക്കല്‍സിന് പരസ്യത്തെ തെറിപറയാം. പക്ഷെ, പത്രങ്ങടേം ചാനലുകടേം നിലനില്‍പ്പ് അതായത് പത്തു തുട്ടു തടയുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ചാനലിന്‍റെ റേറ്റിംഗും പത്രത്തിന്‍റെ സര്‍ക്കുലേഷനും കൂടുന്നതനുസരിച്ച് പരസ്യം കൂടും അതിന്‍റെ നെരക്കും കൂടും. പരസ്യം വാര്‍ത്തയായി കൊടുത്ത് കൂടുതല്‍ കാശുവാങ്ങുന്ന പരിപാടി വേറെ.

പരസ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി പെഴ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാകും. കാടു കയറുന്നില്ല, കാര്യം പറയാം. ഹിറ്റു കൂടിയാല്‍ ബ്ലോഗിനും കിട്ടും പരസ്യം. ഹിറ്റും പരസ്യവും കൂടുന്പോള്‍ ബ്ലോഗര്‍ക്ക് പിടിവിട്ടുപോകും. പിന്നെ അദ്ദേഹവും പരസ്യങ്ങള്‍ പോസ്റ്റുകളാക്കും. കാരണം ഇത് മാര്‍ക്കറ്റിംഗ് യുഗമല്ലേ?

സംശയമുണ്ടെങ്കില്‍ ബൂലോകത്തെ അണ്ണാ ഹസാരെ ബെര്‍ളിയുടെ ബ്ലോഗുവഴി ഒന്നു പോയിനോക്ക്
ഇംപ്രസാരിയോ കന്പനി കൊച്ചിയില്‍ നടത്തിയ മിസ് കേരള മത്സരത്തിന് പ്രചാരണം നല്‍കാന്‍ അദ്ദേഹം നടത്തിയ പെടാപാടു കാണാം.

മിസ് കേരള 2011 ലൈവ് എന്ന പേരില്‍ ആദ്യം കൊടുത്ത പോസ്റ്റില്‍ അവസാന റൗണ്ടില്‍ മത്സരിക്കുന്ന സുന്ദരിമേരുടെ പേരുവിവരവും ഫോട്ടോകളും. താടിക്കാര്‍ക്ക് അഭിമാനമെന്ന പേരില്‍ തുടര്‍ന്നുവന്ന പോസ്റ്റിന്‍റെ തലക്കെട്ടു കണ്ടാല്‍ മറ്റെന്തോ ആണെന്നു തോന്നും. വായിക്കുന്പോള്‍ സംഗതി മിസ് കേരളയുടെ ഫലമാണ്. ആകെ മൊത്തം ടോട്ടല്‍ ഒരു മാര്‍ക്കറ്റിംഗ് സെറ്റപ്പ്.

ഇതു പറയുന്പോള്‍ എന്‍റെ ബ്ലോഗ്, എന്‍റെ പോസ്റ്റ്, എന്‍റെ സമയം എനിക്കു തോന്നുന്നത് എഴുതും നിനക്കെന്നാ ചേതം എന്ന് ചോദിക്കാം. വിരോധമില്ല. വെറുതേ പറഞ്ഞെന്നുമാത്രം. മാര്‍ക്കറ്റിംഗ് കാലത്ത് എന്തൊക്കെ കാണേണ്ടവരും. പത്രങ്ങളും ചാനലുകളും കാട്ടിക്കൂട്ടുന്നതുവച്ചു നോക്കുന്പോള്‍ ഇതൊക്കെ നിസ്സാരമല്ലേ.





2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ജോര്‍ജൂട്ടി വിളിച്ചപ്പോള്‍



ഹലോ...
.......................
അതേ...അരാ?
........................
ആഹാ..എടാ മൈ.....നീ ജീവിച്ചിരിപ്പൊണ്ടോ? ഇതിപ്പം എവിടുന്നാ?
....................................
കഴിഞ്ഞ വര്‍ഷം വന്നപ്പം ഈ വഴി കണ്ടുപോലുവില്ലല്ലോ. എന്നാ ഒണ്ടു വിശേഷം? ഒടനേ വല്ലാം ഇങ്ങോട്ടൊണ്ടോ?
............................
കുടുന്പം എന്നാ പറയുന്നു?
...................................
എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിച്ചെന്നും കഴിഞ്ഞ തവണ അവധിക്കു വന്നം അവിടാരുന്നെന്നും സണ്ണി പറഞ്ഞാരുന്നു. നീയൊക്കെ വല്യ പുലികളായിപ്പോയി അല്ലേ? ഇതിപ്പം എന്നാ പറ്റി പതിവില്ലാതെ വിളിക്കാന്‍?
......................................
ഓ... നമ്മക്ക് എന്നാ വിശേഷവാ? അങ്ങനെ പോകുന്നു. വീട്ടിത്തന്നെയാ.
....................................
എയ്...എവ്വടെ? പെണ്ണു കെട്ടിയെങ്കിപ്പിന്നെ പരിപാടി ഇല്ലാതരിക്കുവോ? നീ ഒടനേ വല്ലോം ഇങ്ങോട്ടൊണ്ടോ?
.............................................
ഒന്നും പറയെണ്ടെടാ. പ്രത്യേകിച്ച് ഒരു പരിപാടീമില്ല. രാവിലെ കൊറച്ചുനേരം കവലയ്ക്ക് പോയിരിക്കും. ജോലിക്കാരും പള്ളിക്കൂടം പിള്ളാരുമൊക്കെ പോയിക്കഴിയുന്പോ അവിടെ പിന്നെ ഒരു പട്ടീം കാണത്തില്ല. എങ്ങനേലും അഞ്ജലീപ്പോയി രണ്ടെണ്ണം വിട്ടേച്ചു വന്ന് ഊണു കഴിക്കും. പിന്നെ കെടന്നൊറങ്ങും. മൂന്നു മൂന്നരയാകുന്പം എഴുന്നേറ്റ് വീണ്ടും കവലേ പോകും. വന്ന് ഇപ്പം നമ്മടെ പുളിഞ്ചോട്ടില് ഞാന്‍ മാത്രേ ഒള്ളൂ. കൊച്ചു പിള്ളാര്‍ക്കുപോലും നേരവില്ലല്ലോ. വൈകുന്നേരം ആരെയെങ്കിലും കിട്ടും. ഷെയറിട്ട് ഒരു മുറിക്കല്. പിന്നെ ശനിയാഴ്ച്ചേം ഞാറാഴ്ച്ചേം രാത്രി ചാന്പയ്ക്കലെ ഔതച്ചന്‍റെ വീട്ടില്‍ ചീട്ടുകളി കളവൊണ്ട്. അവിടെ കൂടും. അത്രേയൊള്ളു നമ്മടെ നമ്മടെ കാര്യങ്ങള്.
......................................
എവിടെ? ഫുട്ബോളു പോയിട്ട് കിളികളി പോലുവില്ല. നമ്മടെ 'ചെപ്പോക്കും' അപ്രത്തെ റബര്‍ തോട്ടോം സ്ഥലോം വാഴക്കാലായിലെ സജി മേടിച്ചു. കെട്ടിയോടെ കൂടെ ഇംഗ്ലണ്ടിപ്പോയി കെളവന്‍മാരുടേം കെളവികടേം ചന്തി കഴികി കാശൊണ്ടാക്കിയ അവന്‍റെ ജാട കാണണം. പണ്ട് ഒന്നിച്ച് അടിച്ചു കളിച്ചു നടന്നതാണെങ്കിലും എന്നെ മൈന്‍ഡ് ചെയ്യത്തുപോലുവില്ല.
..........................
ഓ... റബറൊക്കെ അപ്പന്‍റെ ഡിപ്പാര്‍ട്ട് മെന്‍റല്ലേ. പിന്നെ ആവശ്യം വരുന്പം അഞ്ചാറെണ്ണം വലിച്ചോണ്ട് പൊയി വിക്കും. അതു പുള്ളിക്കും അറിയാം പത്തു പതിനഞ്ചു കൊല്ലത്തെ കുരുമൊളക് അങ്ങേര് വിക്കാതെ വെച്ചിട്ടൊണ്ട്. അതുകൊണ്ടൊക്കെയല്ലേ നമ്മള് കഴിയുന്നത്.
................
ഏയ്... അതറിയത്തില്ല. ചാക്കിന്‍റെ സൈഡില്‍ തൊളയിടും. എന്നിട്ട് ഒരു ഓലക്കാല് അകത്തേക്ക് വെക്കും. അതിനാത്തൂടെ വരുന്ന കുരുമൊളക് സഞ്ചീലാക്കും. നാലു ചാക്കീന്ന് അരക്കിലോ വച്ച് ഊറ്റിയാ മതി. പണി കഴിയുന്പോ തൊള പഴേപോലേയാക്കും.
...............................
പുള്ളി ഇപ്പഴും ഉഷാറല്ലേ. നൂറേല്‍ നിക്കും. വാഴേം കപ്പേമൊക്കെയൊണ്ട്. റബറു വെട്ടാനും കൂടും.
ഫുള്‍ ടൈം പറന്പിത്തന്നെ.
....................
മൂത്തോള് ഷേര്‍ലി ദുബായിലാ. ഷാന്‍റി യുകേല്. രണ്ടുപേരുടെയും കെട്ടിയോമ്മാരും പിള്ളാരും അവിടെയൊണ്ട്. അവളുമാര് ഇനീം അപ്പന്‍റെ കയ്യീന്ന് വല്ലോം കിട്ടുവോന്നു നോക്കിയിരിക്കുവാ.
..............................
ഓ.. അതൊന്നും ശരിയാകത്തില്ല. നമ്മളൊന്നും നല്ലകാലത്ത് പറന്പലെറങ്ങീട്ടില്ലെന്ന് നിനക്കറിയത്തില്ലേ. ഇത്രേമൊക്കെ പടിച്ചിട്ട് പണിയാനെറങ്ങുന്പോ നാട്ടുകാര് എന്നാ വിചാരിക്കും? ങ്ഹാ...നിനക്കൊക്കെ ഇനി എന്നെ ഉപദേശിക്കാവല്ലോ, പറന്പി കെളക്കാനും കക്കൂസു കഴുകാനുമൊക്കെ. നീയൊക്കെ വല്യ പുള്ളികളായില്ലേ.
........................
ബോംബേല് ഭയങ്കര ചൂടാ. പോരാത്തതിന് തീപ്പെട്ടിക്കൂടു പോലൊള്ള മൂറില് പത്തു പേര് കെടക്കണം. ആറു മാസം കഴിഞ്ഞപ്പ ഞാന്പോന്നു.
.......................
അതൊന്നും നടക്കത്തില്ല. ഇറാക്കീ പോണേല്‍ പോലും എക്സ്പീരിയന്‍സ് വേണമെന്നാ അവമ്മാര് പറയുന്നേ. പ്രീഡിഗ്രി വരെ പഠിച്ചതൊന്നും അവമ്മാര്‍ക്ക് വല്യ കാര്യവല്ല. ഇപ്പം എല്ലാടത്തും പ്ലസ് ടൂ ആയതുകൊണ്ട് പ്രീഡിഗ്രീന്ന് പറഞ്ഞാപ്പോലും ആര്‍ക്കും മനസ്സിലാകത്തില്ല.
.............................
എവിടെ? നാട്ടില് തൂത്തുവാരുന്ന പണിക്ക് ബിയേം എമ്മേം പടിച്ചോര് ഇടിച്ചു നിക്കുവാ. മാത്രവല്ല, തറവാട്ടിപ്പെറന്ന നമ്മക്കൊക്കെ ആ പണി പറ്റുവോ?
..................................
നോക്കുന്നുണ്ട്. പതിനഞ്ചേക്കറ് സ്ഥലം ഒണ്ടെങ്കിലും കാര്യവില്ല. പെണ്ണുങ്ങക്കെല്ലാം ജോലിയൊള്ള ചെറുക്കമ്മാരെ മതി. എന്തേലും പണി കിട്ടുവാരിക്കും.
....................................................................
നീയൊക്കെ നേരത്തെ കെട്ടിയതുകൊണ്ട് തോന്നുവാ. 39 വയസൊന്നും ഒരു പ്രയാവല്ല മോന. ഇപ്പം ഞാറാഴ്ച്ച പത്രവെടുത്ത് നോക്ക്. കല്യാണം ആലോചിക്കുന്ന ചെറുക്കമ്മാരടേം പെണ്ണുങ്ങടേം പ്രായം അറിയാം.
................................................................
അതൊക്കെ വെട്ടിക്കളഞ്ഞു. അവിടെ കുര്യന്‍ വീടു വച്ചു. പക്ഷെ ആ കയ്യാലേടെ എറന്പി നീന്ന ശീമക്കൊന്നേം മാവും ഇപ്പഴുവൊണ്ട്. മാവിന്‍റെ ചോട്ടീവച്ച് നീ പണ്ട് നടത്തിയ കലാപരിപാടിയൊക്കെ അതിലേ പോകുന്പം ഞാന്‍ ഓര്‍ക്കും. അതൊക്കെ ഒരു കാലവാരുന്നു. കുഞ്ഞുന്നാളത്തെ സാറ്റുകളീം ചില്ലേറും അടിപീടീം പിന്നെ കോളേജീ പടിക്കുന്പഴും അതു കഴിഞ്ഞും തകര്‍ത്തു വാരീയതും ഒക്കെ ഇന്നലത്തെപ്പോലെ തോന്നും. അതില് യാതൊരു മാറ്റോവില്ലാത്തത് എനിക്കേയൊള്ളൂ. അതിനും വേണം മോനേ ഒരു ഭാഗ്യം.
....................................................................
അതു ശരിയാ. മുക്കിന് മുക്കിന് തൊറന്നിട്ടൊണ്ട്. എന്തു കാര്യം? സാധനം മേടിച്ച് എവിടേലും പോയിരുന്ന് സ്വസ്ഥമായി അടിച്ചോണം. നമ്മടെ കാളരാഷേജിന്‍റെ അപ്പന്‍റെ പെട്ടിക്കടേലാണ് ഞങ്ങള് മിക്കവാറും മുറിക്കുന്നത്.
....................................................................
ഒണ്ട്. അങ്ങേര് പടു കെളവനായിപ്പോയി. എന്നാലും ഞങ്ങള് കൊടുത്താല്‍ അടിക്കും.
....................................................................
അങ്ങനെയൊന്നുമില്ല. ആരെയെങ്കിലുമൊക്കെ കിട്ടും. നമ്മടെ റേഞ്ചില്‍ ആരുവില്ല. ഒന്നുകില്‍ ഏതെങ്കിലും കടുംവെട്ടുകള്‍ കാണും. അല്ലേല്‍ പിള്ളാരുസെറ്റ്. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് ടൂന് പടിക്കുന്ന കൊറെ പിള്ളാരൊണ്ട്. അവമ്മാര് നല്ല കന്പനിയാണ്. കാഞ്ഞ വിത്തുകള്.
....................................................................
എന്നാലും പഴയ ഒരു സുഖവില്ലെടാ. ഈ ---ന്‍മാര് നാടു നീളെ വിക്കുന്നൊണ്ടേലും അടിച്ചിട്ട് വണ്ടിയോടിച്ചാ പോലീസ് പിടിക്കും. പൊതു സ്ഥലത്ത് മദ്യപിച്ചാലും പിടിവീഴും. ഏതേലും പറന്പി പോയിരുന്ന് അടിക്കാവെന്നു വിചാരിച്ചാല്‍ കന്പനിക്ക് ഒരു പട്ടിയേം കിട്ടത്തില്ല.ഇപ്പം എല്ലാര്‍ക്കും പെട്ടെന്ന് പരിപാടി അവസാനിപ്പിച്ചു പോകാനാ താല്‍പര്യം. ഇനി ആരെയെങ്കിലും കൂട്ടി നമ്മടെ പറന്പിലോ മറ്റേതെങ്കിലും തോട്ടത്തിലോ പോയിരുന്ന് അടിച്ചാല്‍ ശല്യവാണെന്നു പറഞ്ഞ് അയലോക്കക്കാര് പോലീസിപ്പറയും. അതോടെ തീര്‍ന്നു കഥ. പിന്നെ ഈ ------കള് എന്തിനാണ് കള്ളു കച്ചോടം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല.
....................................................................
ആശയൊണ്ട്. ആളൊഴിഞ്ഞ വീട്ടിലോ പറന്പിലോ പോയിരുന്ന് അഞ്ചാറു മണിക്കൂറ് സ്വസ്ഥമായിരുന്ന് അടിച്ച് പൂസായി, നമ്മടെ ഭരണിപ്പാട്ടൊക്കെ പാടി എല്ലാം മറന്നൊന്നു കുത്തിമറിയണമെന്ന്. അതിപ്പം വല്ല ഹൗസ് ബോട്ടേലോ ടൂറിസ്റ്റ് ബസേലോ ആയാലും മതി. പക്ഷെ, ഒരിക്കലും നടക്കുവെന്നു തോന്നുന്നില്ല.
....................................................................
അവളുമാരെല്ലാം ഇപ്പം കെളവികളായി. എല്ലാത്തിന്‍റേം പിള്ളാര് കെട്ടാനും കെട്ടിക്കാനുമുള്ള വലിപ്പത്തിലായി.
....................................................................
ഏയ്....എവിടെ... അവള് ഒരുമാതിരി വവ്വാലു ചപ്പിയ കപ്പലുമാങ്ങാപ്പഴം പോലായി. പണ്ട് അവള് വലിയ സംഭവമാരുന്നെന്നു പറഞ്ഞാല്‍ ഇപ്പഴത്തെ പിള്ളാര് നമ്മക്കിട്ടടിക്കും.
.....................
അവന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. എന്നോട് അടുപ്പവൊന്നുമില്ല. കാശിഷ്ടംപോലുണ്ട്. സിബി കെ.എസ്.ഇ.ബീലാ. കറിയായ്ക്ക് മെഡിക്കല്‍ ഷോപ്പല്ലേ? അവമ്മാര്‍ക്കും വല്യ തലക്കനവാ. പ്ലാമൂട്ടിലെ ജോസ് അമേരിക്കേന്ന് കഴിഞ്ഞ തവണ വന്നപ്പം വിളിച്ചാരുന്നു. കോട്ടയത്ത് അര്‍ക്കാഡിയേല്‍ പോയി ഒന്നു കൂടി. അവന്‍റെ കോണോത്തിലെ ഇംഗ്ലീഷും ജാഡേം കണ്ട് എനിക്ക് വട്ടായി. ഒച്ചേല്‍ ചവയ്ക്കരുത്, രണ്ടു പെഗില്‍ കൂടുതല്‍ അടിക്കരുത്, ഓരോ പെഗും അടിടിച്ചശേഷം ചുണ്ടുതൊടയ്ക്കണം...എന്നുവേണ്ട കൊറേ ഉപദേശം. ഉടനെയെങ്ങും ഞാന്‍ കെട്ടാന്‍ ഉദ്ദേശമില്ലേല്‍ ഞാന്‍ നാലു കൊല്ലംകൂടി വെയ്റ്റു ചെയ്യാന്‍... അവന്‍റെ മോള്‍ക്ക് പതിനെട്ടാകുമെന്ന് കോണോത്തിലെ ഒരു താമശ.--------ന്‍റെ കൂടെ പോയല്ലോന്നായിപ്പോയി. എന്തൊക്കെ പറഞ്ഞാലും
അവന്‍റെ തന്ത തേങ്ങാപൊതിക്കാരന്‍ വക്കച്ചന്‍തന്നെയല്ലേ?
...........................................................................
ങ്ഹാ.. അങ്ങനെ വരട്ടെ...ഒന്നും മറന്നിട്ടില്ല അല്ലേ? കക്ഷി ഇപ്പം വലിയ ഡീസന്‍റായില്ലേ.ഫുള്‍ ടൈം പ്രാര്‍ത്ഥന. മക്കളൊക്കെ വളന്നു. പഴയ പരിപാടിയൊന്നുമില്ല. പുള്ളിക്കാരി എടവകേലെ പ്രെയര്‍ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റാണ്.
നിന്‍റെ പിള്ളേരൊക്കെ ഏതു ക്ലാസിലാ?
...........................................................................
ഒരുപാടു നേരവായല്ലോ. നിന്‍റെ കൊറേ കാശു പോയിക്കാണുവല്ലോ.
...........................................................................
അതുശരി. ഇന്‍റര്‍നെറ്റുവഴി ഓസു പരിപാടിയാണല്ലേ. എങ്കിപ്പിന്നെ കൊഴപ്പവില്ല വൈകുന്നേരം കവലേ പോകുന്നതുവരെ ഞാന്‍ ഫ്രീയാ പറഞ്ഞോ.
...........................................................................
മെഡിക്കല്‍ മിഷന്‍ ആശൂത്രിലാണോ? വീട് കൊറേക്കാലമായി പൂട്ടിക്കെടക്കവാണല്ലോ. ഞാനോര്‍ത്തു അമ്മ നിന്‍റെയോ ചേട്ടമ്മാരുടെയോ കൂടെയാരിക്കുവെന്ന്.ഇത്രേം കാലം കെയര്‍ ഹോമിലാരുന്നോ?
...........................................................................

അതുശരി. എന്നത്തേക്ക് ഊരും? അതൊക്കെ കൊല്ലുന്നേനു തുല്യവല്ലേ?
...........................................................................
ഞാന്‍ പറഞ്ഞെന്നേയുള്ളൂ. നമ്മടെ പള്ളീത്തന്നെ അടക്കാനാണോ? എനിക്കീ ശവോടക്കിനൊന്നും മുന്‍കൈ എടുത്ത് പരിചയമില്ല. മാത്രവല്ല, പള്ളീലച്ചനുവായിട്ടൊന്നും വലിയ അടുപ്പവില്ല.
...........................................................................
അതെന്നാ എടപാടാടാ?ഐഐഐ. അമ്മേടെ അടക്കിനുപോലും വരാതിരിക്കുകാന്നു പറഞ്ഞാ നാട്ടുകാരനെന്നാ വിചാരിക്കും.
................................................................
അതും ഒരു കണക്കിന് ശരിയാ. നാട്ടുകാരെ നമ്മളെന്തിനു മൈന്‍റ് ചെയ്യണം അല്ലേ?
.................................................................

എനിക്ക് അക്കൗണ്ടും ....രും ഒന്നുമില്ല.
....................................................................
വെസ്റ്റേണ്‍ യൂണിയന്‍റെ പരിപാടീം പിടിയില്ല.
............
ടൗണിലെ എസ്.ബി.ടീടെ ഓപ്പസിറ്റ് ബില്‍‍ഡിംഗ് അല്ലേ?
............................
അയിക്കോട്ടെ. ചാക്കോച്ചേട്ടന്‍റരിക്കെ ഞാന്‍ ചോദിച്ചാല്‍ വീടിന്‍റെ താക്കോല് തരുവോ?. നീയൊന്നു വിളിച്ചു പറഞ്ഞേര്.
....................
മൊബൈല്‍ മോര്‍ച്ചറീല് മൂന്നു ദിവസം വെക്കണോ? ഒരു ദിവസം പോരെ. നിങ്ങളാരും വരുന്നില്ലല്ലോ?
..................
നാളെയും ഈ സമയത്ത് വിളിച്ചാ മതി.
ഓകെ. ശരി. ഓകെ.

-----മോന്‍. പതിവില്ലാതെ വിളിച്ചപ്പഴേ എനിക്ക് തോന്നിയതാ, എന്തോ കൊനഷ്ടുണ്ടെന്ന്. സ്വന്തം തള്ള ചാകാന്‍ കെടക്കുവാ. എന്നിട്ടാണ് ആ ---ന്‍ ഇത്രേം നേരം കിരാതിച്ചത്. വളഞ്ഞുവന്ന് മൂക്കേപ്പിടിക്കാനുള്ള പെടാപ്പാട്!.നാലു പുളിച്ചതു പറയാന്‍ തെകട്ടിവന്നതാ. ങ്ഹാ.. എനിക്കിപ്പം എന്നാ കോപ്പാ?. അങ്ങനെയെങ്കിലും പത്തുപൈസ കിട്ടുന്നത് കളയണോ?.

ഇതൊക്കെ വച്ചു നോക്കുന്പോ ഞാന്‍തന്നയല്ലേ ഭേദം? വീട്ടുകാര്‍ക്ക് കാല്‍ കാശിന് ഗുണവില്ലേലും തന്തേം തള്ളേം ചാകുന്പോ അവര്‍ ഒണ്ടാക്കിയ ഒരുത്തന്‍ അടുത്തുണ്ടാകുവല്ലോ.


2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മഞ്ച് സ്റ്റാര്‍ സിംഗര്‍- ഒള്ളതു പറഞ്ഞാല്‍


ചെറ്റത്തരം കാണിക്കാം, പറയരുത് എന്നതാണ് നമ്മടെ നാട്ടിലെ കാര്യങ്ങള്‍. പ്രത്യേകിച്ചും എന്നെപ്പോലെ സമൂഹം കാര്യവായ നെലേം വെലേം കല്‍പ്പിക്കാത്തോര് മിണ്ടാന്‍ പാടില്ല. എന്നാലും ഒരുമാതിരി മറ്റേപ്പരിപാടി കണ്ടാ പറയാതിരിക്കാന്‍ പെഴയ്ക്ക് പറ്റുകേല.

നമ്മടെ നാട്ടിലെ ഏതെങ്കിലും ഒരു കല്യാണ സദ്യേടെ കാര്യം നോക്ക്. സദ്യ ഒരുക്കുന്നത് കോട്ടയത്തെ കുട്ടപ്പന്‍ ചേട്ടനോ ലോകത്തിലെ ഒന്നാം നന്പര്‍ പാചകക്കാരനോ ആകട്ടെ, കഴിച്ച് ഏന്പൊക്കോം വിട്ടു കഴിയുന്പോ എന്തേലും ഒരു കുറ്റം കണ്ടുപിടിക്കാതെ ഒരുത്തനും വീട്ടിപ്പോകത്തില്ല. കാരണം കിരാതം നമ്മടെ രക്തത്തിലൊള്ളതാണ്.

ഇതൊക്കെ പ്രബുദ്ധതയുടെ ഭാഗമാണെന്നാണ് പലരും പറയുന്നത്. എന്തിനധികം മലയാള സിനിമയിലെ പുത്തന്‍ പ്രതിഭ സന്തോഷ് പണ്ധിറ്റിന്‍റെ മേക്കിട്ടു കേറുന്നതും പെഴ പോലും കേട്ടിട്ടില്ലാത്ത തെറി അയാളെ വിളിക്കുന്നതുമൊക്കെ പ്രബുദ്ധതേടെ ഭാഗമാണല്ലോ. ഇതൊക്കെയാണേലും അവിഹിത ബന്ധങ്ങള്‍ നിറഞ്ഞാടുന്ന മെഗാ പരന്പരകള്‍ക്കും മനുഷ്യനെ വട്ടാക്കുന്ന സംഗീത റിയാലിറ്റി ഷോകള്‍ക്കും പിന്നെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരകര്‍ക്കും മാര്‍ക്കറ്റ് ഇടായാനേ പോകുന്നില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. എല്ലാത്തിനേം വിമര്‍ശിക്കുന്ന പുലികളും മുകളില്‍ ‍പറഞ്ഞ ഇനങ്ങള്‍ക്കു മുന്നില്‍ പോത്തെറച്ചി കണ്ട പൂച്ചകളെപ്പോലെ നില്‍ക്കും.

വന്നുവന്ന് ഇപ്പം സന്ധ്യയായാല്‍ സ്വന്തം വീട്ടിലോ നാട്ടിലേ വേറെതെങ്കിലും വീട്ടിലോ കേറാന്പറ്റാതായി. എങ്ങാനും ചെന്നു കേറിയാല്‍ മീണ്ടാതെ കണ്ണും മിഴിച്ച് വെടലച്ചിരീം ചിരിച്ച് ടീവിടെ മുന്നില്‍ ഇരുന്നോണം. അതുകൊണ്ട് എന്തുവേണ്ടി ? എന്നേപ്പൊലൊള്ളോര്‍ക്ക് അന്തിക്ക് ബിവറേജസ് ഷോപ്പുകളും ബാറുകളും തന്നെ ശരണം.

നമ്മടെ ജനപ്രിയ ചാനലുകാര് കഴിഞ്ഞദിവം കാണിച്ച ഒരു --- പണിയെക്കുറിച്ചാണ് പറയാന്‍ വന്നത്. മലബാര്‍ ഗോള്‍ഡില്‍ പോയി സ്വര്‍ണം മേടിക്കാന്‍ പറയുകേം പിന്നെ അത് മണപ്പുറം ഫിനാന്‍സില്‍ കൊണ്ടുപോയി പണം വയ്ക്കാന്‍ ഉപദേശിക്കുകേം പണയം വച്ച കാശ് പോക്കറ്റി കെടക്കുന്പോ വൈകിട്ടെന്നാ പരിപാടീന്ന് ചോദിക്കുകേം ചെയ്യുമെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് പലരും പറയുന്ന പരാതി.

നാട്ടിലെ സര്‍വമാന തട്ടിപ്പു സ്ഥാപനങ്ങളുടെയും പരസ്യം വിളന്പുന്നത് ചാനലുകളും പത്രങ്ങളുമാണ്. എന്നിട്ട് ഈ സ്ഥാപനങ്ങള്‍ ഉഡായിപ്പാണെന്ന് തെളിയുന്പോള്‍ പത്രക്കാരും ചാനലുകാരും നേരെ മലക്കം മറിഞ്ഞിട്ട് അന്വേഷണ പരന്പരയും റിപ്പോര്‍ട്ടിംഗും തൊടങ്ങും. ഇതുള്‍പ്പെടെ മാധ്യമങ്ങള്‍ കാണിക്കുന്ന തരികിടകള്‍ ആരു പുറത്തു കൊണ്ടുവരും എന്ന് ചോദിക്കുന്നത് പൂച്ചയ്ക്കാര് മണികെട്ടും എന്നു പറയുന്നതുപോലെയാണ്. കാരണം കാര്യത്തോടടുക്കുന്പം മനോരമേം ദേശാഭിമാനീം പോലും ഭായി ഭായിയാണ്.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂണിയറിന്‍റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം നടന്നു.
മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഉദ്വേഗത്തിന്‍റെ സൂചിത്തുന്പില്‍ മഞ്ച് സ്റ്റാ‍ര്‍ സിംഗറിന്‍റെ സ്ഥിരം അവതാരക പോരെന്നു കണ്ട് അവതാരയാകാന്‍ വേണ്ടി പിറന്നുവീണ അവതാരം രഞ്ജിനി ഹരിദാസിനെത്തന്നെ ഇറക്കി. വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തം വച്ചു മൂപ്പിക്കുന്നതു കണ്ടപ്പോള്‍ പണ്ടേതോ ഒരു സിനിമേല് തേങ്ങാ എറിഞ്ഞുടച്ചാല്‍ കുറ്റം ചെയ്തവന്‍റെ തല പൊട്ടിത്തെറിക്കുമെന്ന് ആവര്‍ത്തിച്ചോണ്ടിരുന്ന പൂജാരിയുടെ പെര്‍ഫോമന്‍സില്‍ മനം മടുത്ത് ആ തേങ്ങ പിടിച്ചു വാങ്ങി ഉടയ്ക്കുന്ന കഥാപാത്രത്തെയാണ്. ടെന്‍ഷന്‍ മുഹൂര്‍ത്തം വലിച്ചുനീട്ടാന്‍ ജഗതി ശ്രീകുമാറും ജയറാമുമൊക്കെ വലിയ സംഭാവനകള്‍ നല്‍കി. കിട്ടിയ ചാന്‍സില്‍ ജഗതി കണ്‍മുന്നില്‍ വച്ചുതന്നെ രഞ്ജിനിയുടെ അവതാരക മികവിനെ പൊളിച്ചടുക്കുകയും ചെയ്തു.

പിന്നെ ജയറാം വിജയിയെ പ്രഖ്യാപിച്ചു. ആദര്‍ശ്. സ്വന്തമായി ഇതുവരെ വീടില്ലാതിരുന്ന ആദര്‍ശിന് 50 ലക്ഷത്തിന്‍റെ ഫ്ളാറ്റ്! (മുന്‍പ് പല റിയാലിറ്റി ഷോകളിലും വിജയിച്ചവര്‍ക്ക് ഫ്ളാറ്റ് തന്നെ പുലിവാലായത് മറന്നിട്ടുണ്ടാവില്ലല്ലോ. അത് പിന്നത്തെ കാര്യം) ഇനി ആദര്‍ശിന് എന്താണ് പറയാനുള്ളതെന്നാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടത്(രഞ്ജിനി ഹരിദാസിന്‍റെ വക അലക്ക്). ആദര്‍ശിനൊപ്പം അമ്മയും വേദിയിലുണ്ട്.

ആദര്‍ശ് വികാരമടക്കാന്‍ പാടുപെട്ട് സംസാരിച്ചു. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ഏറെ സ്ട്രഗിള്‍ ചെയ്തെന്ന് പറഞ്ഞു.
അവസാനം ഒരു കാര്യംകൂടി പറഞ്ഞു. എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. എന്‍റെ പിരിഞ്ഞിരിക്കുന്ന അച്ഛനും അമ്മയും ഒന്നിക്കണം. അവര്‍ എന്‍റെ കൂടെവേണം. അച്ഛന്‍ ഇത് കാണുന്നുണ്ടാകും. ഇതു കണ്ടെങ്കിലും മനസ്സലിഞ്ഞ് അമ്മയുമൊത്ത് ജീവിക്കാന്‍ വരണം എന്ന്.
എന്‍റെ അമ്മച്ചി ഉള്‍പ്പെടെ എല്ലാരും കരഞ്ഞു. നാട്ടിലും വിദേശത്തുമുള്ള മല്ലൂസിന്‍റെ സ്വീകരണ മുറികളില്‍ വീണ കണ്ണീര് മീനച്ചിലാറ്റിലേക്ക് ഒന്നിച്ചൊഴുകിയിരുന്നെങ്കില്‍ കോട്ടയം പട്ടണം മുങ്ങിപ്പോയേനേ.

ആദര്‍ശിന്‍റെ അച്ഛനെ നമുക്ക് അറിയില്ലെങ്കിലും അദ്ദേഹം ഇതുവരെ മനസ്സലിവില്ലാത്ത ഒരാളാണെന്നു വേണം ആദര്‍ശിന്‍റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍. എന്തു തോന്നുന്നു?.
ഒരു കുടംബ പ്രശ്നം എങ്ങനെ കച്ചോടച്ചരക്കാമെന്ന് അങ്ങനെ ഏഷ്യാനെറ്റ് കാണിച്ചുതന്നു. സീരിയലിലൂടെയും മറ്റും അവിഹിത ബന്ധങ്ങളെയും വിവാഹമോചനങ്ങളെയുമൊക്കെ കാട്ടിത്തരുന്ന ചാനലിന്‍റെ മറ്റൊരു മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം!



2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നാളെ ഹര്‍ത്താല്‍

നേരത്തെ പറയാതിരുന്നത് കടന്ന കയ്യായിരപ്പോയെന്ന് നിങ്ങക്ക് തോന്നുവാരിക്കും. തെരക്കു കഴിഞ്ഞപ്പഴാണ് തീരുമാനിച്ചേ.

വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. കാളപെറ്റെന്നു കേട്ടാലൊടനെ കയറെടുക്കുന്ന കമ്യൂണിസ്റ്റുകാരുടെ എടപാട് പലടത്തും ജയിച്ചിട്ടൊണ്ടാകും പക്ഷെ ഞങ്ങടടുത്ത് നടക്കുകേല. ഉമ്മന്‍ ചാണ്ടി സാറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എമ്മുകാരുടെ ജനാധിപത്യ ധ്വംസനത്തിനെതിരെയാണ് ഈ ഹര്‍ത്താല്‍.

മനസ്സുകൊണ്ടുപോലും ഇന്നേവരെ ഒരു വേണ്ടാതീനോം ചെയ്തിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിസാര്‍ അഴിമതിക്കേസിന്‍റെ പേരില്‍ രാജിവെക്കണമെന്ന് പറയുന്നത് വെറും ജനാധിപത്യധ്വംസനം മാത്രമല്ല, ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണ്. അതുകൊണ്ടുതന്നെ പെഴയെപ്പോലെ ഉമ്മന്‍ ചാണ്ടിസാറിനെ മനസ്സിന്‍റെ രൂപക്കൂട്ടില്‍ വച്ച് നൊവേന ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ക്ക് ഹര്‍ത്താലു നടത്താതിരിക്കാന്‍ പറ്റുകേല.

ഇവരു ബഹളംവക്കാന്‍ മാത്രം ഇപ്പം എന്നാ ഒണ്ടായി? പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന വിജിലന്‍സിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന സാറിന്‍റെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. അത്രയൊള്ളൂ. അല്ല, അത്രമാത്രേയൊള്ളൂ.


കോടതി പറഞ്ഞതു കേട്ടതും ആ വലിയ മനുഷ്യന്‍ ഇടിപിടിയോന്ന് രാജിവെക്കാനൊരുങ്ങിയെന്നു കേട്ടപ്പോ എന്നേപ്പോലുള്ള നസ്രാണീകളു മാത്രമല്ല, സകലമാന കോട്ടയംകാരടേം ചങ്കു പെടഞ്ഞു.

അയ്യോ അച്ചായാ പോകല്ലേന്നൊള്ള വിലാപവാണ് പിന്നെ മാറ്റൊലിക്കൊണ്ടത്. രമേശ് ചെന്നിത്തല പറഞ്ഞത് അച്ചുതാനന്ദന്‍ കേട്ടാരുന്നോ?നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന ചെന്നിത്തലേടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് എന്‍റെ ഓരോ രോമം എഴുന്നേറ്റുനിന്നു.

അതുകൊണ്ടും പോരാത്തോര്‍ക്കുവേണ്ടി കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തെറ്റുകാരനായി കാണാനാവില്ലെന്ന്. ഇനിയിപ്പം ആരൊക്കെ ബഹളം വച്ചിട്ടെന്നാ കാര്യം. ഈ പറഞ്ഞതൊന്നും പോരെങ്കില്‍ നാട്ടിലെ ഏ അരമനേന്നോ, അങ്ങു ദൂരെ പാത്രിയാര്‍ക്കീസിന്‍റെ ആസ്ഥാനത്തൂന്നോ അച്ചായന്‍റെ നിഷ്കളങ്കത കണ്‍ഫേം ചെയ്യിക്കാം.

ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെ ആരോപണം വന്നാല്‍, സംശയം ഉയര്‍ന്നാല്‍, അന്വേഷണം ഉണ്ടായാല്‍ രാജിവെക്കണമെന്നു പറയുന്നത് ഒരു പതിവ് സ്റ്റൈലാണ്. പക്ഷെ, ഉമ്മന്‍ ചാണ്ടി സാര്‍ വെറുമൊരു ഭരണകര്‍ത്താവല്ല. നിഷ്കളങ്കനും സര്‍വസംഗപരിത്യാഗിയും വിനീതനും അഗ്നിശുദ്ധി തെളിയിച്ചയാളും സ്വര്‍ഗത്തില്‍നിന്ന് നേരിട്ടയച്ച സ്വഭാവസര്‍ട്ടിഫിക്കറ്റുള്ളയാളും പാവങ്ങളുടെ പടത്തലവനും അങ്ങനെ ഒരുപാട് സംഭവങ്ങളാണ്.

അങ്ങനെയുള്ള ഒരാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും?. ഏതായാലും നാളെ രാവിലെ ഷോപ്പുകടെ ഷട്ടര്‍ പൊക്കുന്പം ഞങ്ങടെ ഹര്‍ത്താല് തൊടങ്ങും. എല്ലാ ബാറുകളുടെയും രാത്രി കൗണ്ടര്‍ പൂട്ടുംവരെ നീണ്ടു നില്‍ക്കും. പിന്നെ ചുരുണ്ടു കെടക്കും.