2010 മാർച്ച് 21, ഞായറാഴ്‌ച

മരണത്തിലും വംശഗുണം നോക്കുന്നവര്‍

കേരളത്തില്‍ വിവിധ ജാതികളും ഉപജാതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രങ്ങളുണ്ട്. പക്ഷെ, അവയിലൊന്നും മരണത്തിന്‍റെയോ അപകടത്തിന്‍റെയോ വാര്‍ത്തകള്‍ ജാതിയുമായിയുടെ അക്കൗണ്ടില്‍ വെച്ചു കാച്ചുന്നത് പെഴ കണ്ടിട്ടില്ല.

കൊറച്ചു മുന്പേ തനിമലയാളം ഡോട് ഓര്‍ഗിലൂടെ തെണ്ടിനടന്നപ്പഴാണ് ബൈക്കപകടത്തില്‍ ക്നാനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയം രൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ വെബ്സൈറ്റില്‍. വാര്‍ത്തയിലേക്ക് കടക്കുന്പോഴാണ് രണ്ടു പേര്‍ മരിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ക്നാനാനായാക്കരല്ലാത്തതുകൊണ്ട് തലക്കെട്ടില്‍ മരിച്ചവരുടെ എണ്ണത്തില്‍പോലും രണ്ടാമന് ഇടം കിട്ടിയില്ല.
ക്നാനാനായക്കാര്‍ മാത്രം വായിക്കുന്ന സൈറ്റില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍, അല്ലെങ്കില്‍ ഞെട്ടിക്കാനായിരിക്കാം ക്നാനാനായ യുവാവിന് പ്രാധാന്യം കൊടുത്തുതന്നെന്നായിരിക്കും അപ്നാ ദേശിന്‍റെ സാറന്‍മാര്‍ പറയുക. പക്ഷെ, ഇതിനുവേണ്ടി മരിച്ച രണ്ടാമനെ നിഷ്കരുണം ഒഴിവാക്കിയതിന് എന്തു നീതീകരണമാണുള്ളത്?


കൂട്ടമരണങ്ങള്‍ നടന്നാല്‍ അതിലെ ഓര്‍ത്തഡോക്സുകാരുടെ എണ്ണം മാത്രമേ തലക്കെട്ടില്‍ നല്‍കൂ എന്ന് മനോരമയും സീറോമലബാറുകാരെയേ പരിഗണിക്കൂ എന്ന് ദീപികയും ജമാഅത്തെ ഇസ്ലാമി മതിയെന്ന് മാധ്യമവും ലീഗുകാര്‍ മതിയെന്ന് ചന്ദ്രികയും ആര്‍എസ്എസുകാരെയെ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന് ജന്മഭൂമിയും സി.പി.എമ്മുകാരുടെ എണ്ണം മാത്രം ദേശാഭിമാനിയും നല്‍കിയാല്‍ എങ്ങനെയുണ്ടാകും?

മരിച്ച എല്ലാവരുടെയും വിധി ഒന്നാണെങ്കിലും ക്നാനായക്കാരന്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകാനിടയുള്ളൂ എന്നായിരിക്കും ഇവിടെ വിവക്ഷിക്കുന്നത്. അപ്നാ ദേശ് എന്നതുകൊണ്ട് ഈ നാടിനെ മൊത്തത്തില്ലല ഉദ്ദേശിക്കുന്നതെന്നും ക്നാനായക്കാരെ മാത്രമാണെന്നും ഇപ്പം മനസ്സിലായില്ലേ.

ആത്മാഭിമാനവും വേറിട്ട സംസ്കാരവുമുള്ള ക്നാനായക്കാര്‍ വെബ്സൈറ്റ് തിരുത്താന്‍ ഇടയില്ലെങ്കിലും അങ്ങനെ തോന്നിക്കൂടായ്കയില്ലല്ലോ. അതുകൊണ്ട് സൈറ്റില്‍ വാര്‍ത്ത വന്ന പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ദേ ഈവിടെ കൊടുക്കുന്നു.




എല്ലാം തികഞ്ഞു ഇനി മലയാളിക്ക് മരിക്കാം!

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു കുറവേ ഒണ്ടാരുന്നുള്ളു. ഒരു ഐപിഎല്‍ ടീമിന്‍റെ. അത് ഇല്ലാതിരുന്നതുകൊണ്ടാണ് ഇക്കാലമത്രയും ലക്ഷക്കണക്കിനു ജനങ്ങള്‍ പാടത്തും പാറമടയിലും മുതല്‍ സോഫ്റ്റ്വെയര്‍ കന്പനികളില്‍വരെ കഷ്ടപ്പെടേണ്ടിവന്നത്.

മുന്‍കാലങ്ങളിലെന്നപോലെ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടതും വലതും മുന്നണികള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നിരത്തിയെങ്കിലും നമ്മക്ക് ഒരു ഐപിഎല്‍ ടീം ഒണ്ടാക്കിത്തരുവെന്ന് ഒരുത്തനും പറഞ്ഞുകേട്ടില്ല. ഏതായാലും വരത്തനെന്നും പരദേശിയെന്നുമൊക്കെപ്പറഞ്ഞ് ഇവിടുത്തെ കോണ്‍ഗ്രസുകാരുപോലും തോല്‍പ്പിക്കാന്‍ ശ്രമിച്ച തരൂരെ ശശിച്ചേട്ടന്‍ വേണ്ടിവന്നു ഒടുവില്‍ നമ്മടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിന് മുന്‍കൈ എടുക്കാന്‍.

ശരിക്കും പറഞ്ഞാല്‍ പെഴയ്ക്ക് ഒരു ഐപിഎല്‍ ടീമിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പടിയില്ലാരുന്നു. ഇന്നലെ കേരളത്തിന് ടീം കിട്ടിക്കഴിഞ്ഞശേഷം ടെലിവിഷന്‍ ചാനലുകള്‍ വച്ചപ്പോഴാണ് ഇതിലും വലിയതൊന്നും ഇനി കേരളത്തില്‍ ഒണ്ടാകാനില്ലെന്ന് മനസ്സിലായത്. ഇന്നിപ്പം ദേ പത്രം എടുത്തു നോക്കിയപ്പം ഈമഹാ സംഭവം കേരളത്തിന്‍റെ ജാതകം തിരുത്തിക്കുറിക്കുമെന്ന് വ്യക്തമായി. ക്രിക്കറ്റ് എന്നാന്ന് അറിയാന്പാടില്ലാരുന്ന കോട്ടയത്തെ അച്ചായന്‍മാര്‍ മനോരമയുടെ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ തങ്ങളുടെ അജ്ഞതയോര്‍ത്ത് ലജ്ജിച്ചു. കളിയറാന്പാടില്ലേലും തരൂരിനു പകരം കെ.എം മാണിസാറിനെ മുന്നില്‍ നിര്‍ത്തി കോട്ടയം അച്ചായന്‍സ് എന്നപേരില്‍ ഒരു ടീം ഉണ്ടാക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ആലോചനയിലാണവരിപ്പോള്‍

മനോരമ പത്രം പറയുന്നു ; *കേരളത്തിന്‍റെയും കൊച്ചിയുടെയും രാജ്യാന്തര തലത്തിലുള്ള ഏറ്റവും വലിയ ബ്രാന്‍ഡിംഗിനാണ് ഇതിലൂടെ ആവസരം കിട്ടുന്നത്.
*കേരളത്തിലെ കൂടുതല്‍ കളിക്കാര്‍ക്ക് രാജ്യാന്തര താരങ്ങള്‍ക്കൊപ്പം ഐ.പി.എല്‍ ടീമില്‍ ഇടം ലഭിക്കും. *കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത. *ടൂറിസം വ്യാപാര രംഗങ്ങളില്‍ മുന്നേറ്റമുണ്ടാകും. *നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടം...എന്നിങ്ങനെ.
പെഴ ക്രിക്കറ്റ് വിരോധിയല്ല, മാത്രമല്ല ആരാധകനാണുതാനും. പ്രത്യേകിച്ചും ഐ.പി.എലിന്‍റെ. എനിക്കറിയാന്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വരുന്ന എന്നേപ്പോലുള്ള ഏഴാംകൂലികള്‍ക്ക് എന്നാ പ്രയോജനം കിട്ടും? കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത എന്നൊക്കെ വച്ചു കാച്ചുന്പോള്‍ ഇതു വായിക്കുന്നോര് വിഢികളാണെന്നാന്നാണോ മനോരമ ധരിച്ചുവച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐ.പി.എലിലെ പല ടീമുകളും. ഐ.പി.എലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയതായി ഏതവനെങ്കിലുമൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംനേടാം. ഈ സാധ്യത ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള ടീമുകള്‍ക്കിടയില്‍ നീണ്ടു പരന്നു കിടക്കുന്പോള്‍ അതില്‍ കേരളത്തിന്‍റെ ഷെയര്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊക്കെ ഊഹിക്കാന്‍ പോയാല്‍ മനോരമ വായിക്കുന്നവരുടെ രോമം എഴുന്നേറ്റു നില്‍ക്കുമോ?

കേരളത്തിന്‍റെ രാജ്യാന്തര ബ്രാന്‍ഡിംഗ് വളരുന്പോള്‍ ഇവിടം സ്വര്‍ഗമാകും. ഇവിടുത്തെ ചുമട്ടു തൊഴിലാളികള്‍ക്കും മറ്റും പണിക്കുപോകേണ്ട. റേഷന്‍കടയിലും മാവേലി സ്റ്റോറിലും എന്തിന് ബീവറേജസ് ഷോപ്പില്‍ പോലും പോയി ക്യൂനില്‍ക്കേണ്ട. സൂര്യതാപം പേടിക്കേണ്ട. കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട. അമ്മപെങ്ങന്‍മാരുടെ മാനം പോകുമെന്ന ആശങ്കവേണ്ട. ഐ.പി.എല്‍ കണ്ടാല്‍ മാത്രം മതി. പറ്റുമെങ്കില്‍ ഒരു ടിക്കറ്റ് സംഘടിപ്പിച്ച് കൊച്ചില്‍ പോയി കളി നേരിട്ടു കാണുക. അതോടെ നിങ്ങള്‍ സന്പൂര്‍ണരാകും. കേരളം സുന്ദരം.

മാധ്യമങ്ങള്‍ക്ക് ആവേശമാകാം. പക്ഷെ, അതിനൊക്കെ ഒരു പരിധിയില്ലേ? അതെ ങ്ങനെ? വാര്‍ത്തകള്‍ മാധ്യമങ്ങളെ വിഴുങ്ങുന്ന കാലത്ത് , രാഷ്ട്രീയ മുതലെടുപ്പിനോ പകരംവീട്ടലിനോ അല്ലാതെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങളില്‍ ഇടംലഭിക്കാത്ത കാലത്ത് ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. മലയാളത്തിന്‍റെ മ#*$ സുപ്രഭാതം !

2010 മാർച്ച് 4, വ്യാഴാഴ്‌ച

ജയേട്ടന്‍റെ കഷ്ടപ്പാടുകള്‍

പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളിതന്‍...എന്നു തുടങ്ങുന്ന പാട്ടു കേള്‍ക്കുമ്പോഴെല്ലാം കൊരവള്ളി പൊട്ടിച്ച്‌ ഇപ്പം ചാകും എന്ന മട്ടില്‍ പാടുന്ന സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ചേട്ടനെയാണ്‌ ഓര്‍മവരുന്നത്‌. പുള്ളിക്കാരന്‍ ചാനലുകളിലും വേദികളിലും ഈ പാട്ട്‌ പാടിയിരുന്നത്‌ കാണുമ്പോള്‍ ഞങ്ങടെ വീട്ടിലെ ജഴ്‌സിപ്പശു പ്രസവസമേത്തു കാണിക്കുന്ന പരാക്രമമാണ്‌ എനിക്ക്‌ ഓര്‍മവന്നിരുന്നത്‌.



പിന്നീട്‌ ചാനല്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്ന്‌ ഭാവത്തെക്കുറിച്ചും ആയാസരഹിതമായ പാട്ടിനെക്കുറിച്ചുമൊക്കെ പിള്ളേര്‍ക്ക്‌ കനപ്പെട്ട ഉപദേശം നല്‍കിയപ്പഴാണ്‌ എങ്ങനെ പാടരുത്‌ എന്നാണ്‌ അദ്ദേഹം വേദികളില്‍ കാണിച്ചിരുന്നത്‌ എന്ന്‌ മനസ്സിലായത്‌. അവിടംകൊണ്ടും തീര്‍ന്നില്ല, കാക്കേ കാക്കേ കുടെവിടെ... എന്ന നഴ്‌സറിപ്പാട്ടിനുമുകളില്‍ ഭൂമുഖത്തുള്ള എല്ലാ രാഗങ്ങളും വിജയകരമായി അപ്ലൈ ചെയ്യാന്‍ ചേട്ടനു സാധിച്ചു. പക്ഷെ, എന്റെ സ്വന്തം ചേട്ടന്‍ റോയിക്ക്‌ അതു മനസ്സിലായില്ല. റിയാലിറ്റി ഷോയുടെ അടിമയായ അവന്‍ കാക്കേ കാക്കേ കേട്ട്‌ പ്രാന്തായി റിമോട്ടുകൊണ്ട്‌ എറിഞ്ഞുപൊട്ടിച്ച ടീവി ജയചന്ദ്രന്‍ ചേട്ടന്റെ നിത്യസ്‌മാരകമായി ഇപ്പോഴും വീട്ടിലുണ്ട്‌.

ജയചന്ദ്രന്‍ ചേട്ടന്‍ എപ്പോഴും പഴയ വരികളെയും ഈണങ്ങളെയും എങ്ങനെ രക്ഷപ്പെടുത്താം എന്ന ഗവേഷണത്തിന്റെ തിരക്കിലാണ്‌. മോഷണം, കോപ്പിയടീന്നൊക്കെ വിവരമില്ലാത്ത കൊറേയവമ്മാര്‌ വിളിച്ചുപറയും. അതൊന്നും ജയേട്ടന്‍ മൈന്‍ഡു ചെയ്യാറില്ല. എന്തിന്‌ നമ്മടെ സര്‍ക്കാരുപോലും അതു കാര്യമാക്കാറില്ല. അതുകൊണ്ടല്ലേ പച്ചപ്പനംതത്തേ...എന്ന പാട്ടിനു സംസ്ഥാന അവാര്‍ഡു കൊടുത്തത്‌?കാലം മറന്നുപോയ പൊന്‍കുന്നം ദാമോദരന്‍ എന്ന കവിയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താനാണ്‌ താന്‍ ഈപാട്ട്‌ കഷ്‌ടപ്പെട്ട്‌ പുനരവതരിപ്പിച്ചെതെന്ന്‌ ജയേട്ടന്‍ വ്യക്തമാക്കീട്ടും ചെലര്‍ക്കു തൃപ്‌തിയായില്ല. അദ്ദേഹത്തിന്റെ സതുദ്ദേശം മനസ്സിലാക്കാന്‍ ദാമോദരന്റെ മകന്‍പോലും തയാറായില്ല.

ചങ്ങമ്പുഴ എന്നൊരു കവി ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും വൃത്തിയാക്കിയെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന്‌ ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു-നോക്കണേ ആ ഉദ്ദേശശുദ്ധി.

നല്ലതു ചെയ്യാന്‍ മലയാളികള്‍ സമ്മതിക്കുകേല. ബാലേട്ടനിലെ ബാലേട്ടാ.. ബാലേട്ടാ.. എന്ന പാട്ട്‌ ബോണി എമ്മിന്റെ വിഖ്യാതമായ റാ റാ റാസ്‌പുട്ടിന്റെ അമ്മായീടെ മോനാണെന്നും അതല്ല?ഏതോ ഒരു ഹിന്ദിപ്പാട്ടിന്റെ നേരനിയനാണെന്നും കൊറേപ്പേരു പറഞ്ഞു.നാട്ടുരാജാവിലെയും കനകസിംഹാസനത്തിലെയുംമറ്റും പാട്ടുകളും മുമ്പു കേട്ടതാണെന്ന്‌ ചെലരു തട്ടിവിട്ടു. ലോകത്തില്‍ ഒരാളെപ്പോലെ ഏഴു പേരൊണ്ടെന്നും പ്രതിഭകള്‍ ഒന്നുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ഈണം കൊടുക്കുയും ചെയ്യുമെന്നും ഇവറ്റകള്‍ക്ക്‌ അറിയാമ്പാടില്ലേ?

മാത്രമല്ല, പഴയ പല വരികള്‍ക്കും നല്ല ഈണങ്ങളുടെ പോരയ്‌മയൊണ്ടാരുന്നു എന്ന കാര്യവും ഇക്കൂട്ടര്‍ മറന്നുപോകും. ആ കൊറവ്‌ പരിഹരിക്കാനാണ്‌ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന... എന്ന ഗാനം ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ജയേട്ടന്‍ വൃത്തിയായി പുനരവതരിപ്പിച്ചത്‌.

പണ്ട്‌ ഏണിപ്പടികള്‍ എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം നല്‍കിയ പ്രാണനാഥന്‍ എനിക്കു നല്‍കിയ... എന്ന പാട്ടിനും ഒരുപാട്‌ പോരായ്‌മയുണ്ടാരുന്നു. ഷഡ്‌ജവും രിഷഭവും തമ്മില്‍ അകല്‍ച്ച. ഗാന്ധാരം പഞ്ചമത്തിന്റെ മധ്യമത്തില്‍ വരുന്നു അങ്ങനെയങ്ങനെ. പോരാത്തതിന്‌ സംഗതി പൊങ്ങി നില്‍ക്കുന്നു. അതുകൊണ്ടാണ്‌ നോട്ടം സംവിധാനം ചെയ്‌ത ശശി പരവൂരിന്റെ പുതിയ ചിത്രമായ കടാക്ഷത്തില്‍ ജയേട്ടന്‍ ഏറ്റവും അനുയോജ്യമായ ട്യൂണില്‍ ഈ പാട്ടിനും ശാപമോക്ഷം നല്‍കുന്നത്‌. ഇതിനപ്പുറം ഒരു ട്യൂണില്‍ ഈ പാട്ട്‌ ചെയ്യാമ്പറ്റത്തില്ല.

പുതിയ ഈണം ഒണ്ടാക്കാന്‍ അറിയാമ്പാടില്ലാഞ്ഞിട്ടോ പുതിയ വരികള്‍ കിട്ടാഞ്ഞിട്ടോ അല്ല. ജയേട്ടന്‍ അതിനു പോയാല്‍ പഴയ പാട്ടുകളുടെയെല്ലാം എല്ലാം പോരായ്‌മ നികത്താന്‍ ആരുണ്ടിവിടെ? ആരോരുമറിയാത്ത കവികളെ ഇന്നത്തെ തലമുറയ്‌ക്ക്‌ ആരു പരിചയപ്പെടുത്തും?

2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

കലക്കി മോനേ ദിനേശാ...

പെഴ മോഹന്‍ലാലിന്റെ ആരാധകനല്ല. ലാലിനോടെന്നല്ല, ഒരു താരത്തോടും ഈയുള്ളവന്‌ ആരാധനയില്ല. മാത്രമല്ല, മലയാള സിനിമാ ലോകത്തെ ഗുസ്‌തിയില്‍ ഞാന്‍ തിലകന്റെ പക്ഷത്താണുതാനും.

തിലകന്‍ പറയുന്നതില്‍ ഏറിയപങ്കും പച്ചപ്പരമാര്‍ത്ഥങ്ങളാണ്‌.സൂപ്പര്‍താരങ്ങളുടെയും അവരുടെ ഏറാന്‍മൂളികളുടെയും തോന്ന്യാസങ്ങളാണ്‌ മലയാള സിനിമയില്‍ നടക്കുന്നതെന്ന്‌ അറിയാമ്മേലാത്തവര്‍ ചുരുക്കമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മറ്റൊരു നായകനടനും ഇവിടെ ക്ലച്ചുപിടിക്കാത്തതെന്നത്‌ പരസ്യമായ രഹസ്യം.

ഈ കോക്കസിന്റെ കയ്യാങ്കളികളാണ്‌ മലയാള സിനിമയെ അപ്പാടെ കൊളംതോണ്ടിയത്‌. ഇവര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ പോരിനിറങ്ങിയ പൃഥ്വിരാജുപോലും ഒടുവില്‍ കാലുപിടിച്ച്‌ മാപ്പുപറഞ്ഞശേഷമാണ്‌ അല്ലറചില്ലറ പടങ്ങള്‍ കിട്ടിത്തുടങ്ങിയതെന്നാണ്‌ സിനിമക്കകത്തുള്ളോരു പറയുന്നത്‌.

വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയിട്ടും മറ്റൊരുത്തനും ഗതിപിടിക്കരുതെന്ന്‌ വാശിയുള്ള സൂപ്പറുകളുടെയും പരിവാരങ്ങളുടെയും ലീലാവിലാസങ്ങളില്‍ പൊറുതിമുട്ടിയ പലര്‍ക്കും തിലകനൊപ്പം കൂടിയാക്കൊള്ളാമെന്നുണ്ട്‌ പക്ഷെ, കഞ്ഞികുടി മുട്ടുമെന്ന്‌ ഭയന്ന്‌ അവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മോഹന്‍ലാലിനെ മനസ്സുതുറന്ന്‌ അഭിനന്ദിക്കാനാണ്‌ പെഴ നീണ്ട ഇടവേളക്കുശേഷം ഈ പോസ്റ്റിടുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക സിംഹാസനത്തിന്റെ അധിപനെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കണ്ണില്‍ കാണുന്നവരുടെയെല്ലാം മേക്കിട്ടു കേറുന്ന സുകുമാര്‍ അഴീക്കോടിന്‌ ലാലിനെപ്പോലെ ഇത്രയും വൃത്തിയായി പണികൊടുത്ത വേറൊരാളും ഇന്നാട്ടിലില്ല.

പിണറായി വിജയന്റെ കുഴലൂത്തുകാരനായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എന്തിലും തനിക്ക്‌ ഇടപെടാമെന്നാണ്‌ അഴിക്കോടിന്റെ ധാരണ. സിനിമ കാണാറില്ലെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഈ മഹാന്‍ ചലച്ചിത്ര നടന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ യോഗ്യതയായി കരുതിയതും ഇതുതന്നെയായിരിക്കണം.കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയുടെയും അംഗീകാരത്തിന്റെയു 50 ശതമാനം ലാല്‍ സ്വര്‍ണാഭരണശാലയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നു, ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത്‌ അരോചകമാണ്‌, സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമക്കു വാങ്ങുന്ന അഞ്ചരക്കോടി രൂപ സാഹിത്യകാരന്‍ ജീവിതാവസാനംവരെ കഷ്‌ടപ്പെട്ടാലും കിട്ടില്ല, സാഹിത്യകാരന്‍ എഴുതരുതെന്ന്‌ സാഹിത്യ അക്കാദമി വിലക്കിയതുപോലെയാണ്‌ തിലകനെ വിലക്കിയത്‌ തുടങ്ങിയവയൊക്കെയായിരുന്നു അഴീക്കോടിന്റെ ആവലാതികള്‍. ഒപ്പം തിലകന്‍ പ്രശ്‌നം അടുത്ത സൂര്യോദയത്തിന്‌ മുമ്പ്‌ പരിഹരിക്കണം എന്ന മുന്നറിയിപ്പും.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ദിലീപിന്റെയോ പടം റിലീസ്‌ ചെയ്യുന്ന ദിവസം തിയേറ്ററില്‍ ഇടികൊണ്ട്‌ ടിക്കറ്റെടുത്ത്‌ പടം കാണുന്ന സാധാരണക്കാരന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മനസ്സിലാക്കാം. അഴിക്കോടിന്‌ ഈ വിഷയത്തില്‍ എന്തുകാര്യം? ഇങ്ങേര്‌ ആരുവാ?

കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനം മുഴുവന്‍ ചിന്തിച്ചകാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചിടത്താണ്‌ മോഹന്‍ലാലിനെ പെഴ നമിക്കുന്നത്‌. മധ്യസ്ഥതക്കായി അഴീക്കോടിനെ ക്ഷണിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ താരസംഘനടക്കുള്ളില്‍ പരിഹരിച്ചോളാമെന്നും വ്യക്തമാക്കിയ ലാല്‍ ഒരു പടികൂടി കടന്ന്‌ താന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട്‌ അഴീക്കോടിന്‌ എന്താണ്‌ വിഷമമെന്നും ചോദിച്ചു. അതുകേട്ടപ്പോള്‍ പെഴ അറിയാതെ പറഞ്ഞുപോയി-കലക്കി മോനേ ദിനേശാ!!!

ഇതൊക്കെയായാലും അഴിക്കോട്‌ നിര്‍ത്താന്‍ ഭാവമില്ല. അതിന്റെ കാരണം നടന്‍ ഇന്നസെന്റ്‌ ഇന്നു പറഞ്ഞു-പട്ടിണി കിടന്ന പിള്ളാര്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയിലാണ്‌ അഴിക്കോട്‌.

വിഷമില്ലാതിരുന്നപ്പോള്‍ വീണു കിട്ടിയ വിഷയത്തില്‍, വലിയ പിടിയുള്ളതല്ലെങ്കിലും കയറിപ്പിടിച്ചിരിക്കുകയാണ്‌ ഈ കാര്‍ന്നോര്‌. ഒരു തത്വമസിയുടെ പേരിലാണ്‌ അഴിക്കോടിന്റെ അര്‍മാദമത്രയും. ഈ സാധനം കേരളത്തില്‍ എത്രപേര്‌ വായിച്ചിട്ടുണ്ട്‌? വായിച്ച എത്രപേര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്‌? പിണറായി വിജയന്റെ ദാസ്യവൃത്തിക്കപ്പുറം ഇങ്ങോര്‌ ഇപ്പോള്‍ എന്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌? ലാലിനെക്കാള്‍ സുന്ദരനാണ്‌ താന്‍ എന്ന പറഞ്ഞപ്പോള്‍ അഴീക്കോട്‌ സ്വന്തം അപകര്‍ഷതാബോധത്തിന്‌ അടിവരയിടുകല്ലാരുന്നോ?അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇങ്ങേര്‍ക്കൊന്നും വേറൊരു പണിയുമില്ലേ?

അഴിക്കോടും ലാലും തമ്മിലുള്ള പ്രസ്‌താവന യുദ്ധത്തില്‍ മാധ്യസ്ഥവുമായി മറ്റൊരാള്‍ കൂടി രംഗത്തു വന്നിട്ടുണ്ട്‌-ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. ഇനി ഒരാള്‍കൂടിയേ ഈ വിഷയത്തില്‍ ഇടപെടാനുള്ളു; സാക്ഷാല്‍ സഖാവ്‌ പിണറായി വിജയന്‍.

2010 ഫെബ്രുവരി 6, ശനിയാഴ്‌ച

സാബു ഒന്നു വിളിച്ചാല്‍ അതല്ലേ ചാകര!

മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ ചാള വില്‍ക്കുന്പോള്‍ എന്നെയിങ്ങനെ കണ്ണെടുക്കാതെ നോക്കുകയാണ് കക്ഷി. ചാളയൊക്കെ വില്‍ക്കുന്നു ഇവനാരെടാ എന്ന മട്ടില്‍.

അതുകഴിഞ്ഞ് ഫീഷ് ലാന്‍ിംഗ് സെന്‍ററിനടുത്താണ് കച്ചോടം. അവിടെ കച്ചോടം തൊടങ്ങിയാപ്പിന്നെ ഒച്ചപ്പാടാണ്. അടുത്തുള്ള ഒടങ്കൊല്ലി ടേപ്പ് റെക്കോര്‍ഡറിന്‍റെ ശബ്ദംകൂടിയാകുന്പം ഭയങ്കര പ്രശ്നവാണ്. ടേപ്പ് ഓഫ് ചെയ്താല്‍ ഇദ്ദേഹം പ്രശ്നവൊണ്ടാക്കും എന്ന് ഒറപ്പാണ്.

ഞാന്‍ ജ്വാസപ്പേട്ടന്‍റെ അരിക്കല്‍ ചെന്നു പറഞ്ഞു, ടേപ്പ് റെക്കോര്‍ഡറ് ഓഫാക്കാതെ മാര്‍ഗമില്ല. അയാളു പറഞ്ഞു ഞാന്പറയാന്‍. ആര്‍ക്കും സാബൂനോട് നേരിട്ടു പറയാനുള്ള ധൈര്യമില്ല.

ഞാനൊന്നും പറയാന്‍ പോയില്ല. ടേപ്പ് ഓഫാക്കീട്ട് കച്ചോടം തുടര്‍ന്നു. കൊറച്ചു കഴിഞ്ഞപ്പം ഇദ്ദേഹം. ''ഹേ ഗാന ചൂനാ ഗുര്‍നേക്കാ മീനാ യാര്‍, ക്യാഹോരഹാ ഹേ! ടേപ്പ് റെക്കോര്‍ഡര്‍ മര്‍ഗയി ഹോ ഹേ ക്യൂക്യാ?''(ഹേ പാട്ടു കേള്‍ക്കുന്നില്ല ചങ്ങാതി, എന്താണ്, ടേപ്പ് റെക്കോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ലേ?)

സര്‍ ടേപ്പ് ഓഫാക്കി
''കോന്‍ ഹെ? ക്ലാ ക്ലാ ക്ലീ ക്ലൂ ഓഫ് കിയാ?''(ആരാണ്, എന്തിന് ഓഫ് ചെയ്തു?)

''ചാള ബോലാ ടേപ്പ് പണ്ടാരടങ്ങനേക്കേലിയേ''(ചാള പറഞ്ഞു, സ്വസ്ഥമായിട്ടു കെടക്കാന്പറ്റുന്നില്ല, ടേപ്പ് റെക്കോര്‍ഡറ് പണ്ടാരടങ്ങാന്‍)

''കോന്‍ ഹെ?''(ചാളയോ, അതാരാണ്)

അപ്പോള്‍ ബോള്‍ എന്‍റെ കോര്‍ട്ടിലാണ്. നമ്മളു മറുപടി പറയണം. ഇതു കക്ഷിയുടെ ഗെയിമാണ്. ജ്വാസപ്പേട്ടന്‍ വന്നിട്ട്, ചെവിതലകേള്‍ക്കാന്‍ വേണ്ടി ടേപ്പ് ഓഫ് ചെയ്തതാണെന്നു പറഞ്ഞാല്‍ തീര്‍ന്നു. പക്ഷെ, അയാള്‍ അതു പറയാന്‍ തയാറല്ല. റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ ധൈര്യമില്ല. ഞാനാരാ മോന്‍? ഞാന്‍ മുന്നോട്ടുചെന്നു പറഞ്ഞു. ആ കൂതറ ടേപ്പ് റെക്കോര്‍ഡറ് വെക്കാന്പറ്റത്തില്ല. ചാള, ചാളേന്ന് വിളിച്ചു പറയുന്നത് പൊറത്തു കേള്‍ക്കുകേല. മീനെല്ലാം ഇവിടുന്ന് ചീഞ്ഞുപോകും.

''കോയി മില്‍ ഗയാ... ചാള സിന്തഗി കരം ഹോ ജാത്തീഹേ'' (അതു സാരമില്ല എട്ടുനാടും പൊട്ടുന്ന സൗണ്ടില്‍ ഞാന്‍ പറഞ്ഞോളം ചാള, ചാളേന്ന്)
ഞാന്‍ പറഞ്ഞു അതൊക്കെ അങ്ങു കുന്പളങ്ങീപ്പറഞ്ഞാ മതി. ഇപ്പം നിങ്ങളു ഒറക്കെ വിളിച്ചു പറയും എന്നുവിചാരിച്ച് നോക്കിനിക്കാന്പറ്റത്തില്ലല്ലോ. ടേപ്പ് ഓഫാക്കിയേ പറ്റൂ.

ഫീഷ് ലാന്‍ഡിംഗ് സെന്‍റര്‍ pin drop(അവാസനത്തെ ഡ്രോപ്പും അടിച്ചപോലെ ) സൈലന്‍സില്‍ നില്‍ക്കുകയാണ്. അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. കൊച്ചൊരു മനുഷ്യന്‍. സംഗതിയൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു.
''കച്ചോടം അവസാനിപ്പിച്ച് കാശെണ്ണുന്പഴേ നമ്മള് ഇനി ടേപ്പു വെക്കത്തൊള്ളു''

''ഏ കോയി സച്ചാ ബഹുത്ത് അച്ചോം കി ഹോനാ ജീത്താ ഹോത്താഹെ''(ഭയങ്കര ബോറാണ്, നടക്കത്തില്ല, ചങ്ങാതി നടക്കത്തില്ല)

ഞാന്‍ പറഞ്ഞു. ''പ്രൊഡക്ഷന്‍, അഭി ഹം കിസിസേ ഹംനഹി കോ എഫ് റേഡിയോ പണ്ടാര്‍ കരോ''(അങ്ങേര്‍ക്ക് ഒരു കൂതറ എഫ്.എം റേഡിയോ കൊണ്ട് പണ്ടാരടക്ക്)

എന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട്. മലയാളത്തിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ മാറി മാറി വയ്ക്കുക. ഇയാക്ക് എന്തേലും കേട്ടാമതിയല്ലോ. അവമ്മാരുടെയും അവളുമാരുടേം ചെലപ്പുകേട്ട് വട്ടാകുന്പം അയാള് പഠിച്ചോളും. അദ്ദേഹം എന്നെ ഒന്നുകൂടി നോക്കി. തിരിഞ്ഞിട്ട് ത്വാമാസിനോടു പറയുകയാണ്

''ഹേ ഇസ്കാ ജബ് ഹം തേരാ ഹം ഖുഷി''(ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്ക്)

ആളിനെ ഇഷ്ടപ്പെട്ടു എന്നാണ് ഇതിന് അര്‍ത്ഥം. കക്ഷിക്കു മനസ്സിലായി നമ്മള്‍ ഒരു മഹാ സംഭവമാണെന്ന്. എതു ചെറിയ കാര്യവും വലിയ പ്രശ്നമാക്കും. ബാക്കിയൊക്കെ തമാശക്കളിയാണ്. പക്ഷെ നമ്മക്കറിയില്ലല്ലോ തമാശയാണെന്ന്. ത്വാമാസിന്‍റെ അടുത്തുപോയി തിരിച്ചറിയല്‍ കാര്‍ഡിന്‍റേം റേഷന്‍കാര്‍ഡിന്‍റെയും സിംകാര്‍ഡിന്‍റേം ഫോട്ടോക്കോപ്പി കൊടുത്തു. ഇതുകേട്ട് അദ്ദേഹം ഭയങ്കര ചിരിയാണ്.

രണ്ടാമത്തെ സംഭവവും അതേ ദിവസമാണ്. ഇദ്ദേഹത്തിന് കച്ചോടത്തിനു മുന്പുതന്നെ ച്വാള ച്വാളേ, ആകോലി ആകോലി...എന്നു പറഞ്ഞു പഠിക്കുന്ന സൊഭാവമൊക്കെയുണ്ട്. എനിക്കാണെങ്കില്‍ കച്ചോടത്തിനു മുന്പ് ഇതുപോലെ പറഞ്ഞു പഠിക്കുന്നത് ഒന്നു കാണണമെന്നുണ്ട്. നമ്മള്‍ അതു ചോദിച്ചു. അദ്ദേഹം സംഗതി കാണിച്ചു. അദ്ദേഹം ച്വാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ...ന്നു വിളിച്ചു പറഞ്ഞത് ഞാന്‍ മൊബൈലില്‍ റെക്കോര്‍ഡും ചെയ്തു. എന്‍റെ ഒരു രീതി ആതാണ്. എന്നാ കേട്ടാലും കണ്ടാലും ഒളിഞ്ഞുനോക്കിയാലും റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ഓക്കെ പറഞ്ഞു പോന്നു.

പക്ഷെ, കച്ചോടം തൊടങ്ങിയപ്പം. അദ്ദേഹത്തിന്‍റെ വിളിച്ചുപറച്ചിലിന്‍റെ ലെവലു മാറി. ച്വാള.. ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...ന്നു പറയുന്നേനു പകരം. ചാള, ചാള എന്നു മന്ത്രംപോലെ പറയുന്നു. പോരാത്തതിന് മറ്റേ കൂതറ ടേപ്പിന്‍റെ സൗണ്ടും.
ഞാന്പറഞ്ഞു. ഈ മീനെല്ലാം ഇവിടിരുന്ന് ചീഞ്ഞുപോകുമെന്ന്. കക്ഷി ചോദിച്ചു എന്തുകൊണ്ടാണെന്ന്. കച്ചോടത്തിനു മുന്പു വിളിച്ചു പറഞ്ഞ ചാളയല്ല ഇപ്പഴത്തെ ചാളയെന്ന്.

ഞാന്‍ പറഞ്ഞു തുടക്കത്തില്‍ ഉണ്ടാകുന്ന ഇന്‍റേണല്‍ വൈബ്രേഷന്‍സ് ആന്‍റ് കൊളാബ്രേഷന്‍സ് ഓഫ് ദ ജിസിഡിഎ കോംപ്ലക്സ് വച്ച് കച്ചോടം നടത്തുന്നതാണ് എന്‍റെ പ്രോസസ്. താങ്കള്‍ കൂതറ പാട്ടും കേട്ട് ചാള, ചാള എന്നു മന്ത്രിച്ചിരുന്നാല്‍ അതിനര്‍ത്ഥം എന്‍റെ കച്ചോടത്തെയും താങ്കള്‍ നശിപ്പിക്കുന്നു എന്നാണ്.

ഇതുകേട്ട് അദ്ദേഹം സ്റ്റണ്‍‍ഡ് ആയി നിന്നു. ഒരുപക്ഷെ കക്ഷിയോട് ആദ്യമായിട്ടായിരിക്കാം ഒറു കച്ചോടക്കാരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ പ്രശ്നം പറഞ്ഞു. എന്നിട്ട് ഹോള്‍സെയിലുകാരനോട് പറഞ്ഞു. ഇതൊക്കെ നിങ്ങളു നോക്കേണ്ട കാര്യങ്ങളാണ്. എന്നെ ഇതിനകത്തേക്ക് വലിച്ചിഴയ്ക്കുന്നത് മോശമാണ്. കക്ഷിക്കു മനസ്സിലായി ഞാന്‍ ഒരു മഹാസംഭവമാണെന്ന്. അതിനുശേഷം ഒന്നിച്ചു കച്ചോടം ചെയ്തപ്പോഴെല്ലാം അദ്ദേഹം അസ്സാലായി വിളിച്ചു പറഞ്ഞിട്ടുണ്ട് ചാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ന്ന്. എന്നിട്ടു ചോദിച്ചും അങ്ങനെ മതിയോന്ന്.
ഇപ്പം നിങ്ങള്‍ക്കും തോന്നുന്നില്ലെ ഞാന്‍ ഒരു അഖില ലോക സംഭവമാണെന്ന്?
----------------------------------------------------------

ഇനി പെഴയ്ക്ക് ഒന്നേ പറയാനുള്ളു; ഇത് അനുകരണമോ പരിഹാസമോ അല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയ ഒരുത്തനുമായും ഇതിനു യാതോരു ബന്ധോമില്ല.
മാര്‍പ്പാപ്പയാണേലും(പുള്ളിയാണല്ലോ, ഞങ്ങടെ വല്യ പുള്ളി) ഞാനൊരു സംഭവമാണെന്നു പറഞ്ഞോണ്ടിരുന്നാല്‍ കേക്കുന്നോര്‍ക്ക് ബോറടിക്കും.

2009 നവംബർ 28, ശനിയാഴ്‌ച

ശ്രീശാന്ത് പൊട്ടിച്ചു, മലയാളിയുടെ മുഖത്ത്!

മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും.

ശ്രീശാന്തിന്‍റെ ഉജ്വലമായ തിരിച്ചുവരവാണ് വീണ്ടും ഈ മലയാളിത്തരത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യത്തെ അരമലയാളി, മുക്കാല്‍ മലയാളി എന്നൊക്കെപ്പറഞ്ഞ് മാധ്യമങ്ങള്‍ ഓരോരുത്തരെ പൊക്കിപ്പിടിച്ചോണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞപ്പം ടിനു യോഹന്നാന്‍ മുഴുമലയാളിയായി ഇന്ത്യന്‍ കുപ്പായമിട്ടു. അധികകാലം തുടരാന്‍ യോഗമുണ്ടായില്ലെന്നുമാത്രം.

ടിനുവിനെപ്പോലെ സാന്നിധ്യമറിയിക്കാതെ ശ്രീശാന്തും ടീമില്‍നിന്ന് പുറത്തായിരുന്നെങ്കില്‍ മലയാളികള്‍ക്ക് മനഃസമാധാനം കിട്ടിയേനെ.പക്ഷെ, ഈ ചങ്ങാതീടെ തലേവര മലയാളികള്‍ക്ക് മായ്ക്കാന്പറ്റത്തില്ലല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി ട്വന്‍റിയിലുമൊക്കെ ശ്രീ കസറിയപ്പോള്‍ ഭൂഗോളത്തില്‍ എന്പാടുമുള്ള മലയാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അവന്‍ അഹങ്കാരിയാണ്, സ്വഭാവം ശരിയല്ല, പെരുമാറാന്‍ അറിയില്ല, അവന്‍റെ അമ്മയുടെ ഭാവാഭിനയും ഓവറാണ് എന്നിങ്ങനെ പോയി കുറ്റങ്ങള്‍.

ഉള്ളതു പറഞ്ഞാല്‍ ശ്രീശാന്തിന് അല്‍പ്പം ശൗര്യമുണ്ട്, കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്, മാധ്യമപ്രവര്‍ത്തകരെക്കാണുന്പോഴുള്ള ശ്രീയുടെ അമ്മയുടെ പെരുമാറ്റം അരോചകമായി തോന്നാറുമുണ്ട്. സമ്മതിച്ചു. പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ? ശ്രീശാന്തിനെ വിമര്‍ശിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും എന്തെല്ലാം ന്യൂനതകളുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ. അയാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചീത്ത വശങ്ങളുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞ് കളിയെ മാത്രം വിലയിരുത്തിയാല്‍ പോരേ?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്‍റെ ക്ലൈമാക്സില്‍ പാക്കിസ്ഥാന്‍റെ മിസ്ബാഹുല്‍ ഹഖ് അടിച്ചുപറത്തിയ പന്ത് ബൗണ്ടറിക്കടുത്ത് നിന്ന് കയ്യിലൊതുക്കിയ ഒരു നിമിഷം മാത്രം മതി ഏതു ക്രിക്കറ്റ് പ്രേമിക്കും ശ്രീശാന്തിനെ ഓര്‍മിക്കാന്‍.

2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, ഇന്ത്യന്‍ ടീമംഗങ്ങള്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ ഉജ്വലമായി നൃത്തം ചെയ്ത് സാക്ഷാല്‍ ഷാരൂഖ് ഖാനെ ഞെട്ടിച്ച ശ്രീശാന്ത്(ഇതിന്‍റെ യൂ ടൂബ് വീഡിയോയുടെ കമന്‍റുകളിലും മലയാളികളുടെ തെറിപ്രളയം കാണാം)....അങ്ങനെ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാന്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍?

പക്ഷെ, അഭിമാനിക്കേണ്ട നേരത്ത് മലയാളികള്‍ ശ്രീശാന്തിനെ വെറുക്കുന്നവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ കുറ്റവിചാരണനടത്താന്‍ മത്സരിക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവര്‍തന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി!

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖമടച്ച് പൊട്ടിക്കുകയായിരുന്നു. ഹര്‍ഭജന്‍റേതിന്റെ ആയിരം മടങ്ങ് ശേഷിയുള്ള തല്ല്.

സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്. "അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല" എന്ന് അവര്‍ ആശ്വസിക്കുന്നു.

അടികൊണ്ട് തിണിര്‍ത്ത മുഖവുമായി മലയാളി ശ്രീശാന്തിനെതിരെ പുതിയ അപഖ്യാതികളുടെ പണിപ്പുരയിലാണ്. അതില്ലാതെ അവര്‍ എങ്ങനെ ആശ്വസിക്കും? വൈകാതെ അത് ഈമെയിലായോ ബ്ലോഗായോ എസ്.എം.എസ് ആയോ പുറത്തുവരും. നമ്മക്ക് കാത്തിരിക്കാം.

2009 നവംബർ 22, ഞായറാഴ്‌ച

സുരാജ് വെഞ്ഞാറമൂട് എന്ന പറട്ട!

പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ സാറിന്,
സാര്‍ എന്നെ അറിയാനിടയില്ല. അപ്പപ്പിന്നെ എന്‍റെ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ യാതൊരു വകുപ്പുമില്ല. സാറിന്‍റെയൊക്കെ കാഴ്ച്ചപ്പാടുവെച്ചു നോക്കിയാല്‍ സൈബര്‍ സ്ഥലത്ത് ഇടക്കിടെ മാലന്യ നിക്ഷേപം നടത്തുന്ന പറട്ടകളില്‍ ഒരാളാണ് ഞാന്‍. കൂടുതലായിട്ട് വല്ലതും അറിയണമെങ്കില്‍ എന്‍റെ പറട്ട പോസ്റ്റുകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചേര്.
വേറെ ഏതെങ്കിലും ഒരുത്തന്‍ ഞാന്‍ ഈ എഴുതുന്ന സാധനം വായിച്ചാല്‍ ഇതെന്നാ കോപ്പാന്ന് ചോദിക്കും, മൂന്നു തരം. അതുകൊണ്ട് വിഷയം പറയാം.

ദേ ഈ സാറ്, ചന്ദ്രശേഖരന്‍ സാറ്
ദേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടൊണ്ട്. പുള്ളി അത് ഇട്ടേച്ചു പോയിട്ട് കൊറേനാളായി. പക്ഷെ ഞാങ്കണ്ടത് ഇപ്പഴാ. സുരാജ് വെഞ്ഞാറമൂടിനെ ഗൂഗിളില്‍ വെറുതേ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ സാറിന്‍റെ പോസ്റ്റില്‍ ചെന്നു പെടുവാരുന്നു.
അപ്പംതന്നെ നാലു വര്‍ത്താനം പറഞ്ഞു. അത് ആരേലും കേള്‍ക്കേണ്ടേ. അതോണ്ട് കേട്ടാല്‍ അറക്കാത്ത ഭാഷേല് ഇവിടെ എഴുതിയേക്കാവെന്നു വിചാരിച്ചു.

ഏതായാലും മുടിഞ്ഞു, കൊറെ സൈബര്‍ സ്ഥലം കൂടി അങ്ങനെ പോട്ടന്നേ.
സാറിന്‍റെ ബ്ലോഗും പരിസരമൊക്കെ നോക്കിയപ്പം സാറ് സിനിമയിലെ ഒരു എന്‍സൈപ്ലോക്ലീഡിയ(അങ്ങനെയല്ലേ അതിനു പറയുന്നേ) ആണെന്നു മനസ്സിലായി.
എന്നെ പൊന്നു സാറെ സുരാജ് വെഞ്ഞാറമ്മൂട് ഒരു മൂന്നാംകിട നടനാണ്. ഞാനൊരു പുലിയാണെന്ന് പുള്ളി വിളിച്ചു പറഞ്ഞിട്ടില്ല. അങ്ങേരു ഒരു പ്രസ്താനമാണെന്ന് പുള്ളിയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിട്ടില്ല. ജഗദീഷും മുകേഷും കലാഭവന്‍ മണീംമൊക്കെ വന്ന വഴയില്‍, അല്ല അതിലും താഴത്തെ വഴിയില്‍ വന്നയാളാണ് ഈ ചങ്ങാതി. ഒടുവില്‍ നായകനുമായി(സാറ് നാലാംകിട നായകന്‍ എന്ന് തിരുത്തി വായിക്കുക).
സുരാജിന്‍റെ ഒരു കൈ വളഞ്ഞിരിക്കുന്നത് സാറു ശ്രദ്ധിച്ചിട്ടൊണ്ടോ? പണ്ടെങ്കാണ്ട് ഒടിഞ്ഞ സാധനം നേരെയാക്കാന്‍ പോലുമുള്ള പാങ്ങില്ലാരുന്നു. അല്‍പ്പസ്വല്‍പ്പം മിമിക്രീം പിന്നെ തിരോന്തരം ഭാഷേം ഇപ്പറഞ്ഞ ഞൊങ്കയ്യും(അത്തരം കൈക്ക് ഞങ്ങള് അങ്ങനാ പറയുന്നേ) വെച്ച് നായകപദം വരെ എത്തിയെങ്കില്‍ സുരാജിനേം പുള്ളിയെ സഹായിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരേം സമ്മതിച്ചേ പറ്റൂ.
സൂപ്പര്‍താരങ്ങള്‍ അപ്പിയിട്ട് കൊളമാക്കിവെച്ചിരിക്കുന്ന മലയാള സിനിമേല് സൂരാജിന്‍റെ ആദ്യ സിനമാ സാമാന്യ വിജയം നേടിയെങ്കില്‍ അത് നിസാര കാര്യമല്ലെന്നാണ് എന്നെപ്പോലെ സിനിമാ പാണ്ടിത്തം(മറ്റേ പാണ്ടി എഴുതാന്‍ അത്ര തിട്ടം പോര) ഇല്ലാത്തോര് വിചാരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് വേണ്ടതെന്താണെന്ന് ആ സിനിമേടേ സംവിധായകന് മനസിലായിട്ടുണ്ടാകും. പണ്ട് നമ്മടെ എ.ടി. ജോയിച്ചായന് മനസ്സിലായതുപോലെ. അതുകൊണ്ടുതന്നെ നമ്മടെ ഷക്കീലച്ചേച്ചിയെപ്പോലെ സുരാജും(ഇതു കോമഡി അതു --ടി എന്ന വ്യത്യാസം മാത്രം) കത്തിക്കേറിയത് സോഭാവികമല്ലേ.
അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനാ സാറിനോട് പറയുന്നത്. സാറിന്‍റെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ കണ്ടാല്‍ സാറിന്‍റെ യഥാര്‍ത്ഥ രോഗമെന്താണെന്ന് വ്യക്തമാകും. ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.
സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നോര് ഈ അസുഖംവന്നാല്‍ ഒറിജിനല്‍ ഭാഷ എടുത്തലക്കും. നാടകനടന്‍മാരെക്കുറിച്ചുള്ള ഒരു മിമിക്രീല് പണ്ടു കണ്ടതോര്‍ക്കുന്നു. നാട്ടിന്പുറത്തെ കവലേല് കൂട്ടുകാരോട് സംസാരിച്ചോണ്ടിരുന്ന നടനോട് അവരിലൊരാള്‍ ഇപ്പം അഭിനയിക്കുന്ന നാടകം ഏതാണെന്ന് ചോദിച്ചപ്പം കക്ഷി പെട്ടെന്ന് ബാസിട്ട് പറഞ്ഞു-"അഥ് ഇഫോള്‍ ഝാന്‍ ഥിരുവനഝപുരം പ്രതീക്കക്ക്ഷയുടെ അജ്ഛനും അബ്ബക്കും സുക്ഖംതന്നെയിലാണ് ഖളിക്കുന്നത്"
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വെച്ചുനോക്കിയാല്‍ ചന്ദ്രശേഖരന്‍സാറ് ഇതിന്‍റെ റിവേഴ്സിലാണ് വന്നതെന്നു കാണാം. പറട്ട കൂതറ പ്രയോഗങ്ങള്‍ ഉദാഹരണം.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന്‍റെ വിശദാംശങ്ങളും ലാലേട്ടനുമുന്നില്‍ ഓശാനിച്ചു(കട്ടി അതുമതി)നിക്കുന്ന പടോംകൂടി കണ്ടാല്‍ ഏതു നാട്ടുവൈദ്യനും സാറിന്‍റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്പറ്റും.
സാറിന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കാം.
Women in Cinema
Interview with Kohei Oguri(ഇത് കഴിക്കുന്ന എന്തോ സാധനമാണെന്നാണ് കരുതിയത്.പിന്നെ ഗൂഗിളില്‍ നോക്കിയപ്പഴാണ് നിങ്ങളെപ്പോലുള്ള നിരൂപകപ്രതിഭകള്‍ക്ക് വേണ്ടപ്പെട്ട ഉരുപ്പടിയാണെന്ന് പിടികിട്ടിയത്)
Kancheevaram and Thereafter...
Article on the ethics in TV commercials
Whats in a Name?
Lohitadas-a cloud capped star
Post Modern Cinema- a curtain raiser

ഇതുപോലുള്ള എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുചെയ്യുന്ന സാറെന്തിനാ ഈ സൂരാജിനെപ്പോലുള്ള പറട്ട കേസുകള്‍ അറ്റന്‍റു ചെയ്യുന്നത്? മുനിസിപ്പാലിറ്റീലെ ചവറ്റുകൂനയാണു സാറേ. വെറുതെ നാറ്റിക്കേണ്ട. സാറു പോയിട്ട് മറ്റൊരു എസ്ട്രാ ഹൈടെന്‍ഷന്‍ സാധനം കാച്ച്. എന്നിട്ട് അതിന് ഇങ്ങനെ തലക്കൊട്ടു കൊടുക്ക്-എയ്ഞ്ചല്‍ ജോണ്‍, പോസ്റ്റ് മോഡേണ്‍ സിലുമാക്ക് മലായാളത്തിന്‍റെ ഉദാത്ത സംഭാവന.