2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ജോര്‍ജൂട്ടി വിളിച്ചപ്പോള്‍



ഹലോ...
.......................
അതേ...അരാ?
........................
ആഹാ..എടാ മൈ.....നീ ജീവിച്ചിരിപ്പൊണ്ടോ? ഇതിപ്പം എവിടുന്നാ?
....................................
കഴിഞ്ഞ വര്‍ഷം വന്നപ്പം ഈ വഴി കണ്ടുപോലുവില്ലല്ലോ. എന്നാ ഒണ്ടു വിശേഷം? ഒടനേ വല്ലാം ഇങ്ങോട്ടൊണ്ടോ?
............................
കുടുന്പം എന്നാ പറയുന്നു?
...................................
എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിച്ചെന്നും കഴിഞ്ഞ തവണ അവധിക്കു വന്നം അവിടാരുന്നെന്നും സണ്ണി പറഞ്ഞാരുന്നു. നീയൊക്കെ വല്യ പുലികളായിപ്പോയി അല്ലേ? ഇതിപ്പം എന്നാ പറ്റി പതിവില്ലാതെ വിളിക്കാന്‍?
......................................
ഓ... നമ്മക്ക് എന്നാ വിശേഷവാ? അങ്ങനെ പോകുന്നു. വീട്ടിത്തന്നെയാ.
....................................
എയ്...എവ്വടെ? പെണ്ണു കെട്ടിയെങ്കിപ്പിന്നെ പരിപാടി ഇല്ലാതരിക്കുവോ? നീ ഒടനേ വല്ലോം ഇങ്ങോട്ടൊണ്ടോ?
.............................................
ഒന്നും പറയെണ്ടെടാ. പ്രത്യേകിച്ച് ഒരു പരിപാടീമില്ല. രാവിലെ കൊറച്ചുനേരം കവലയ്ക്ക് പോയിരിക്കും. ജോലിക്കാരും പള്ളിക്കൂടം പിള്ളാരുമൊക്കെ പോയിക്കഴിയുന്പോ അവിടെ പിന്നെ ഒരു പട്ടീം കാണത്തില്ല. എങ്ങനേലും അഞ്ജലീപ്പോയി രണ്ടെണ്ണം വിട്ടേച്ചു വന്ന് ഊണു കഴിക്കും. പിന്നെ കെടന്നൊറങ്ങും. മൂന്നു മൂന്നരയാകുന്പം എഴുന്നേറ്റ് വീണ്ടും കവലേ പോകും. വന്ന് ഇപ്പം നമ്മടെ പുളിഞ്ചോട്ടില് ഞാന്‍ മാത്രേ ഒള്ളൂ. കൊച്ചു പിള്ളാര്‍ക്കുപോലും നേരവില്ലല്ലോ. വൈകുന്നേരം ആരെയെങ്കിലും കിട്ടും. ഷെയറിട്ട് ഒരു മുറിക്കല്. പിന്നെ ശനിയാഴ്ച്ചേം ഞാറാഴ്ച്ചേം രാത്രി ചാന്പയ്ക്കലെ ഔതച്ചന്‍റെ വീട്ടില്‍ ചീട്ടുകളി കളവൊണ്ട്. അവിടെ കൂടും. അത്രേയൊള്ളു നമ്മടെ നമ്മടെ കാര്യങ്ങള്.
......................................
എവിടെ? ഫുട്ബോളു പോയിട്ട് കിളികളി പോലുവില്ല. നമ്മടെ 'ചെപ്പോക്കും' അപ്രത്തെ റബര്‍ തോട്ടോം സ്ഥലോം വാഴക്കാലായിലെ സജി മേടിച്ചു. കെട്ടിയോടെ കൂടെ ഇംഗ്ലണ്ടിപ്പോയി കെളവന്‍മാരുടേം കെളവികടേം ചന്തി കഴികി കാശൊണ്ടാക്കിയ അവന്‍റെ ജാട കാണണം. പണ്ട് ഒന്നിച്ച് അടിച്ചു കളിച്ചു നടന്നതാണെങ്കിലും എന്നെ മൈന്‍ഡ് ചെയ്യത്തുപോലുവില്ല.
..........................
ഓ... റബറൊക്കെ അപ്പന്‍റെ ഡിപ്പാര്‍ട്ട് മെന്‍റല്ലേ. പിന്നെ ആവശ്യം വരുന്പം അഞ്ചാറെണ്ണം വലിച്ചോണ്ട് പൊയി വിക്കും. അതു പുള്ളിക്കും അറിയാം പത്തു പതിനഞ്ചു കൊല്ലത്തെ കുരുമൊളക് അങ്ങേര് വിക്കാതെ വെച്ചിട്ടൊണ്ട്. അതുകൊണ്ടൊക്കെയല്ലേ നമ്മള് കഴിയുന്നത്.
................
ഏയ്... അതറിയത്തില്ല. ചാക്കിന്‍റെ സൈഡില്‍ തൊളയിടും. എന്നിട്ട് ഒരു ഓലക്കാല് അകത്തേക്ക് വെക്കും. അതിനാത്തൂടെ വരുന്ന കുരുമൊളക് സഞ്ചീലാക്കും. നാലു ചാക്കീന്ന് അരക്കിലോ വച്ച് ഊറ്റിയാ മതി. പണി കഴിയുന്പോ തൊള പഴേപോലേയാക്കും.
...............................
പുള്ളി ഇപ്പഴും ഉഷാറല്ലേ. നൂറേല്‍ നിക്കും. വാഴേം കപ്പേമൊക്കെയൊണ്ട്. റബറു വെട്ടാനും കൂടും.
ഫുള്‍ ടൈം പറന്പിത്തന്നെ.
....................
മൂത്തോള് ഷേര്‍ലി ദുബായിലാ. ഷാന്‍റി യുകേല്. രണ്ടുപേരുടെയും കെട്ടിയോമ്മാരും പിള്ളാരും അവിടെയൊണ്ട്. അവളുമാര് ഇനീം അപ്പന്‍റെ കയ്യീന്ന് വല്ലോം കിട്ടുവോന്നു നോക്കിയിരിക്കുവാ.
..............................
ഓ.. അതൊന്നും ശരിയാകത്തില്ല. നമ്മളൊന്നും നല്ലകാലത്ത് പറന്പലെറങ്ങീട്ടില്ലെന്ന് നിനക്കറിയത്തില്ലേ. ഇത്രേമൊക്കെ പടിച്ചിട്ട് പണിയാനെറങ്ങുന്പോ നാട്ടുകാര് എന്നാ വിചാരിക്കും? ങ്ഹാ...നിനക്കൊക്കെ ഇനി എന്നെ ഉപദേശിക്കാവല്ലോ, പറന്പി കെളക്കാനും കക്കൂസു കഴുകാനുമൊക്കെ. നീയൊക്കെ വല്യ പുള്ളികളായില്ലേ.
........................
ബോംബേല് ഭയങ്കര ചൂടാ. പോരാത്തതിന് തീപ്പെട്ടിക്കൂടു പോലൊള്ള മൂറില് പത്തു പേര് കെടക്കണം. ആറു മാസം കഴിഞ്ഞപ്പ ഞാന്പോന്നു.
.......................
അതൊന്നും നടക്കത്തില്ല. ഇറാക്കീ പോണേല്‍ പോലും എക്സ്പീരിയന്‍സ് വേണമെന്നാ അവമ്മാര് പറയുന്നേ. പ്രീഡിഗ്രി വരെ പഠിച്ചതൊന്നും അവമ്മാര്‍ക്ക് വല്യ കാര്യവല്ല. ഇപ്പം എല്ലാടത്തും പ്ലസ് ടൂ ആയതുകൊണ്ട് പ്രീഡിഗ്രീന്ന് പറഞ്ഞാപ്പോലും ആര്‍ക്കും മനസ്സിലാകത്തില്ല.
.............................
എവിടെ? നാട്ടില് തൂത്തുവാരുന്ന പണിക്ക് ബിയേം എമ്മേം പടിച്ചോര് ഇടിച്ചു നിക്കുവാ. മാത്രവല്ല, തറവാട്ടിപ്പെറന്ന നമ്മക്കൊക്കെ ആ പണി പറ്റുവോ?
..................................
നോക്കുന്നുണ്ട്. പതിനഞ്ചേക്കറ് സ്ഥലം ഒണ്ടെങ്കിലും കാര്യവില്ല. പെണ്ണുങ്ങക്കെല്ലാം ജോലിയൊള്ള ചെറുക്കമ്മാരെ മതി. എന്തേലും പണി കിട്ടുവാരിക്കും.
....................................................................
നീയൊക്കെ നേരത്തെ കെട്ടിയതുകൊണ്ട് തോന്നുവാ. 39 വയസൊന്നും ഒരു പ്രയാവല്ല മോന. ഇപ്പം ഞാറാഴ്ച്ച പത്രവെടുത്ത് നോക്ക്. കല്യാണം ആലോചിക്കുന്ന ചെറുക്കമ്മാരടേം പെണ്ണുങ്ങടേം പ്രായം അറിയാം.
................................................................
അതൊക്കെ വെട്ടിക്കളഞ്ഞു. അവിടെ കുര്യന്‍ വീടു വച്ചു. പക്ഷെ ആ കയ്യാലേടെ എറന്പി നീന്ന ശീമക്കൊന്നേം മാവും ഇപ്പഴുവൊണ്ട്. മാവിന്‍റെ ചോട്ടീവച്ച് നീ പണ്ട് നടത്തിയ കലാപരിപാടിയൊക്കെ അതിലേ പോകുന്പം ഞാന്‍ ഓര്‍ക്കും. അതൊക്കെ ഒരു കാലവാരുന്നു. കുഞ്ഞുന്നാളത്തെ സാറ്റുകളീം ചില്ലേറും അടിപീടീം പിന്നെ കോളേജീ പടിക്കുന്പഴും അതു കഴിഞ്ഞും തകര്‍ത്തു വാരീയതും ഒക്കെ ഇന്നലത്തെപ്പോലെ തോന്നും. അതില് യാതൊരു മാറ്റോവില്ലാത്തത് എനിക്കേയൊള്ളൂ. അതിനും വേണം മോനേ ഒരു ഭാഗ്യം.
....................................................................
അതു ശരിയാ. മുക്കിന് മുക്കിന് തൊറന്നിട്ടൊണ്ട്. എന്തു കാര്യം? സാധനം മേടിച്ച് എവിടേലും പോയിരുന്ന് സ്വസ്ഥമായി അടിച്ചോണം. നമ്മടെ കാളരാഷേജിന്‍റെ അപ്പന്‍റെ പെട്ടിക്കടേലാണ് ഞങ്ങള് മിക്കവാറും മുറിക്കുന്നത്.
....................................................................
ഒണ്ട്. അങ്ങേര് പടു കെളവനായിപ്പോയി. എന്നാലും ഞങ്ങള് കൊടുത്താല്‍ അടിക്കും.
....................................................................
അങ്ങനെയൊന്നുമില്ല. ആരെയെങ്കിലുമൊക്കെ കിട്ടും. നമ്മടെ റേഞ്ചില്‍ ആരുവില്ല. ഒന്നുകില്‍ ഏതെങ്കിലും കടുംവെട്ടുകള്‍ കാണും. അല്ലേല്‍ പിള്ളാരുസെറ്റ്. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് ടൂന് പടിക്കുന്ന കൊറെ പിള്ളാരൊണ്ട്. അവമ്മാര് നല്ല കന്പനിയാണ്. കാഞ്ഞ വിത്തുകള്.
....................................................................
എന്നാലും പഴയ ഒരു സുഖവില്ലെടാ. ഈ ---ന്‍മാര് നാടു നീളെ വിക്കുന്നൊണ്ടേലും അടിച്ചിട്ട് വണ്ടിയോടിച്ചാ പോലീസ് പിടിക്കും. പൊതു സ്ഥലത്ത് മദ്യപിച്ചാലും പിടിവീഴും. ഏതേലും പറന്പി പോയിരുന്ന് അടിക്കാവെന്നു വിചാരിച്ചാല്‍ കന്പനിക്ക് ഒരു പട്ടിയേം കിട്ടത്തില്ല.ഇപ്പം എല്ലാര്‍ക്കും പെട്ടെന്ന് പരിപാടി അവസാനിപ്പിച്ചു പോകാനാ താല്‍പര്യം. ഇനി ആരെയെങ്കിലും കൂട്ടി നമ്മടെ പറന്പിലോ മറ്റേതെങ്കിലും തോട്ടത്തിലോ പോയിരുന്ന് അടിച്ചാല്‍ ശല്യവാണെന്നു പറഞ്ഞ് അയലോക്കക്കാര് പോലീസിപ്പറയും. അതോടെ തീര്‍ന്നു കഥ. പിന്നെ ഈ ------കള് എന്തിനാണ് കള്ളു കച്ചോടം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല.
....................................................................
ആശയൊണ്ട്. ആളൊഴിഞ്ഞ വീട്ടിലോ പറന്പിലോ പോയിരുന്ന് അഞ്ചാറു മണിക്കൂറ് സ്വസ്ഥമായിരുന്ന് അടിച്ച് പൂസായി, നമ്മടെ ഭരണിപ്പാട്ടൊക്കെ പാടി എല്ലാം മറന്നൊന്നു കുത്തിമറിയണമെന്ന്. അതിപ്പം വല്ല ഹൗസ് ബോട്ടേലോ ടൂറിസ്റ്റ് ബസേലോ ആയാലും മതി. പക്ഷെ, ഒരിക്കലും നടക്കുവെന്നു തോന്നുന്നില്ല.
....................................................................
അവളുമാരെല്ലാം ഇപ്പം കെളവികളായി. എല്ലാത്തിന്‍റേം പിള്ളാര് കെട്ടാനും കെട്ടിക്കാനുമുള്ള വലിപ്പത്തിലായി.
....................................................................
ഏയ്....എവിടെ... അവള് ഒരുമാതിരി വവ്വാലു ചപ്പിയ കപ്പലുമാങ്ങാപ്പഴം പോലായി. പണ്ട് അവള് വലിയ സംഭവമാരുന്നെന്നു പറഞ്ഞാല്‍ ഇപ്പഴത്തെ പിള്ളാര് നമ്മക്കിട്ടടിക്കും.
.....................
അവന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. എന്നോട് അടുപ്പവൊന്നുമില്ല. കാശിഷ്ടംപോലുണ്ട്. സിബി കെ.എസ്.ഇ.ബീലാ. കറിയായ്ക്ക് മെഡിക്കല്‍ ഷോപ്പല്ലേ? അവമ്മാര്‍ക്കും വല്യ തലക്കനവാ. പ്ലാമൂട്ടിലെ ജോസ് അമേരിക്കേന്ന് കഴിഞ്ഞ തവണ വന്നപ്പം വിളിച്ചാരുന്നു. കോട്ടയത്ത് അര്‍ക്കാഡിയേല്‍ പോയി ഒന്നു കൂടി. അവന്‍റെ കോണോത്തിലെ ഇംഗ്ലീഷും ജാഡേം കണ്ട് എനിക്ക് വട്ടായി. ഒച്ചേല്‍ ചവയ്ക്കരുത്, രണ്ടു പെഗില്‍ കൂടുതല്‍ അടിക്കരുത്, ഓരോ പെഗും അടിടിച്ചശേഷം ചുണ്ടുതൊടയ്ക്കണം...എന്നുവേണ്ട കൊറേ ഉപദേശം. ഉടനെയെങ്ങും ഞാന്‍ കെട്ടാന്‍ ഉദ്ദേശമില്ലേല്‍ ഞാന്‍ നാലു കൊല്ലംകൂടി വെയ്റ്റു ചെയ്യാന്‍... അവന്‍റെ മോള്‍ക്ക് പതിനെട്ടാകുമെന്ന് കോണോത്തിലെ ഒരു താമശ.--------ന്‍റെ കൂടെ പോയല്ലോന്നായിപ്പോയി. എന്തൊക്കെ പറഞ്ഞാലും
അവന്‍റെ തന്ത തേങ്ങാപൊതിക്കാരന്‍ വക്കച്ചന്‍തന്നെയല്ലേ?
...........................................................................
ങ്ഹാ.. അങ്ങനെ വരട്ടെ...ഒന്നും മറന്നിട്ടില്ല അല്ലേ? കക്ഷി ഇപ്പം വലിയ ഡീസന്‍റായില്ലേ.ഫുള്‍ ടൈം പ്രാര്‍ത്ഥന. മക്കളൊക്കെ വളന്നു. പഴയ പരിപാടിയൊന്നുമില്ല. പുള്ളിക്കാരി എടവകേലെ പ്രെയര്‍ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റാണ്.
നിന്‍റെ പിള്ളേരൊക്കെ ഏതു ക്ലാസിലാ?
...........................................................................
ഒരുപാടു നേരവായല്ലോ. നിന്‍റെ കൊറേ കാശു പോയിക്കാണുവല്ലോ.
...........................................................................
അതുശരി. ഇന്‍റര്‍നെറ്റുവഴി ഓസു പരിപാടിയാണല്ലേ. എങ്കിപ്പിന്നെ കൊഴപ്പവില്ല വൈകുന്നേരം കവലേ പോകുന്നതുവരെ ഞാന്‍ ഫ്രീയാ പറഞ്ഞോ.
...........................................................................
മെഡിക്കല്‍ മിഷന്‍ ആശൂത്രിലാണോ? വീട് കൊറേക്കാലമായി പൂട്ടിക്കെടക്കവാണല്ലോ. ഞാനോര്‍ത്തു അമ്മ നിന്‍റെയോ ചേട്ടമ്മാരുടെയോ കൂടെയാരിക്കുവെന്ന്.ഇത്രേം കാലം കെയര്‍ ഹോമിലാരുന്നോ?
...........................................................................

അതുശരി. എന്നത്തേക്ക് ഊരും? അതൊക്കെ കൊല്ലുന്നേനു തുല്യവല്ലേ?
...........................................................................
ഞാന്‍ പറഞ്ഞെന്നേയുള്ളൂ. നമ്മടെ പള്ളീത്തന്നെ അടക്കാനാണോ? എനിക്കീ ശവോടക്കിനൊന്നും മുന്‍കൈ എടുത്ത് പരിചയമില്ല. മാത്രവല്ല, പള്ളീലച്ചനുവായിട്ടൊന്നും വലിയ അടുപ്പവില്ല.
...........................................................................
അതെന്നാ എടപാടാടാ?ഐഐഐ. അമ്മേടെ അടക്കിനുപോലും വരാതിരിക്കുകാന്നു പറഞ്ഞാ നാട്ടുകാരനെന്നാ വിചാരിക്കും.
................................................................
അതും ഒരു കണക്കിന് ശരിയാ. നാട്ടുകാരെ നമ്മളെന്തിനു മൈന്‍റ് ചെയ്യണം അല്ലേ?
.................................................................

എനിക്ക് അക്കൗണ്ടും ....രും ഒന്നുമില്ല.
....................................................................
വെസ്റ്റേണ്‍ യൂണിയന്‍റെ പരിപാടീം പിടിയില്ല.
............
ടൗണിലെ എസ്.ബി.ടീടെ ഓപ്പസിറ്റ് ബില്‍‍ഡിംഗ് അല്ലേ?
............................
അയിക്കോട്ടെ. ചാക്കോച്ചേട്ടന്‍റരിക്കെ ഞാന്‍ ചോദിച്ചാല്‍ വീടിന്‍റെ താക്കോല് തരുവോ?. നീയൊന്നു വിളിച്ചു പറഞ്ഞേര്.
....................
മൊബൈല്‍ മോര്‍ച്ചറീല് മൂന്നു ദിവസം വെക്കണോ? ഒരു ദിവസം പോരെ. നിങ്ങളാരും വരുന്നില്ലല്ലോ?
..................
നാളെയും ഈ സമയത്ത് വിളിച്ചാ മതി.
ഓകെ. ശരി. ഓകെ.

-----മോന്‍. പതിവില്ലാതെ വിളിച്ചപ്പഴേ എനിക്ക് തോന്നിയതാ, എന്തോ കൊനഷ്ടുണ്ടെന്ന്. സ്വന്തം തള്ള ചാകാന്‍ കെടക്കുവാ. എന്നിട്ടാണ് ആ ---ന്‍ ഇത്രേം നേരം കിരാതിച്ചത്. വളഞ്ഞുവന്ന് മൂക്കേപ്പിടിക്കാനുള്ള പെടാപ്പാട്!.നാലു പുളിച്ചതു പറയാന്‍ തെകട്ടിവന്നതാ. ങ്ഹാ.. എനിക്കിപ്പം എന്നാ കോപ്പാ?. അങ്ങനെയെങ്കിലും പത്തുപൈസ കിട്ടുന്നത് കളയണോ?.

ഇതൊക്കെ വച്ചു നോക്കുന്പോ ഞാന്‍തന്നയല്ലേ ഭേദം? വീട്ടുകാര്‍ക്ക് കാല്‍ കാശിന് ഗുണവില്ലേലും തന്തേം തള്ളേം ചാകുന്പോ അവര്‍ ഒണ്ടാക്കിയ ഒരുത്തന്‍ അടുത്തുണ്ടാകുവല്ലോ.


2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മഞ്ച് സ്റ്റാര്‍ സിംഗര്‍- ഒള്ളതു പറഞ്ഞാല്‍


ചെറ്റത്തരം കാണിക്കാം, പറയരുത് എന്നതാണ് നമ്മടെ നാട്ടിലെ കാര്യങ്ങള്‍. പ്രത്യേകിച്ചും എന്നെപ്പോലെ സമൂഹം കാര്യവായ നെലേം വെലേം കല്‍പ്പിക്കാത്തോര് മിണ്ടാന്‍ പാടില്ല. എന്നാലും ഒരുമാതിരി മറ്റേപ്പരിപാടി കണ്ടാ പറയാതിരിക്കാന്‍ പെഴയ്ക്ക് പറ്റുകേല.

നമ്മടെ നാട്ടിലെ ഏതെങ്കിലും ഒരു കല്യാണ സദ്യേടെ കാര്യം നോക്ക്. സദ്യ ഒരുക്കുന്നത് കോട്ടയത്തെ കുട്ടപ്പന്‍ ചേട്ടനോ ലോകത്തിലെ ഒന്നാം നന്പര്‍ പാചകക്കാരനോ ആകട്ടെ, കഴിച്ച് ഏന്പൊക്കോം വിട്ടു കഴിയുന്പോ എന്തേലും ഒരു കുറ്റം കണ്ടുപിടിക്കാതെ ഒരുത്തനും വീട്ടിപ്പോകത്തില്ല. കാരണം കിരാതം നമ്മടെ രക്തത്തിലൊള്ളതാണ്.

ഇതൊക്കെ പ്രബുദ്ധതയുടെ ഭാഗമാണെന്നാണ് പലരും പറയുന്നത്. എന്തിനധികം മലയാള സിനിമയിലെ പുത്തന്‍ പ്രതിഭ സന്തോഷ് പണ്ധിറ്റിന്‍റെ മേക്കിട്ടു കേറുന്നതും പെഴ പോലും കേട്ടിട്ടില്ലാത്ത തെറി അയാളെ വിളിക്കുന്നതുമൊക്കെ പ്രബുദ്ധതേടെ ഭാഗമാണല്ലോ. ഇതൊക്കെയാണേലും അവിഹിത ബന്ധങ്ങള്‍ നിറഞ്ഞാടുന്ന മെഗാ പരന്പരകള്‍ക്കും മനുഷ്യനെ വട്ടാക്കുന്ന സംഗീത റിയാലിറ്റി ഷോകള്‍ക്കും പിന്നെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരകര്‍ക്കും മാര്‍ക്കറ്റ് ഇടായാനേ പോകുന്നില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. എല്ലാത്തിനേം വിമര്‍ശിക്കുന്ന പുലികളും മുകളില്‍ ‍പറഞ്ഞ ഇനങ്ങള്‍ക്കു മുന്നില്‍ പോത്തെറച്ചി കണ്ട പൂച്ചകളെപ്പോലെ നില്‍ക്കും.

വന്നുവന്ന് ഇപ്പം സന്ധ്യയായാല്‍ സ്വന്തം വീട്ടിലോ നാട്ടിലേ വേറെതെങ്കിലും വീട്ടിലോ കേറാന്പറ്റാതായി. എങ്ങാനും ചെന്നു കേറിയാല്‍ മീണ്ടാതെ കണ്ണും മിഴിച്ച് വെടലച്ചിരീം ചിരിച്ച് ടീവിടെ മുന്നില്‍ ഇരുന്നോണം. അതുകൊണ്ട് എന്തുവേണ്ടി ? എന്നേപ്പൊലൊള്ളോര്‍ക്ക് അന്തിക്ക് ബിവറേജസ് ഷോപ്പുകളും ബാറുകളും തന്നെ ശരണം.

നമ്മടെ ജനപ്രിയ ചാനലുകാര് കഴിഞ്ഞദിവം കാണിച്ച ഒരു --- പണിയെക്കുറിച്ചാണ് പറയാന്‍ വന്നത്. മലബാര്‍ ഗോള്‍ഡില്‍ പോയി സ്വര്‍ണം മേടിക്കാന്‍ പറയുകേം പിന്നെ അത് മണപ്പുറം ഫിനാന്‍സില്‍ കൊണ്ടുപോയി പണം വയ്ക്കാന്‍ ഉപദേശിക്കുകേം പണയം വച്ച കാശ് പോക്കറ്റി കെടക്കുന്പോ വൈകിട്ടെന്നാ പരിപാടീന്ന് ചോദിക്കുകേം ചെയ്യുമെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് പലരും പറയുന്ന പരാതി.

നാട്ടിലെ സര്‍വമാന തട്ടിപ്പു സ്ഥാപനങ്ങളുടെയും പരസ്യം വിളന്പുന്നത് ചാനലുകളും പത്രങ്ങളുമാണ്. എന്നിട്ട് ഈ സ്ഥാപനങ്ങള്‍ ഉഡായിപ്പാണെന്ന് തെളിയുന്പോള്‍ പത്രക്കാരും ചാനലുകാരും നേരെ മലക്കം മറിഞ്ഞിട്ട് അന്വേഷണ പരന്പരയും റിപ്പോര്‍ട്ടിംഗും തൊടങ്ങും. ഇതുള്‍പ്പെടെ മാധ്യമങ്ങള്‍ കാണിക്കുന്ന തരികിടകള്‍ ആരു പുറത്തു കൊണ്ടുവരും എന്ന് ചോദിക്കുന്നത് പൂച്ചയ്ക്കാര് മണികെട്ടും എന്നു പറയുന്നതുപോലെയാണ്. കാരണം കാര്യത്തോടടുക്കുന്പം മനോരമേം ദേശാഭിമാനീം പോലും ഭായി ഭായിയാണ്.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂണിയറിന്‍റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം നടന്നു.
മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഉദ്വേഗത്തിന്‍റെ സൂചിത്തുന്പില്‍ മഞ്ച് സ്റ്റാ‍ര്‍ സിംഗറിന്‍റെ സ്ഥിരം അവതാരക പോരെന്നു കണ്ട് അവതാരയാകാന്‍ വേണ്ടി പിറന്നുവീണ അവതാരം രഞ്ജിനി ഹരിദാസിനെത്തന്നെ ഇറക്കി. വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തം വച്ചു മൂപ്പിക്കുന്നതു കണ്ടപ്പോള്‍ പണ്ടേതോ ഒരു സിനിമേല് തേങ്ങാ എറിഞ്ഞുടച്ചാല്‍ കുറ്റം ചെയ്തവന്‍റെ തല പൊട്ടിത്തെറിക്കുമെന്ന് ആവര്‍ത്തിച്ചോണ്ടിരുന്ന പൂജാരിയുടെ പെര്‍ഫോമന്‍സില്‍ മനം മടുത്ത് ആ തേങ്ങ പിടിച്ചു വാങ്ങി ഉടയ്ക്കുന്ന കഥാപാത്രത്തെയാണ്. ടെന്‍ഷന്‍ മുഹൂര്‍ത്തം വലിച്ചുനീട്ടാന്‍ ജഗതി ശ്രീകുമാറും ജയറാമുമൊക്കെ വലിയ സംഭാവനകള്‍ നല്‍കി. കിട്ടിയ ചാന്‍സില്‍ ജഗതി കണ്‍മുന്നില്‍ വച്ചുതന്നെ രഞ്ജിനിയുടെ അവതാരക മികവിനെ പൊളിച്ചടുക്കുകയും ചെയ്തു.

പിന്നെ ജയറാം വിജയിയെ പ്രഖ്യാപിച്ചു. ആദര്‍ശ്. സ്വന്തമായി ഇതുവരെ വീടില്ലാതിരുന്ന ആദര്‍ശിന് 50 ലക്ഷത്തിന്‍റെ ഫ്ളാറ്റ്! (മുന്‍പ് പല റിയാലിറ്റി ഷോകളിലും വിജയിച്ചവര്‍ക്ക് ഫ്ളാറ്റ് തന്നെ പുലിവാലായത് മറന്നിട്ടുണ്ടാവില്ലല്ലോ. അത് പിന്നത്തെ കാര്യം) ഇനി ആദര്‍ശിന് എന്താണ് പറയാനുള്ളതെന്നാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടത്(രഞ്ജിനി ഹരിദാസിന്‍റെ വക അലക്ക്). ആദര്‍ശിനൊപ്പം അമ്മയും വേദിയിലുണ്ട്.

ആദര്‍ശ് വികാരമടക്കാന്‍ പാടുപെട്ട് സംസാരിച്ചു. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ഏറെ സ്ട്രഗിള്‍ ചെയ്തെന്ന് പറഞ്ഞു.
അവസാനം ഒരു കാര്യംകൂടി പറഞ്ഞു. എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. എന്‍റെ പിരിഞ്ഞിരിക്കുന്ന അച്ഛനും അമ്മയും ഒന്നിക്കണം. അവര്‍ എന്‍റെ കൂടെവേണം. അച്ഛന്‍ ഇത് കാണുന്നുണ്ടാകും. ഇതു കണ്ടെങ്കിലും മനസ്സലിഞ്ഞ് അമ്മയുമൊത്ത് ജീവിക്കാന്‍ വരണം എന്ന്.
എന്‍റെ അമ്മച്ചി ഉള്‍പ്പെടെ എല്ലാരും കരഞ്ഞു. നാട്ടിലും വിദേശത്തുമുള്ള മല്ലൂസിന്‍റെ സ്വീകരണ മുറികളില്‍ വീണ കണ്ണീര് മീനച്ചിലാറ്റിലേക്ക് ഒന്നിച്ചൊഴുകിയിരുന്നെങ്കില്‍ കോട്ടയം പട്ടണം മുങ്ങിപ്പോയേനേ.

ആദര്‍ശിന്‍റെ അച്ഛനെ നമുക്ക് അറിയില്ലെങ്കിലും അദ്ദേഹം ഇതുവരെ മനസ്സലിവില്ലാത്ത ഒരാളാണെന്നു വേണം ആദര്‍ശിന്‍റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍. എന്തു തോന്നുന്നു?.
ഒരു കുടംബ പ്രശ്നം എങ്ങനെ കച്ചോടച്ചരക്കാമെന്ന് അങ്ങനെ ഏഷ്യാനെറ്റ് കാണിച്ചുതന്നു. സീരിയലിലൂടെയും മറ്റും അവിഹിത ബന്ധങ്ങളെയും വിവാഹമോചനങ്ങളെയുമൊക്കെ കാട്ടിത്തരുന്ന ചാനലിന്‍റെ മറ്റൊരു മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം!



2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നാളെ ഹര്‍ത്താല്‍

നേരത്തെ പറയാതിരുന്നത് കടന്ന കയ്യായിരപ്പോയെന്ന് നിങ്ങക്ക് തോന്നുവാരിക്കും. തെരക്കു കഴിഞ്ഞപ്പഴാണ് തീരുമാനിച്ചേ.

വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. കാളപെറ്റെന്നു കേട്ടാലൊടനെ കയറെടുക്കുന്ന കമ്യൂണിസ്റ്റുകാരുടെ എടപാട് പലടത്തും ജയിച്ചിട്ടൊണ്ടാകും പക്ഷെ ഞങ്ങടടുത്ത് നടക്കുകേല. ഉമ്മന്‍ ചാണ്ടി സാറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എമ്മുകാരുടെ ജനാധിപത്യ ധ്വംസനത്തിനെതിരെയാണ് ഈ ഹര്‍ത്താല്‍.

മനസ്സുകൊണ്ടുപോലും ഇന്നേവരെ ഒരു വേണ്ടാതീനോം ചെയ്തിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിസാര്‍ അഴിമതിക്കേസിന്‍റെ പേരില്‍ രാജിവെക്കണമെന്ന് പറയുന്നത് വെറും ജനാധിപത്യധ്വംസനം മാത്രമല്ല, ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണ്. അതുകൊണ്ടുതന്നെ പെഴയെപ്പോലെ ഉമ്മന്‍ ചാണ്ടിസാറിനെ മനസ്സിന്‍റെ രൂപക്കൂട്ടില്‍ വച്ച് നൊവേന ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ക്ക് ഹര്‍ത്താലു നടത്താതിരിക്കാന്‍ പറ്റുകേല.

ഇവരു ബഹളംവക്കാന്‍ മാത്രം ഇപ്പം എന്നാ ഒണ്ടായി? പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന വിജിലന്‍സിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന സാറിന്‍റെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. അത്രയൊള്ളൂ. അല്ല, അത്രമാത്രേയൊള്ളൂ.


കോടതി പറഞ്ഞതു കേട്ടതും ആ വലിയ മനുഷ്യന്‍ ഇടിപിടിയോന്ന് രാജിവെക്കാനൊരുങ്ങിയെന്നു കേട്ടപ്പോ എന്നേപ്പോലുള്ള നസ്രാണീകളു മാത്രമല്ല, സകലമാന കോട്ടയംകാരടേം ചങ്കു പെടഞ്ഞു.

അയ്യോ അച്ചായാ പോകല്ലേന്നൊള്ള വിലാപവാണ് പിന്നെ മാറ്റൊലിക്കൊണ്ടത്. രമേശ് ചെന്നിത്തല പറഞ്ഞത് അച്ചുതാനന്ദന്‍ കേട്ടാരുന്നോ?നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന ചെന്നിത്തലേടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് എന്‍റെ ഓരോ രോമം എഴുന്നേറ്റുനിന്നു.

അതുകൊണ്ടും പോരാത്തോര്‍ക്കുവേണ്ടി കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തെറ്റുകാരനായി കാണാനാവില്ലെന്ന്. ഇനിയിപ്പം ആരൊക്കെ ബഹളം വച്ചിട്ടെന്നാ കാര്യം. ഈ പറഞ്ഞതൊന്നും പോരെങ്കില്‍ നാട്ടിലെ ഏ അരമനേന്നോ, അങ്ങു ദൂരെ പാത്രിയാര്‍ക്കീസിന്‍റെ ആസ്ഥാനത്തൂന്നോ അച്ചായന്‍റെ നിഷ്കളങ്കത കണ്‍ഫേം ചെയ്യിക്കാം.

ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെ ആരോപണം വന്നാല്‍, സംശയം ഉയര്‍ന്നാല്‍, അന്വേഷണം ഉണ്ടായാല്‍ രാജിവെക്കണമെന്നു പറയുന്നത് ഒരു പതിവ് സ്റ്റൈലാണ്. പക്ഷെ, ഉമ്മന്‍ ചാണ്ടി സാര്‍ വെറുമൊരു ഭരണകര്‍ത്താവല്ല. നിഷ്കളങ്കനും സര്‍വസംഗപരിത്യാഗിയും വിനീതനും അഗ്നിശുദ്ധി തെളിയിച്ചയാളും സ്വര്‍ഗത്തില്‍നിന്ന് നേരിട്ടയച്ച സ്വഭാവസര്‍ട്ടിഫിക്കറ്റുള്ളയാളും പാവങ്ങളുടെ പടത്തലവനും അങ്ങനെ ഒരുപാട് സംഭവങ്ങളാണ്.

അങ്ങനെയുള്ള ഒരാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും?. ഏതായാലും നാളെ രാവിലെ ഷോപ്പുകടെ ഷട്ടര്‍ പൊക്കുന്പം ഞങ്ങടെ ഹര്‍ത്താല് തൊടങ്ങും. എല്ലാ ബാറുകളുടെയും രാത്രി കൗണ്ടര്‍ പൂട്ടുംവരെ നീണ്ടു നില്‍ക്കും. പിന്നെ ചുരുണ്ടു കെടക്കും.




സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് വായിച്ചറിയാന്‍


പരാജയം ഞങ്ങള്‍ക്ക് പ്രശ്‌നമല്ല

കടപ്പാട് - രാഷ്ട്രദീപിക സിനിമ
ആരാണ് ഇവിടെ സൂപ്പര്‍താരം. സ്വന്തം സിനിമകളെ ഒറ്റക്ക് വിജയിപ്പിക്കാന്‍ ശേഷിയുള്ള വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിവുള്ള താരമാണ് സൂപ്പര്‍താരമായി മാറുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് കാലങ്ങളായി സൂപ്പര്‍താര പദവിക്ക് അര്‍ഹരെന്ന് മലയാള സിനിമ എന്നും പറയുന്നു. മലയാളത്തില്‍ മൂന്നു പതിറ്റാണ്ടായി ഏറ്റവും വലിയ മാര്‍ക്കറ്റുള്ളത് എപ്പോഴും മമ്മൂട്ടിയുടെയും ലാലിന്റെയും സിനിമകള്‍ക്ക് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. കൊമേഴ്‌സ്യല്‍ സിനിമക്കൊപ്പം അക്കാദമിക് സിനിമയുടെ ഉയരങ്ങളിലും ഇവര്‍ എത്തിയതോടെ മമ്മൂട്ടിയും ലാലും മലയാള സിനിമയുടെ മുഖമുദ്രയായി മാറി.

മമ്മൂട്ടിയും മോഹന്‍ലാലുമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല എന്നാണ് എപ്പോഴും ചലച്ചിത്രലോകം പറയുന്നത്.
എന്നാല്‍ സമീപകാല മലയാള സിനിമയെ ശ്രദ്ധിച്ചാല്‍ ഈ അഭിപ്രായം പാടേ മാറ്റേണ്ടി വരും. സമീപകാല മലയാള സിനിമയില്‍ തങ്ങളുടെ വിജയങ്ങളുടെ കണക്ക് നോക്കിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളാണോ എന്ന് അവര്‍പോലും സ്വയം ചോദിക്കും. തിയേറ്ററില്‍ സിനിമ വിജയിക്കുന്നതുകൊണ്ടല്ല ഇന്നത്തെ സൂപ്പര്‍താരപദവി.

മുപ്പത് തീയേറ്ററുകളില്‍ നൂറു ദിവസം തികച്ച സൂപ്പര്‍താര ചിത്രം ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല.
അപ്പോള്‍ പിന്നെ ഇന്നത്തെ സൂപ്പര്‍താര പദവിയുടെ മാനദണ്ഡങ്ങള്‍ ഇങ്ങനെ പോകുന്നു -

ഏറ്റവും കുടുതല്‍ ഫാന്‍സ് അസോസിയേഷനുകള്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ സ്വന്തം പണച്ചെലവില്‍ സംഘടിപ്പിക്കുക.

സ്വന്തം സിനിമകള്‍ റിലീസാകുമ്പോള്‍ സ്വന്തം ഫാന്‍സുകരെ വെച്ച് ചെണ്ടമേളം, തായമ്പക, ഫിലിംപെട്ടി ആനപ്പുറത്ത് എഴുന്നെള്ളിപ്പ്, പാലഭിഷേകം എന്നിവ എത്ര പണമുടക്കിയും നിര്‍ബന്ധമായും ചെയ്യുക.

ഏറ്റവും കുടുതല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുക.

തൊട്ടതിനും പിടിച്ചതിനും ബ്രാന്‍ഡ് അംബാസിഡറാകുക.
തന്റെ സിനിമയുടെ സംവിധായകരെയും, എഴുത്തുകാരെയും കൊണ്ട് ചാനലുകളില്‍ തനിക്കു വേണ്ടി വായ്ത്താരി പാടിക്കുക. (ഇതൊരുപക്ഷെ സൂപ്പര്‍താരങ്ങള്‍ പറഞ്ഞു ചെയ്യിക്കുന്നതല്ല. ഡേറ്റ് കിട്ടാന്‍ സംവിധായകരും, എഴുത്തുകാരും സ്വയം ചെയ്യുന്നതാവാനും മതി.)

എല്ലാത്തിനുമൊടുവില്‍ ചാനലുകള്‍ വന്നിരുന്ന് സ്വന്തം വിരഗാഥകള്‍ വേണ്ടുവോളം പ്രസംഗിക്കുക.

ഇത്രയൊക്കെ ഭംഗിയായി നിര്‍വഹിച്ചാല്‍ മലയാള സിനിമയില്‍ സൂപ്പര്‍താരമാവാം.
മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയുമൊക്കെ ഈ ഗിമ്മിക്കുകളില്ലാതെ ഒരുകാലത്ത് സൂപ്പര്‍താരങ്ങളായവരാണ്. പക്ഷെ ഇന്ന് മമ്മൂട്ടിയുടെയും ലാലിന്റെയുമൊക്കെ വഴി മുകളില്‍ പറഞ്ഞ ഗിമ്മിക്കുകള്‍ തന്നെയാണ്. പുത്തന്‍തലമുറ ഏതാണ്ട് പൂര്‍ണ്ണമായും ഈ ഗിമ്മിക്കുകള്‍ വഴി സൂപ്പര്‍താര പദവിയിലേക്ക് സ്വയം അവരോധിക്കുന്നു.

സത്യത്തില്‍ ചാനല്‍ അഭിമുഖങ്ങള്‍ വഴിയും വല്ലപ്പോഴും വീണു കിട്ടുന്ന വിജയങ്ങളുടെയും പേരിലാണ് ഇപ്പോള്‍ നമ്മുടെ ഈ സൂപ്പര്‍താരങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് (മറ്റുള്ളവരും വ്യത്യസ്തരല്ല.)


നിലവില്‍ നാല് വമ്പന്‍ പരാജയങ്ങളുടെ നടുവിലാണ് മമ്മൂട്ടി എന്ന സൂപ്പര്‍താരം നില്‍ക്കുന്നത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12 എന്നി നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെട്ടത്. 2011 ല്‍ മമ്മൂട്ടിക്ക് അവകാശപ്പെടാന്‍ ഒറ്റ വിജയ ചിത്രം പോലുമില്ല. എന്നിട്ടും മമ്മൂട്ടി സൂപ്പര്‍താരം തന്നെയായി തുടരുകയും ചെയ്യുന്നു. പരാജയങ്ങളുടെ എണ്ണം കുടുമ്പോള്‍ അഭിനയിക്കുന്ന സിനിമകളുടെ എണ്ണവും കൂടുന്നു എന്ന വിരോധാഭാസമാണ് മമ്മൂട്ടിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

2010- ല്‍ ആറ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി തീയേറ്ററിലെത്തിയത്. ഇതില്‍ ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായപ്പോള്‍, പ്രമാണി, യുഗപുരുഷന്‍, ദ്രോണ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ദ്രോണ, പ്രമാണി, ഡബിള്‍സ്, ആഗസ്റ്റ് 15 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മാണ ചിലവിന്റെ പകുതി പോലും തിരിച്ചു പിടിച്ചില്ല. അപ്പോള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറുടെ അവസ്ഥ ഊഹിക്കാവുന്നത് മാത്രമേയുള്ളു. ഇനി മറ്റൊരു കൗതുകം ദ്രോണ എന്ന സിനിമ പരാജപ്പെട്ടപ്പോള്‍ നിര്‍മ്മാതാവിനുണ്ടായ ഭീകര നഷ്ടം പരിഹരിക്കാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15 നിര്‍മ്മിച്ചത്. മമ്മൂട്ടി തന്നെ മുന്‍കൈയ്യെടുത്ത് നിര്‍മ്മാതാവിനെ സഹായിക്കാന്‍ തയാറാക്കിയ പ്രോജക്ട്. എന്നിട്ടോ, ദ്രോണയേക്കാള്‍ വലിയ നഷ്ടമായി ആഗസ്റ്റ് 15.

നിര്‍മ്മാതാവിനെ രക്ഷിക്കാന്‍ ഡേറ്റ് കൊടുത്തു എന്നു പറഞ്ഞ് മേനി നടിക്കുന്ന സമയത്ത് മമ്മൂട്ടി എസ്.എന്‍ സ്വാമി എഴുതിവെച്ച തിരക്കഥ ശ്രദ്ധിച്ചൊന്നു വായിച്ചിരുന്നെങ്കില്‍ ആഗസ്റ്റ് 15 മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറില്ലായിരുന്നു. (സി.ബി.ഐയുടെ അഞ്ചാം ഭാഗം എസ്.എന്‍ സ്വാമി എഴുതുന്നു എന്നൊരു വാര്‍ത്തയുണ്ട്. അതൊക്കെ എന്താകുമോ എന്തോ?)


കഴിഞ്ഞ മാസം മമ്മൂട്ടിയുടെ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രവും സലിംകുമാറിന്റെ അവാര്‍ഡ് നേടിയ ചിത്രവുമായ ആദാമിന്റെ മകന്‍ അബുവും ഒരുമിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്നു. ഉടനെ മമ്മൂട്ടിയിലെ ചലച്ചിത്രസ്‌നേഹി ഉണര്‍ന്നു. ഈ രണ്ടു സിനിമകളും ഒരുമിച്ച് റിലീസ് ചെയ്താല്‍ കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ എന്റെ സിനിമയ്ക്ക് വരും. അതുകൊണ്ട് എന്റെ സിനിമ ഒരു ആഴ്ച കൂടി കഴിഞ്ഞേ റിലീസ് ചെയ്യു എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചു. പക്ഷെ ആദാമിന്റെ മകന്‍ അബുവിന് ഒരാഴ്ച ശേഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആദാമിന്റെ മകന്‍ അബുവിനും മുമ്പേ തീയേറ്ററില്‍ നിന്നും പുറത്തായി. അബുവിന് എത്തിയതിന്റെ പകുതി ആളുകള്‍ പോലും ബോംബെ മാര്‍ച്ച് കാണാന്‍ തിയേറ്ററിലെത്തിയില്ല.

സൂപ്പര്‍താരങ്ങളെന്ന് പറയുമ്പോഴും പടം മോശമാണെങ്കില്‍ ന്യായമായൊരു ഇനിഷ്യല്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
2009ലും പരാജയങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടി ഒട്ടും പിന്നിലല്ല. ലവ് ഇന്‍ സിങ്കപ്പോര്‍ എന്ന മമ്മൂട്ടി ചിത്രം ആ വര്‍ഷം കണ്ട ഏറ്റവും വലിയ പരാജയമായി. തുടര്‍ന്നെത്തിയ ഈ പട്ടണത്തില്‍ ഭൂതം പരാജയം. പിന്നീടെത്തിയ ഡാഡികൂളും പരാജയം. തുടര്‍ന്ന് ലൗഡ്‌സ്പീക്കര്‍, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായി. മെച്ചപ്പെട്ട കഥയും ടെക്‌നീഷ്യന്‍സുമൊക്കെ വന്നപ്പോള്‍ സിനിമ വിജയിച്ചു എന്നും പറയാം. എന്നാല്‍ വര്‍ഷത്തിന്റെ അവസാനം കാര്യങ്ങള്‍ പഴയപടിയായി. ചട്ടമ്പിനാട് എന്ന സിനിമ 'സൂപ്പര്‍ പരാജയം'. 2008ല്‍ പരുന്ത്, മായാബസാര്‍, രൗദ്രം, നസ്രാണി തുടങ്ങിയ വമ്പന്‍ പരാജയങ്ങള്‍ മമ്മൂട്ടി സമ്മാനിച്ചപ്പോള്‍ അണ്ണന്‍ തമ്പി എന്ന ഒറ്റചിത്രത്തിന്റെ വിജയത്തിലാണ് മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ പദവി നിലനിര്‍ത്തിയത്.

ഇതിന്റെയും പിറകിലേക്ക് പോയാല്‍ പ്രജാപതി, ഭാര്‍ഗവചരിതം പോലുള്ള മെഗാസൂപ്പര്‍ പരാജയങ്ങള്‍ കാണാം. അതുകൊണ്ടു തന്നെ ഇതിന് പിന്നിലേക്ക് കടക്കുന്നില്ല.

മോഹന്‍ലാല്‍ ഒറ്റക്ക് ആളെ തീയേറ്ററിലെത്തിക്കില്ല എന്ന് മോഹന്‍ലാലിന് പോലും തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടാവണം ഈ വര്‍ഷം ലാല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു. ക്രിസ്ത്യന്‍ബ്രദേഴ്‌സും, ചൈനാ ടൗണും. സിനിമയെന്ന നിലയില്‍ ഈ രണ്ടു ചിത്രങ്ങളെയും കൂട്ടാതിരിക്കുകയാണ് ഭേദം. താരങ്ങളെ ലോറിയില്‍ കൊണ്ട് ഇറക്കുമതി ചെയ്തിട്ടും ചൈനൗടൗണ്‍ തീയേറ്ററില്‍ നാട്ടുകാര്‍ കൂവിപൊളിച്ചു.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ജനകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി. ഒരുനാള്‍ വരും, ശിക്കാര്‍ എന്നീ ചിത്രങ്ങള്‍ വിജയങ്ങളാണെന്ന് മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്, അത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രം 2000നു ശേഷം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.

2009ല്‍ റെഡ് ചില്ലീസ്, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ നാല് പരാജയങ്ങളാണ് മോഹന്‍ലാലിന്റെ സംഭാവന. ഭ്രമരം, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകളാണ് വിജയ ചിത്രങ്ങളായത്. 2008ല്‍ പകല്‍നക്ഷത്രങ്ങള്‍, കുരുക്ഷേത്ര, ആകാശഗോപുരം, മിഴികള്‍ സാക്ഷി, കോളജ് കുമാരന്‍ എന്നീ സൂപ്പര്‍ പരാജയങ്ങളാണ് മോഹന്‍ലാലിന്. ഇന്നത്തെ ചിന്താവിഷയവും, മാടമ്പിയുമാണ് വിജയങ്ങളെന്ന് മോഹന്‍ലാലിന്റെ അടുപ്പക്കാര്‍ അവകാശപ്പെടുന്ന ചിത്രങ്ങള്‍. ഇവയും ഒരു മികച്ച മോഹന്‍ലാല്‍ ഹിറ്റെന്ന് പറയാന്‍ യാതൊരു സാധ്യതയുമില്ല. ഇതിനും പിന്നിലേക്ക് പോയാല്‍ ഫ്‌ളാഷും, അലിഭായിയും പോലുള്ള ചിത്രങ്ങള്‍ പിന്നെയും പരാജയ കഥകള്‍ പറയും.


പക്ഷെ പരാജയങ്ങള്‍ എത്ര സംഭവിച്ചാലും ഇടക്ക് വീണു കിട്ടുന്ന ഒരു വിജയത്തില്‍ സൂപ്പര്‍താര പദവി സൂപ്പര്‍താര പദവി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയുന്നു. (ഇത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മാത്രം കാര്യമല്ല. സൂപ്പര്‍സ്റ്റാര്‍ എന്നു മേനി പറയുന്ന മിക്കവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്) സൂപ്പര്‍താര സിനിമകള്‍ പോലും മിനിമം ഗ്യാരണ്ടിയില്ലാതെ പരാജയങ്ങളായി തുടങ്ങിയപ്പോള്‍ പണ്ട് സിനിമകള്‍ നിര്‍മ്മിച്ചവരില്‍ പലരും കളമൊഴിഞ്ഞു പോയി. നിര്‍മ്മാണ കമ്പനികള്‍ പലതും പൂട്ടിപ്പോയി. ഈ സ്ഥാനത്ത് യാതൊരു കഴമ്പുമില്ലാത്ത വെറും തട്ടിക്കൂട്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കളെയാണ് സംശയത്തോടെ നോക്കിക്കാണേണ്ടത്.

എവിടെ നിന്നാണ് വീണ്ടും വീണ്ടും പരാജയ ചിത്രങ്ങളെടുക്കാനും സൂപ്പറുകളെ നായകന്‍മാരാക്കാനും ഈ നിര്‍മ്മാതാക്കള്‍ക്ക് പണം ലഭിക്കുന്നത്. നാല് കോടി ഇറക്കിയപ്പോള്‍ ഒന്നരക്കോടി പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഈ നിര്‍മ്മാതാക്കള്‍ എവിടെ നിന്നും പണമിറക്കുന്നു. ഈ പണത്തെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് ആന്വേഷിക്കേണ്ടത്.
സൂപ്പറുകള്‍ സിനിമകള്‍ ഇങ്ങനെ പരാജയപ്പെടുമ്പോഴും എങ്ങനെയാണ് പിന്നെയും മോഹന്‍ലാലിനും മമ്മൂട്ടിക്കും സിനിമകള്‍ ലഭിക്കുന്നത്. ഏത് മോശം പടവും താരങ്ങളുടെ തലയെണ്ണി വാങ്ങുന്ന ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് റൈറ്റ് തന്നെയാണ് സൂപ്പര്‍താരങ്ങളുടെ പിടിവള്ളി. പക്ഷെ ഇതുകൊണ്ടു മാത്രം നിര്‍മ്മാതാവ് രക്ഷപെടുന്നില്ലല്ലോ. സാറ്റ് ലൈറ്റ് റൈറ്റ് അതുപോലെ തന്നെ താരത്തിന് നല്‍കണം. പിന്നെയും കോടികള്‍ മുടക്കണം സിനിമ തീരാന്‍. എന്നിട്ടും ചിലര്‍ ഇവിടെ സിനിമകള്‍ നിര്‍മ്മിച്ചുകൂട്ടുമ്പോള്‍ ഈ സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഒരുപക്ഷെ ഈ അന്വേഷണമാവും ഇപ്പോള്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തുന്നത്.
തീര്‍ച്ചയായും കള്ളപ്പണം മലയാള സിനിമയില്‍ ഒഴുകുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. സിനിമയിലുള്ളവര്‍ തന്നെ പലപ്പോഴും ഇത് തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിലും തമിഴകത്തും കോര്‍പ്പറേറ്റുകള്‍ സിനിമാ വ്യവസായം ഏറ്റെടുത്തപ്പോള്‍ ചെറിയ ഇന്‍ഡസ്ട്രികളിലേക്കാണ് കള്ളപ്പണമിറക്കുന്നവര്‍ നോട്ടമിട്ടത്. അങ്ങനെയാവണം പരാജയ സിനിമകള്‍ തുടര്‍ച്ചയായി പടച്ചുവിടാനുള്ള പണം മലയാള സിനിമക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.