2009, നവംബർ 28, ശനിയാഴ്‌ച

ശ്രീശാന്ത് പൊട്ടിച്ചു, മലയാളിയുടെ മുഖത്ത്!

മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും.

ശ്രീശാന്തിന്‍റെ ഉജ്വലമായ തിരിച്ചുവരവാണ് വീണ്ടും ഈ മലയാളിത്തരത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യത്തെ അരമലയാളി, മുക്കാല്‍ മലയാളി എന്നൊക്കെപ്പറഞ്ഞ് മാധ്യമങ്ങള്‍ ഓരോരുത്തരെ പൊക്കിപ്പിടിച്ചോണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞപ്പം ടിനു യോഹന്നാന്‍ മുഴുമലയാളിയായി ഇന്ത്യന്‍ കുപ്പായമിട്ടു. അധികകാലം തുടരാന്‍ യോഗമുണ്ടായില്ലെന്നുമാത്രം.

ടിനുവിനെപ്പോലെ സാന്നിധ്യമറിയിക്കാതെ ശ്രീശാന്തും ടീമില്‍നിന്ന് പുറത്തായിരുന്നെങ്കില്‍ മലയാളികള്‍ക്ക് മനഃസമാധാനം കിട്ടിയേനെ.പക്ഷെ, ഈ ചങ്ങാതീടെ തലേവര മലയാളികള്‍ക്ക് മായ്ക്കാന്പറ്റത്തില്ലല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി ട്വന്‍റിയിലുമൊക്കെ ശ്രീ കസറിയപ്പോള്‍ ഭൂഗോളത്തില്‍ എന്പാടുമുള്ള മലയാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അവന്‍ അഹങ്കാരിയാണ്, സ്വഭാവം ശരിയല്ല, പെരുമാറാന്‍ അറിയില്ല, അവന്‍റെ അമ്മയുടെ ഭാവാഭിനയും ഓവറാണ് എന്നിങ്ങനെ പോയി കുറ്റങ്ങള്‍.

ഉള്ളതു പറഞ്ഞാല്‍ ശ്രീശാന്തിന് അല്‍പ്പം ശൗര്യമുണ്ട്, കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്, മാധ്യമപ്രവര്‍ത്തകരെക്കാണുന്പോഴുള്ള ശ്രീയുടെ അമ്മയുടെ പെരുമാറ്റം അരോചകമായി തോന്നാറുമുണ്ട്. സമ്മതിച്ചു. പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ? ശ്രീശാന്തിനെ വിമര്‍ശിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും എന്തെല്ലാം ന്യൂനതകളുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ. അയാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചീത്ത വശങ്ങളുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞ് കളിയെ മാത്രം വിലയിരുത്തിയാല്‍ പോരേ?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്‍റെ ക്ലൈമാക്സില്‍ പാക്കിസ്ഥാന്‍റെ മിസ്ബാഹുല്‍ ഹഖ് അടിച്ചുപറത്തിയ പന്ത് ബൗണ്ടറിക്കടുത്ത് നിന്ന് കയ്യിലൊതുക്കിയ ഒരു നിമിഷം മാത്രം മതി ഏതു ക്രിക്കറ്റ് പ്രേമിക്കും ശ്രീശാന്തിനെ ഓര്‍മിക്കാന്‍.

2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, ഇന്ത്യന്‍ ടീമംഗങ്ങള്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ ഉജ്വലമായി നൃത്തം ചെയ്ത് സാക്ഷാല്‍ ഷാരൂഖ് ഖാനെ ഞെട്ടിച്ച ശ്രീശാന്ത്(ഇതിന്‍റെ യൂ ടൂബ് വീഡിയോയുടെ കമന്‍റുകളിലും മലയാളികളുടെ തെറിപ്രളയം കാണാം)....അങ്ങനെ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാന്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍?

പക്ഷെ, അഭിമാനിക്കേണ്ട നേരത്ത് മലയാളികള്‍ ശ്രീശാന്തിനെ വെറുക്കുന്നവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ കുറ്റവിചാരണനടത്താന്‍ മത്സരിക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവര്‍തന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി!

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖമടച്ച് പൊട്ടിക്കുകയായിരുന്നു. ഹര്‍ഭജന്‍റേതിന്റെ ആയിരം മടങ്ങ് ശേഷിയുള്ള തല്ല്.

സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്. "അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല" എന്ന് അവര്‍ ആശ്വസിക്കുന്നു.

അടികൊണ്ട് തിണിര്‍ത്ത മുഖവുമായി മലയാളി ശ്രീശാന്തിനെതിരെ പുതിയ അപഖ്യാതികളുടെ പണിപ്പുരയിലാണ്. അതില്ലാതെ അവര്‍ എങ്ങനെ ആശ്വസിക്കും? വൈകാതെ അത് ഈമെയിലായോ ബ്ലോഗായോ എസ്.എം.എസ് ആയോ പുറത്തുവരും. നമ്മക്ക് കാത്തിരിക്കാം.

2009, നവംബർ 22, ഞായറാഴ്‌ച

സുരാജ് വെഞ്ഞാറമൂട് എന്ന പറട്ട!

പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ സാറിന്,
സാര്‍ എന്നെ അറിയാനിടയില്ല. അപ്പപ്പിന്നെ എന്‍റെ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ യാതൊരു വകുപ്പുമില്ല. സാറിന്‍റെയൊക്കെ കാഴ്ച്ചപ്പാടുവെച്ചു നോക്കിയാല്‍ സൈബര്‍ സ്ഥലത്ത് ഇടക്കിടെ മാലന്യ നിക്ഷേപം നടത്തുന്ന പറട്ടകളില്‍ ഒരാളാണ് ഞാന്‍. കൂടുതലായിട്ട് വല്ലതും അറിയണമെങ്കില്‍ എന്‍റെ പറട്ട പോസ്റ്റുകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചേര്.
വേറെ ഏതെങ്കിലും ഒരുത്തന്‍ ഞാന്‍ ഈ എഴുതുന്ന സാധനം വായിച്ചാല്‍ ഇതെന്നാ കോപ്പാന്ന് ചോദിക്കും, മൂന്നു തരം. അതുകൊണ്ട് വിഷയം പറയാം.

ദേ ഈ സാറ്, ചന്ദ്രശേഖരന്‍ സാറ്
ദേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടൊണ്ട്. പുള്ളി അത് ഇട്ടേച്ചു പോയിട്ട് കൊറേനാളായി. പക്ഷെ ഞാങ്കണ്ടത് ഇപ്പഴാ. സുരാജ് വെഞ്ഞാറമൂടിനെ ഗൂഗിളില്‍ വെറുതേ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ സാറിന്‍റെ പോസ്റ്റില്‍ ചെന്നു പെടുവാരുന്നു.
അപ്പംതന്നെ നാലു വര്‍ത്താനം പറഞ്ഞു. അത് ആരേലും കേള്‍ക്കേണ്ടേ. അതോണ്ട് കേട്ടാല്‍ അറക്കാത്ത ഭാഷേല് ഇവിടെ എഴുതിയേക്കാവെന്നു വിചാരിച്ചു.

ഏതായാലും മുടിഞ്ഞു, കൊറെ സൈബര്‍ സ്ഥലം കൂടി അങ്ങനെ പോട്ടന്നേ.
സാറിന്‍റെ ബ്ലോഗും പരിസരമൊക്കെ നോക്കിയപ്പം സാറ് സിനിമയിലെ ഒരു എന്‍സൈപ്ലോക്ലീഡിയ(അങ്ങനെയല്ലേ അതിനു പറയുന്നേ) ആണെന്നു മനസ്സിലായി.
എന്നെ പൊന്നു സാറെ സുരാജ് വെഞ്ഞാറമ്മൂട് ഒരു മൂന്നാംകിട നടനാണ്. ഞാനൊരു പുലിയാണെന്ന് പുള്ളി വിളിച്ചു പറഞ്ഞിട്ടില്ല. അങ്ങേരു ഒരു പ്രസ്താനമാണെന്ന് പുള്ളിയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിട്ടില്ല. ജഗദീഷും മുകേഷും കലാഭവന്‍ മണീംമൊക്കെ വന്ന വഴയില്‍, അല്ല അതിലും താഴത്തെ വഴിയില്‍ വന്നയാളാണ് ഈ ചങ്ങാതി. ഒടുവില്‍ നായകനുമായി(സാറ് നാലാംകിട നായകന്‍ എന്ന് തിരുത്തി വായിക്കുക).
സുരാജിന്‍റെ ഒരു കൈ വളഞ്ഞിരിക്കുന്നത് സാറു ശ്രദ്ധിച്ചിട്ടൊണ്ടോ? പണ്ടെങ്കാണ്ട് ഒടിഞ്ഞ സാധനം നേരെയാക്കാന്‍ പോലുമുള്ള പാങ്ങില്ലാരുന്നു. അല്‍പ്പസ്വല്‍പ്പം മിമിക്രീം പിന്നെ തിരോന്തരം ഭാഷേം ഇപ്പറഞ്ഞ ഞൊങ്കയ്യും(അത്തരം കൈക്ക് ഞങ്ങള് അങ്ങനാ പറയുന്നേ) വെച്ച് നായകപദം വരെ എത്തിയെങ്കില്‍ സുരാജിനേം പുള്ളിയെ സഹായിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരേം സമ്മതിച്ചേ പറ്റൂ.
സൂപ്പര്‍താരങ്ങള്‍ അപ്പിയിട്ട് കൊളമാക്കിവെച്ചിരിക്കുന്ന മലയാള സിനിമേല് സൂരാജിന്‍റെ ആദ്യ സിനമാ സാമാന്യ വിജയം നേടിയെങ്കില്‍ അത് നിസാര കാര്യമല്ലെന്നാണ് എന്നെപ്പോലെ സിനിമാ പാണ്ടിത്തം(മറ്റേ പാണ്ടി എഴുതാന്‍ അത്ര തിട്ടം പോര) ഇല്ലാത്തോര് വിചാരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് വേണ്ടതെന്താണെന്ന് ആ സിനിമേടേ സംവിധായകന് മനസിലായിട്ടുണ്ടാകും. പണ്ട് നമ്മടെ എ.ടി. ജോയിച്ചായന് മനസ്സിലായതുപോലെ. അതുകൊണ്ടുതന്നെ നമ്മടെ ഷക്കീലച്ചേച്ചിയെപ്പോലെ സുരാജും(ഇതു കോമഡി അതു --ടി എന്ന വ്യത്യാസം മാത്രം) കത്തിക്കേറിയത് സോഭാവികമല്ലേ.
അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനാ സാറിനോട് പറയുന്നത്. സാറിന്‍റെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ കണ്ടാല്‍ സാറിന്‍റെ യഥാര്‍ത്ഥ രോഗമെന്താണെന്ന് വ്യക്തമാകും. ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.
സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നോര് ഈ അസുഖംവന്നാല്‍ ഒറിജിനല്‍ ഭാഷ എടുത്തലക്കും. നാടകനടന്‍മാരെക്കുറിച്ചുള്ള ഒരു മിമിക്രീല് പണ്ടു കണ്ടതോര്‍ക്കുന്നു. നാട്ടിന്പുറത്തെ കവലേല് കൂട്ടുകാരോട് സംസാരിച്ചോണ്ടിരുന്ന നടനോട് അവരിലൊരാള്‍ ഇപ്പം അഭിനയിക്കുന്ന നാടകം ഏതാണെന്ന് ചോദിച്ചപ്പം കക്ഷി പെട്ടെന്ന് ബാസിട്ട് പറഞ്ഞു-"അഥ് ഇഫോള്‍ ഝാന്‍ ഥിരുവനഝപുരം പ്രതീക്കക്ക്ഷയുടെ അജ്ഛനും അബ്ബക്കും സുക്ഖംതന്നെയിലാണ് ഖളിക്കുന്നത്"
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വെച്ചുനോക്കിയാല്‍ ചന്ദ്രശേഖരന്‍സാറ് ഇതിന്‍റെ റിവേഴ്സിലാണ് വന്നതെന്നു കാണാം. പറട്ട കൂതറ പ്രയോഗങ്ങള്‍ ഉദാഹരണം.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന്‍റെ വിശദാംശങ്ങളും ലാലേട്ടനുമുന്നില്‍ ഓശാനിച്ചു(കട്ടി അതുമതി)നിക്കുന്ന പടോംകൂടി കണ്ടാല്‍ ഏതു നാട്ടുവൈദ്യനും സാറിന്‍റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്പറ്റും.
സാറിന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കാം.
Women in Cinema
Interview with Kohei Oguri(ഇത് കഴിക്കുന്ന എന്തോ സാധനമാണെന്നാണ് കരുതിയത്.പിന്നെ ഗൂഗിളില്‍ നോക്കിയപ്പഴാണ് നിങ്ങളെപ്പോലുള്ള നിരൂപകപ്രതിഭകള്‍ക്ക് വേണ്ടപ്പെട്ട ഉരുപ്പടിയാണെന്ന് പിടികിട്ടിയത്)
Kancheevaram and Thereafter...
Article on the ethics in TV commercials
Whats in a Name?
Lohitadas-a cloud capped star
Post Modern Cinema- a curtain raiser

ഇതുപോലുള്ള എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുചെയ്യുന്ന സാറെന്തിനാ ഈ സൂരാജിനെപ്പോലുള്ള പറട്ട കേസുകള്‍ അറ്റന്‍റു ചെയ്യുന്നത്? മുനിസിപ്പാലിറ്റീലെ ചവറ്റുകൂനയാണു സാറേ. വെറുതെ നാറ്റിക്കേണ്ട. സാറു പോയിട്ട് മറ്റൊരു എസ്ട്രാ ഹൈടെന്‍ഷന്‍ സാധനം കാച്ച്. എന്നിട്ട് അതിന് ഇങ്ങനെ തലക്കൊട്ടു കൊടുക്ക്-എയ്ഞ്ചല്‍ ജോണ്‍, പോസ്റ്റ് മോഡേണ്‍ സിലുമാക്ക് മലായാളത്തിന്‍റെ ഉദാത്ത സംഭാവന.