Achayan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Achayan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഫെബ്രുവരി 6, ശനിയാഴ്‌ച

സാബു ഒന്നു വിളിച്ചാല്‍ അതല്ലേ ചാകര!

മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ ചാള വില്‍ക്കുന്പോള്‍ എന്നെയിങ്ങനെ കണ്ണെടുക്കാതെ നോക്കുകയാണ് കക്ഷി. ചാളയൊക്കെ വില്‍ക്കുന്നു ഇവനാരെടാ എന്ന മട്ടില്‍.

അതുകഴിഞ്ഞ് ഫീഷ് ലാന്‍ിംഗ് സെന്‍ററിനടുത്താണ് കച്ചോടം. അവിടെ കച്ചോടം തൊടങ്ങിയാപ്പിന്നെ ഒച്ചപ്പാടാണ്. അടുത്തുള്ള ഒടങ്കൊല്ലി ടേപ്പ് റെക്കോര്‍ഡറിന്‍റെ ശബ്ദംകൂടിയാകുന്പം ഭയങ്കര പ്രശ്നവാണ്. ടേപ്പ് ഓഫ് ചെയ്താല്‍ ഇദ്ദേഹം പ്രശ്നവൊണ്ടാക്കും എന്ന് ഒറപ്പാണ്.

ഞാന്‍ ജ്വാസപ്പേട്ടന്‍റെ അരിക്കല്‍ ചെന്നു പറഞ്ഞു, ടേപ്പ് റെക്കോര്‍ഡറ് ഓഫാക്കാതെ മാര്‍ഗമില്ല. അയാളു പറഞ്ഞു ഞാന്പറയാന്‍. ആര്‍ക്കും സാബൂനോട് നേരിട്ടു പറയാനുള്ള ധൈര്യമില്ല.

ഞാനൊന്നും പറയാന്‍ പോയില്ല. ടേപ്പ് ഓഫാക്കീട്ട് കച്ചോടം തുടര്‍ന്നു. കൊറച്ചു കഴിഞ്ഞപ്പം ഇദ്ദേഹം. ''ഹേ ഗാന ചൂനാ ഗുര്‍നേക്കാ മീനാ യാര്‍, ക്യാഹോരഹാ ഹേ! ടേപ്പ് റെക്കോര്‍ഡര്‍ മര്‍ഗയി ഹോ ഹേ ക്യൂക്യാ?''(ഹേ പാട്ടു കേള്‍ക്കുന്നില്ല ചങ്ങാതി, എന്താണ്, ടേപ്പ് റെക്കോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ലേ?)

സര്‍ ടേപ്പ് ഓഫാക്കി
''കോന്‍ ഹെ? ക്ലാ ക്ലാ ക്ലീ ക്ലൂ ഓഫ് കിയാ?''(ആരാണ്, എന്തിന് ഓഫ് ചെയ്തു?)

''ചാള ബോലാ ടേപ്പ് പണ്ടാരടങ്ങനേക്കേലിയേ''(ചാള പറഞ്ഞു, സ്വസ്ഥമായിട്ടു കെടക്കാന്പറ്റുന്നില്ല, ടേപ്പ് റെക്കോര്‍ഡറ് പണ്ടാരടങ്ങാന്‍)

''കോന്‍ ഹെ?''(ചാളയോ, അതാരാണ്)

അപ്പോള്‍ ബോള്‍ എന്‍റെ കോര്‍ട്ടിലാണ്. നമ്മളു മറുപടി പറയണം. ഇതു കക്ഷിയുടെ ഗെയിമാണ്. ജ്വാസപ്പേട്ടന്‍ വന്നിട്ട്, ചെവിതലകേള്‍ക്കാന്‍ വേണ്ടി ടേപ്പ് ഓഫ് ചെയ്തതാണെന്നു പറഞ്ഞാല്‍ തീര്‍ന്നു. പക്ഷെ, അയാള്‍ അതു പറയാന്‍ തയാറല്ല. റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ ധൈര്യമില്ല. ഞാനാരാ മോന്‍? ഞാന്‍ മുന്നോട്ടുചെന്നു പറഞ്ഞു. ആ കൂതറ ടേപ്പ് റെക്കോര്‍ഡറ് വെക്കാന്പറ്റത്തില്ല. ചാള, ചാളേന്ന് വിളിച്ചു പറയുന്നത് പൊറത്തു കേള്‍ക്കുകേല. മീനെല്ലാം ഇവിടുന്ന് ചീഞ്ഞുപോകും.

''കോയി മില്‍ ഗയാ... ചാള സിന്തഗി കരം ഹോ ജാത്തീഹേ'' (അതു സാരമില്ല എട്ടുനാടും പൊട്ടുന്ന സൗണ്ടില്‍ ഞാന്‍ പറഞ്ഞോളം ചാള, ചാളേന്ന്)
ഞാന്‍ പറഞ്ഞു അതൊക്കെ അങ്ങു കുന്പളങ്ങീപ്പറഞ്ഞാ മതി. ഇപ്പം നിങ്ങളു ഒറക്കെ വിളിച്ചു പറയും എന്നുവിചാരിച്ച് നോക്കിനിക്കാന്പറ്റത്തില്ലല്ലോ. ടേപ്പ് ഓഫാക്കിയേ പറ്റൂ.

ഫീഷ് ലാന്‍ഡിംഗ് സെന്‍റര്‍ pin drop(അവാസനത്തെ ഡ്രോപ്പും അടിച്ചപോലെ ) സൈലന്‍സില്‍ നില്‍ക്കുകയാണ്. അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. കൊച്ചൊരു മനുഷ്യന്‍. സംഗതിയൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു.
''കച്ചോടം അവസാനിപ്പിച്ച് കാശെണ്ണുന്പഴേ നമ്മള് ഇനി ടേപ്പു വെക്കത്തൊള്ളു''

''ഏ കോയി സച്ചാ ബഹുത്ത് അച്ചോം കി ഹോനാ ജീത്താ ഹോത്താഹെ''(ഭയങ്കര ബോറാണ്, നടക്കത്തില്ല, ചങ്ങാതി നടക്കത്തില്ല)

ഞാന്‍ പറഞ്ഞു. ''പ്രൊഡക്ഷന്‍, അഭി ഹം കിസിസേ ഹംനഹി കോ എഫ് റേഡിയോ പണ്ടാര്‍ കരോ''(അങ്ങേര്‍ക്ക് ഒരു കൂതറ എഫ്.എം റേഡിയോ കൊണ്ട് പണ്ടാരടക്ക്)

എന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട്. മലയാളത്തിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ മാറി മാറി വയ്ക്കുക. ഇയാക്ക് എന്തേലും കേട്ടാമതിയല്ലോ. അവമ്മാരുടെയും അവളുമാരുടേം ചെലപ്പുകേട്ട് വട്ടാകുന്പം അയാള് പഠിച്ചോളും. അദ്ദേഹം എന്നെ ഒന്നുകൂടി നോക്കി. തിരിഞ്ഞിട്ട് ത്വാമാസിനോടു പറയുകയാണ്

''ഹേ ഇസ്കാ ജബ് ഹം തേരാ ഹം ഖുഷി''(ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്ക്)

ആളിനെ ഇഷ്ടപ്പെട്ടു എന്നാണ് ഇതിന് അര്‍ത്ഥം. കക്ഷിക്കു മനസ്സിലായി നമ്മള്‍ ഒരു മഹാ സംഭവമാണെന്ന്. എതു ചെറിയ കാര്യവും വലിയ പ്രശ്നമാക്കും. ബാക്കിയൊക്കെ തമാശക്കളിയാണ്. പക്ഷെ നമ്മക്കറിയില്ലല്ലോ തമാശയാണെന്ന്. ത്വാമാസിന്‍റെ അടുത്തുപോയി തിരിച്ചറിയല്‍ കാര്‍ഡിന്‍റേം റേഷന്‍കാര്‍ഡിന്‍റെയും സിംകാര്‍ഡിന്‍റേം ഫോട്ടോക്കോപ്പി കൊടുത്തു. ഇതുകേട്ട് അദ്ദേഹം ഭയങ്കര ചിരിയാണ്.

രണ്ടാമത്തെ സംഭവവും അതേ ദിവസമാണ്. ഇദ്ദേഹത്തിന് കച്ചോടത്തിനു മുന്പുതന്നെ ച്വാള ച്വാളേ, ആകോലി ആകോലി...എന്നു പറഞ്ഞു പഠിക്കുന്ന സൊഭാവമൊക്കെയുണ്ട്. എനിക്കാണെങ്കില്‍ കച്ചോടത്തിനു മുന്പ് ഇതുപോലെ പറഞ്ഞു പഠിക്കുന്നത് ഒന്നു കാണണമെന്നുണ്ട്. നമ്മള്‍ അതു ചോദിച്ചു. അദ്ദേഹം സംഗതി കാണിച്ചു. അദ്ദേഹം ച്വാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ...ന്നു വിളിച്ചു പറഞ്ഞത് ഞാന്‍ മൊബൈലില്‍ റെക്കോര്‍ഡും ചെയ്തു. എന്‍റെ ഒരു രീതി ആതാണ്. എന്നാ കേട്ടാലും കണ്ടാലും ഒളിഞ്ഞുനോക്കിയാലും റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ഓക്കെ പറഞ്ഞു പോന്നു.

പക്ഷെ, കച്ചോടം തൊടങ്ങിയപ്പം. അദ്ദേഹത്തിന്‍റെ വിളിച്ചുപറച്ചിലിന്‍റെ ലെവലു മാറി. ച്വാള.. ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...ന്നു പറയുന്നേനു പകരം. ചാള, ചാള എന്നു മന്ത്രംപോലെ പറയുന്നു. പോരാത്തതിന് മറ്റേ കൂതറ ടേപ്പിന്‍റെ സൗണ്ടും.
ഞാന്പറഞ്ഞു. ഈ മീനെല്ലാം ഇവിടിരുന്ന് ചീഞ്ഞുപോകുമെന്ന്. കക്ഷി ചോദിച്ചു എന്തുകൊണ്ടാണെന്ന്. കച്ചോടത്തിനു മുന്പു വിളിച്ചു പറഞ്ഞ ചാളയല്ല ഇപ്പഴത്തെ ചാളയെന്ന്.

ഞാന്‍ പറഞ്ഞു തുടക്കത്തില്‍ ഉണ്ടാകുന്ന ഇന്‍റേണല്‍ വൈബ്രേഷന്‍സ് ആന്‍റ് കൊളാബ്രേഷന്‍സ് ഓഫ് ദ ജിസിഡിഎ കോംപ്ലക്സ് വച്ച് കച്ചോടം നടത്തുന്നതാണ് എന്‍റെ പ്രോസസ്. താങ്കള്‍ കൂതറ പാട്ടും കേട്ട് ചാള, ചാള എന്നു മന്ത്രിച്ചിരുന്നാല്‍ അതിനര്‍ത്ഥം എന്‍റെ കച്ചോടത്തെയും താങ്കള്‍ നശിപ്പിക്കുന്നു എന്നാണ്.

ഇതുകേട്ട് അദ്ദേഹം സ്റ്റണ്‍‍ഡ് ആയി നിന്നു. ഒരുപക്ഷെ കക്ഷിയോട് ആദ്യമായിട്ടായിരിക്കാം ഒറു കച്ചോടക്കാരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ പ്രശ്നം പറഞ്ഞു. എന്നിട്ട് ഹോള്‍സെയിലുകാരനോട് പറഞ്ഞു. ഇതൊക്കെ നിങ്ങളു നോക്കേണ്ട കാര്യങ്ങളാണ്. എന്നെ ഇതിനകത്തേക്ക് വലിച്ചിഴയ്ക്കുന്നത് മോശമാണ്. കക്ഷിക്കു മനസ്സിലായി ഞാന്‍ ഒരു മഹാസംഭവമാണെന്ന്. അതിനുശേഷം ഒന്നിച്ചു കച്ചോടം ചെയ്തപ്പോഴെല്ലാം അദ്ദേഹം അസ്സാലായി വിളിച്ചു പറഞ്ഞിട്ടുണ്ട് ചാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ന്ന്. എന്നിട്ടു ചോദിച്ചും അങ്ങനെ മതിയോന്ന്.
ഇപ്പം നിങ്ങള്‍ക്കും തോന്നുന്നില്ലെ ഞാന്‍ ഒരു അഖില ലോക സംഭവമാണെന്ന്?
----------------------------------------------------------

ഇനി പെഴയ്ക്ക് ഒന്നേ പറയാനുള്ളു; ഇത് അനുകരണമോ പരിഹാസമോ അല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയ ഒരുത്തനുമായും ഇതിനു യാതോരു ബന്ധോമില്ല.
മാര്‍പ്പാപ്പയാണേലും(പുള്ളിയാണല്ലോ, ഞങ്ങടെ വല്യ പുള്ളി) ഞാനൊരു സംഭവമാണെന്നു പറഞ്ഞോണ്ടിരുന്നാല്‍ കേക്കുന്നോര്‍ക്ക് ബോറടിക്കും.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ബെര്‍ളീ... മാപ്പ്


ബൂലോകം ബൂലോകം എന്നുവെച്ചാ എന്നാന്നാ കരുതിയേ? മീനച്ചിലാറുപോലെ അന്തസാഗരമല്ലേ?. അതിനുള്ളിലെ തിമിംഗലം തൊട്ട്‌ വാല്‍മാക്രി വരെ എല്ലാ കോപ്പുകളേം തീറ്റിപ്പോറ്റുന്നതാരാ? ദൈവം എന്നു പറയാന്‍ വരട്ടെ, ബെര്‍ളി തോമസ്‌ എന്നൊരു വലിയ മനുഷ്യനുണ്ട്‌. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില്‍ കുന്തിച്ചിരുന്ന്‌ 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം.
നാലു മാസം മുമ്പ്‌ രണ്ടു ദിവസം അദ്ദേഹം ആറ്റിറമ്പില്‍ വന്നില്ല. പട്ടിണിയാരുന്നകൊണ്ട്‌ മീനുകള്‍ക്ക്‌ എന്നാ കോപ്പിട്ടുകൊടക്കും? അന്നു മീനച്ചിലാറ്റില്‍ പത്തു തിമിംഗലങ്ങള്‍ ചത്തുപൊങ്ങി. മീനുകള്‍ക്ക്‌ തീറ്റകൊടുക്കാന്‍ പാങ്ങില്ലേലും കോട്ടയത്തൂന്ന്‌ മറ്റേതെങ്കിലും വൃത്തികെട്ട നസ്രാണി ആറ്റിറന്പിലിരുന്ന് അത്യാവശ്യ കാര്യം സാധിക്കാമെന്നു കരുതിയാലോ?
``ദേ ബെര്‍ലീടെ അപരന്‍... ദേ ബെര്‍ളിക്ക്‌ പിറക്കാതെ പോയ അനിയന്‍...ബെര്‍ളീടെ അമ്മായീടെ മോന്‍...പേരുമാറ്റിയ ബെര്‍ളി'' എന്നൊക്കെ ആക്രോശിച്ച്‌ കൊറയവമ്മാര്‌ കല്ലെറിഞ്ഞോടിക്കും. ഈ പെഴക്കിട്ടുതന്നെ എത്ര ഏറു കിട്ടിയതാ?
ആരെല്ലാം എന്നാല്ലാം പറഞ്ഞാലും ബെര്‍ളിയോട്‌ പെഴക്ക്‌ ആരാധനയാണു കേട്ടോ. ഈ ഭൂമീലൊള്ള എന്തിനേക്കുറിച്ചും എഴുതും. ആരെടേം മെക്കിട്ടു കേറും-എന്തായാലെന്നാ പുള്ളിക്ക്‌(പുലി അല്ല പുള്ളി) ദിവസോം വായനക്കാര്‌ കൂടവല്ലേ. വേലി കെട്ടിയാലും മറുവഴിക്കൂടെ നാലു കിലോമിറ്ററ്‌ വളഞ്ഞു നടന്നുവന്ന്‌ കമന്റിട്ടിട്ടേ ആളുകള്‌ പോകത്തുള്ളൂ. അദ്ദാണ്‌ ബെര്‍ലി. പുള്ളിക്കാരന്‍ എന്നാ ചെയ്‌താലും അതൊക്കെ ഒരു ട്രിക്കാണെന്നും വലിയ സംഭവമാണെന്നും മനസ്സിലാക്കാമ്പറ്റാത്ത കൊറേപ്പേര്‌ എപ്പഴും കെടന്ന്‌ കൊരക്കുന്നുണ്ട്‌. ചെമ്മീന്‍ ചാടിയ മുട്ടോളം, പിന്നെ ചാടിയ ചട്ടിയോളം- അത്രതന്നെ.
ഒറ്റയ്‌ക്ക്‌ നിന്ന്‌ താന്‍ പൊളിച്ചടുക്കിയ ചെറായി മീറ്റിന്റെ ശവോടക്ക്‌ നടത്തിക്കൊണ്ട്‌ ഇട്ട 'മീറ്റിന്റെ നാറ്റം' എന്ന പോസ്റ്റിലെ ഓഫ്‌ ടോപ്പിക്കിന്റെ തൊടക്കം ഇങ്ങന.
അതായത്‌ പുലിയെന്ന വിളി കേള്‍ക്കുമ്പോള്‍ കോള്‍മയിര്‌ കൊള്ളുന്നോരൊണ്ടാകും. പക്ഷെ ബെര്‍ളിയെ അതിന്‌ കിട്ടുകേല. ഇങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ അവഹേളിക്കലാണെന്ന്‌ എല്ലാരും മനസ്സിലാക്കുക.

അതിന്റെ പിറ്റേദിവസം പുള്ളിക്കാരന്‍ മുഹമ്മദ്‌ റാഫിയെക്കുറിച്ച്‌ എഴുതിയ 'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റിലെ ആറാം തമ്പുരാന്‍ ടച്ചുള്ള വാചകം ചുവടെ.
ഞാനും ബെര്‍ളിയെപ്പോലെ കോട്ടയം കാരനായിട്ട്‌ കാര്യവില്ലല്ലോ, തലയില്‍ ആള്‍താമസം വേണ്ടേ? പെട്ടെന്ന്‌ ഒരു എടുത്തുചാട്ടത്തിന്‌ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടു. ലോഹോറിലുള്ളതും മനുഷ്യജീവികളല്ലേ, അവരുടെ മനുഷ്യജന്മത്തിന്‌ വിലയില്ലേന്നൊക്കെയുള്ള സംശയങ്ങളും ഉന്നയിച്ചു.

പക്ഷെ പിന്നെ ആലോചിച്ചപ്പഴാ കാര്യം പിടികിട്ടിയത്‌. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മനുഷ്യരെക്കുറിച്ചല്ല, കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി, കാപ്പാട്‌ ഭാഗത്ത്‌ പുലിപ്പേടി പരത്തി ഒടുവില്‍ വടിയായ കാട്ടുപൂച്ചയെക്കുറിച്ചുമല്ല, ശരിക്കും പുലികള്‍. സംഗീത ക്ലാസിലേക്കു പോകുന്ന വഴിക്ക്‌ റഫി വഴിതെറ്റി പുലികളുടെ ഗുഹയില്‍ കയറിയതാണ്‌. പിന്നെ അവിടെ ആദ്യാക്ഷരം കുറിച്ചു. ഷോണ്‍ കോണറി എഴുതിയ റഫിയുടെ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ടെന്ന്‌ കൊന്നേലെ പാപ്പന്‍ ചേട്ടന്റെ വീട്ടിലെ പണിക്കാരി ജാനു പറഞ്ഞറിഞ്ഞപ്പോള്‍ ഞാന്‍ തലയില്‍ ആഞ്ഞടിച്ച്‌ അറിവില്ലായ്‌മയെ പഴിച്ചു. പഠിപ്പിച്ചത്‌ പുലികളാണെങ്കിലും റഫിയുടെ സംഗീതത്തിന്‌ പുലി ടച്ചില്ല ഭാഗ്യം. സാധനം, അല്ല സാധകം ചെയ്താല്‍ പുലിയുടെ ശബ്ദവും മധുരതരമാകും.
എന്തായാലും ബെര്‍ളീടെ പോസ്റ്റിലിട്ട കമന്റ്‌ മായ്‌ച്ചു കളഞ്ഞ്‌ കുറ്റം ഏറ്റുപറയണമെന്ന്‌ തീരുമാനിച്ചു. തൊട്ടടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക്‌ ഓടിക്കയറി. അവിടെ യൂണിക്കോഡുമില്ല, ഒരു മാങ്ങാത്തൊലീമില്ല. ഗൂഗിള്‍ ട്രാന്‍സ്‌ ലിട്രേഷനില്‍ അടിച്ചൊപ്പിക്കാമെന്നു തീരുമാനിച്ചു
'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റെടുത്തു, സ്‌ക്രോള്‍ ചെയ്‌തു. കമന്റുകളിലേക്ക്‌. എന്റെ അശ്വതി തോമസേ!(ഞങ്ങള്‍ കോട്ടയംകാര്‌ ഇപ്പം അല്‍ഫോന്‍സാമ്മേന്നു വിളിക്കുന്നേനു പകരം സീരിയലില്‍ അല്‍ഫോന്‍സാമ്മയായി വേഷമിടുന്ന നടീനേയാ വിളിക്കുന്നേ) എന്തൊരു മറിമായം! ഞാന്‍ മനസ്സിക്കണ്ടത്‌ ബെര്‍ളി മരത്തിക്കണ്ടു. ആ കമന്റിന്റെ പൊടിപോലുമില്ല.
കൂട്ടരെ, ഇനിയും ഈ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം!

2009 ജൂലൈ 20, തിങ്കളാഴ്‌ച

അറബീടെ നിഷ്കളങ്കത(എലട്രീഷന്‍റെ ആത്മകഥ-4)

രാമപുരത്തൂന്ന്‌ എന്നേക്കാള്‍ മുമ്പേ എന്റെ വൈറൈറ്റി വയറിംഗിന്റെ കഥ പട്ടിമുക്കിലെത്തിയിരുന്നു. ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍തന്നെ എനിക്കതു മനസ്സിലായി.

''അടുക്കളേ ലൈറ്റു കത്തണേ കക്കൂസിലെ ലൈറ്റിടണം അല്ലേ"
ഓട്ടോക്കാരന്‍ കുഞ്ഞുമോന്റെ ശബ്‌ദത്തിന്‌ പതിവില്ലാത്ത മൊഴക്കവൊണ്ടാരുന്നു. കവലയില്‍ എല്ലാരും പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"വേണ്ടെടോ ***നേ, ഇവിടെ ഞെക്കിയാ മതി.."

പരിസരം മറന്ന ഞാന്‍ മുണ്ടുപൊക്കിക്കാണിച്ചിട്ട്‌ അലറി.അല്ലെങ്കിത്തന്നെ അവന്‌ പണ്ടേ എന്നോട്‌ കലിപ്പാ. കൊറേക്കാലം മുമ്പ്‌ അവന്റെ മോന്‍ ജോജോ അടിച്ചു പാമ്പായി ഓടിക്കുമ്പം ഓട്ടോ മറിഞ്ഞു. പരിസരത്തൊണ്ടാരുന്നോട്‌ ഓട്ടോ നിവര്‍ത്തി ചെറുക്കനേംകൊണ്ട്‌ ആശൂത്രീപ്പോകാന്‍ തൊടങ്ങിയപ്പം എവിടുന്നോ കുഞ്ഞുമോനും വന്നു. അവന്‍ മകനേക്കാള്‍ ഫിറ്റ്‌!

``ഞാന്‍ കൊണ്ടുപൊക്കോളാം. അവനെ ആശൂത്രീലും കൊണ്ടുപോണം, ഓട്ടോ വര്‍ക്ക്‌ഷോപ്പിലും കൊടുക്കണം''

വെലക്കിയവരെയെല്ലാം തെറിവിളിച്ച്‌ ഓട്ടോ പറത്തിയ കുഞ്ഞുമോന്‍ മോനെ വര്‍ക്ക് ഷോപ്പില്‍ ഇറക്കി, ഓട്ടോറിക്ഷ ആശുപത്രീല്‍ കൊണ്ടുപോയി എന്നാണ്‌ നാട്ടില്‍ പ്രചരിച്ച കഥ. അതിന്‌ ഏറ്റവും കൂടുതല്‍ മൈലേജ്‌ കൊടുത്തത്‌ ഞാനാണ്‌. മറ്റേവീട്‌ കത്തിപ്പോയ കാര്യം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ വിവരിച്ച്‌ കുഞ്ഞുമോന്‍ എനിക്ക്‌ ആദ്യ തിരിച്ചടി തന്നിരുന്നു. ഇപ്പം ദേ മറ്റൊരു വടി കയ്യിവെച്ച്‌ അവന്‍ എന്നെ നോക്കി ഇളിക്കുന്നു.

എന്റെ തുണിപൊക്കി പ്രകടനം കവലേല്‍ വണ്ടികേറാന്‍ പെണ്ണുങ്ങളൊക്കെ കണ്ടെന്നറിഞ്ഞപ്പോള്‍ വീണ്ടും തകര്‍ന്നുപോയി. കിട്ടിയ ഓട്ടോറിക്ഷ പിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞു.കരണ്ടുമായിട്ടൊള്ള ഒരു എടപാടും എനിക്ക്‌ പറ്റില്ലെന്ന്‌ ഒറപ്പായി. വീട്ടില്‍ ലൈറ്റിന്റെ സ്വിച്ചിടാന്‍ പോലും പേടി തോന്നി. പൊറത്തിറങ്ങണേ തലേ മുണ്ടിടണം.

രണ്ടാഴ്‌ച്ചയിലേറെ വീട്ടിലിരുന്നു മൊരഞ്ഞപ്പഴാണ്‌ ദുബായീന്ന്‌ അമ്മേടെ ചേച്ചീടെ മോന്‍ രാജേഷിന്റെ വിളി വന്നത്‌.വിസ ശരിയായിട്ടൊണ്ടെന്ന്‌ അവന്‍ പറഞ്ഞപ്പം ഏഷ്യാനെറ്റില്‍ 24 മണിക്കൂറും സീരിയലാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം കേട്ട വീട്ടമ്മയെപ്പോലെ എനിക്കൊണ്ടായ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാരുന്നു. അമ്മേടേം പെങ്ങടേം സ്വര്‍ണം പണയം വെച്ചും. പശൂനെ വിറ്റുമൊക്കെ വിസക്കൊള്ള കാശുകൊടുത്തു. നക്കാപ്പിച്ച ശമ്പളവാണേലും വേണ്ടില്ല, ഈ നാട്ടീന്ന്‌ രക്ഷപ്പെടാവല്ലോ.

കാര്യങ്ങളെല്ലാം എടിപീടീന്ന്‌ നടന്നു. 2003 ജൂണ്‍ 11 ന്‌ ഞാന്‍ നെടുമ്പാശ്ശേരീന്ന്‌ ദുബായിലേക്ക്‌ പറന്നു. എയര്‍ ഇന്ത്യ വിമാനത്തിലിരിക്കുമ്പം വലതു കൈകൊണ്ട്‌ വലതു കാലിന്‍റെ തുടയില്‍ മുറുക്കി പിച്ചി. സംഭവിക്കുന്നത്‌ ഒള്ളതോ കള്ളവോ എന്ന്‌ ഒറപ്പാക്കാന്‍.ദുബായ്‌ വിമാനത്താവളത്തില്‍ രാജേഷ്‌ കാത്തുനിന്നിരുന്നു. താമസ്ഥലത്തേക്ക്‌ ടാക്‌സിയില്‍ പോകുമ്പോള്‍ അവിടുത്തെ അസൗകര്യങ്ങളെക്കുറിച്ച്‌ വിവരിച്ച്‌ അവന്‍ മുന്‍കൂര്‍ ജാമ്യം എടുത്തോണ്ടിരുന്നു. പെരുവഴീക്കെടക്കാനും തയാറായാണ്‌ എന്റെ വരവെന്ന്‌ അവനറിയാമ്മേലല്ലോ.

ദുബായിലെ ജീവിതത്തെക്കുറിച്ച്‌ ഇതിനോടകം ഒരുപാട്‌ പേരു പറഞ്ഞ്‌ നിങ്ങളൊക്കെ അറിഞ്ഞുകാണുവല്ലോ. അതുകൊണ്ട്‌ ഞാന്‍ കാടുകേറുന്നില്ല; കാര്യത്തിലേക്കുകടക്കാം.

ഫ്രീവിസയാരുന്നതുകൊണ്ടുതന്നെ ഒരുപാട്‌ കഷ്‌ടപ്പെട്ടു. ഒന്നര മാസം രാജേഷിന്റേം മറ്റു ചെല മലയാളികളുടെയും ചെലവില്‍ കഴിഞ്ഞുകൂടി. ഒടുവില്‍ ഒരു ചെറിയ എലട്രിക്കല്‍ സര്‍വീസ്‌ കമ്പനയില്‍ ഹെല്‍പ്പറായി ജോലി കിട്ടി. മരിക്കുന്നതുവരെ ഒരു ഹല്‍പ്പറായി കഴിയുന്നതാണ്‌ എനിക്കു നല്ലതെന്നു തോന്നി.പക്ഷെ ഈശ്വര നിശ്ചയം അതായിരുന്നില്ല.

ഒരു അറബീടെ കൊട്ടാരം പോലത്തെ വീടിനോടനുബന്ധിച്ച്‌ പുതിയതായി പണിത ഔട്ട്‌ ഹൗസിന്റെ വയറിംഗ്‌. ആലുവക്കാരന്‍ സുബൈറാരുന്നു മെയിന്‍ എലട്രീഷന്‍. ഞാനും കുന്നംകുളത്തുകാരന്‍ രതീഷും രണ്ടു പാക്കിസ്ഥാനികളും സഹായികള്‍.നേരത്തെ ഈ വീടിന്റെ വയറിംഗും ഞങ്ങടെ കമ്പനീലൊള്ളവര്‍ തന്നെയാ ചെയ്‌തത്‌. അന്ന്‌ അറബീടെ വാച്ചും അയാടെ തീക്കനലു പോരിലിക്കുന്ന മോടെ ജെട്ടീമൊക്കെ അടിച്ചുമാറ്റിയതും പണി കഴിഞ്ഞു മടങ്ങുമ്പോ പോക്കറ്റ്‌ നിറയെ ദിര്‍ഹം കിട്ടയതുമൊക്കെ രതീഷ് പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ ഞാന്‍ ആ പണിക്കു പോയത്‌.

പണി പകുതിയായപ്പോള്‍ സുബൈറും പാക്കിസ്ഥാനികളും ഒരു അപകടത്തിപ്പെട്ട്‌ ആശുപത്രിയിലായി. അതോടെ വയറിംഗിന്റെ ചുമതല എനിക്കായി. സഹായത്തിന്‌ രതീഷിനു പുറമെ ഒരു ഫിലിപ്പിനോയെക്കൂടെ കമ്പനി അയച്ചു. ഓര്‍ക്കാപ്പൊറത്ത് പ്രമോഷന്‍ കിട്ടിയപ്പം വൈകാതെ ഒരു ആപത്തും ഉണ്ടാകുമെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു.

ഒരാഴ്‌ച്ചകൊണ്ട്‌ വയറിംഗ്‌ കഴിഞ്ഞു.കണക്ഷന്‍ കൊടുക്കുന്ന ദിവസം- എന്റെ ജീവിതത്തിലെ മൂന്നാമത്തെ അഗ്നിപരീക്ഷ. ഗതികേടിന്‌ അറബീം വന്നു. പണി കഴിഞ്ഞെന്നും കണക്‌ഷന്‍ കൊടുക്കുന്നത്‌ കണ്ടിട്ട്‌ പോയാമതിയെന്നും രതീഷ്‌ അറബിയോട്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇനി ഈ പരീക്ഷ മാറ്റിവെക്കാന്‍ പറ്റത്തുവില്ല.
എന്റെ ഹൃദയം സ്‌തംഭിക്കുമെന്നു തോന്നി. ഒന്ന്‌...രണ്ട്‌...മൂന്ന്‌ -ഞാന്‍തന്നെ സ്വിച്ച്‌ ഓണാക്കി.
സ്‌ഫോടനവും തീപ്പിടിത്തവുമില്ല. പേടി അവിടംകൊണ്ട്‌ തീരുന്നില്ലല്ലോ. ആദ്യ ലൈറ്റ്‌ അറബി കത്തിക്കണമെന്ന്‌ നിര്‍ദേശിച്ചതും രതീഷാണ്‌. വിസിറ്റിംഗ്‌ റൂമിലെ ലൈറ്റിന്റെ സ്വിച്ചാണ്‌ അറബി ഓണാക്കിയത്‌. അപ്പോള്‍ കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം!. പുറത്താരെങ്കിലും വന്നതാരിക്കുവെന്നാ എല്ലാരും കരുതിയത്‌. അങ്ങനെയായിരിക്കണേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലൈറ്റു കത്താതിരുന്നപ്പം അറബി പിന്നേം ഞെക്കി. വീണ്ടും ബെല്ല്‌!

എന്നെ, ഈ പാഴ്‌ജന്മത്തെ ഒന്നു കൊന്നു തന്നേരു സാറേന്ന്‌ എനിക്ക്‌ വിളിച്ചുപറയാന്‍ തോന്നി. രതീഷും ഫിലിപ്പിനോടും അന്തംവിട്ടു നില്‍പ്പുണ്ട്‌. അറബിയുടെ പ്രതികരണമെന്തായിരിക്കുമെന്ന ചിന്തയില്‍ ഞാന്‍ വെന്തു നീറി.ഓടി രക്ഷപ്പെടാമെന്നു വിചാരിച്ചാല്‍ എവിടംവരെ ഓടും?


അയാള്‍ ഹാളിലെ ഫാനിന്റെ സ്വിച്ചിട്ടു-ലൈറ്റു കത്തി. തൂക്കുവിളക്കിന്റെ സ്വിച്ചിട്ടപ്പോള്‍ അടുത്തമുറിലെ ലൈറ്റ്‌, വലത്തുവശത്തെ മുറീപ്പോയി ഫാനിട്ടപ്പോ ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ്‌ ഫാന്‍.ഓരോ സ്വിച്ചിടുമ്പോഴും എന്റെ തലയില്‍ ആരോ ചുറ്റികകൊണ്ട്‌ അടിക്കുന്നപോലെയാണ്‌ തോന്നിയത്‌.

അറബി ഹാളിലേക്കിറങ്ങി. നേരെ ചൊവ്വേയുള്ള കണക്‌ഷന്‍ ഒന്നുപോലുമില്ല. ഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ആലോചിക്കാന്‍പോലുമുള്ള മനക്കരുത്ത്‌ എനിക്കില്ലാരുന്നു.അയാള്‍ എന്റെ അടുത്തേക്കു വരുന്നു. പണ്ടേ മനസും ശീരവും മരവിച്ചുപോയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അയാള്‍ രണ്ടു കൈകളും നീട്ടുന്ന കണ്ടപ്പോള്‍ ഞെക്കിക്കൊന്നോ, കൊന്നോ ചേട്ടാന്നു മനസ്സു പറഞ്ഞു. അയാളുടെ കൈകള്‍ എന്നെ വളഞ്ഞപ്പോള്‍ അതിനു നടുവില്‍ ഒരു ഡെഡ്‌ബോഡി പോലെ ഞാന്‍ നിന്നു.

"മുംതാസ്‌ ആഹൂയി, വള്ളാഹി മുംതാസ്‌!( കൊള്ളാം സഹോദരാ നന്നായിരിക്കുന്നു)"
ആക്കിപ്പറഞ്ഞതാണെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. രതീഷിനെം ഫിലിപ്പിനോയെയും മാറി മാറി കെട്ടിപ്പിടിച്ചു. ഫിലിപ്പിനോയെ കൊറേനേരം കൂടുതല്‍ കെട്ടിപ്പിടിക്കുകേം അവിടേം ഇവിടേമൊക്കെ ഞെക്കുകേം ചെയ്‌തു.

അയാള്‍ പോക്കറ്റില്‍നിന്ന്‌ ഒരു കുത്ത്‌ ദിര്‍ഹം എടുത്ത്‌ എനിക്കു തന്നു. പണം മേടിച്ചാല്‍ വീട്ടീന്നു മോഷ്‌ടിച്ചെന്ന വകുപ്പൂടെ ചേര്‍ത്ത്‌ അകത്താക്കാനാരിക്കും! അതു വാങ്ങാന്‍ എന്റെ കൈ പൊങ്ങിയില്ല.വീണ്ടും എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ച്‌ കാശ്‌ എന്റെ പോക്കറ്റില്‍ തിരുകി അയാള്‍ പോയി.എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചിരുന്നു.

പത്തു മിനിറ്റു കഴിഞ്ഞ്‌ ആശൂത്രീന്ന്‌ സുബൈറു വിളിച്ചപ്പഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌. സുബൈറിനെ അറബി വിളിച്ചിരുന്നത്രേ.ഉര്‍വശീശാപം ഉപകാരമായെന്നു പറഞ്ഞപോലെ പാളിപ്പോയ എന്റെ വയറിംഗ്‌ അറബിക്ക്‌ ഭയങ്കരമായി ഇഷ്‌ടപ്പെട്ടിരിക്കുന്നു. ലൈറ്റിടുമ്പോള്‍ കോളിംഗ്‌ ബെല്ലും ഫാനിടുമ്പോള്‍ തൂക്കുവെളക്കുമൊക്കെ കത്തുന്ന പുതിയ വെറൈറ്റി പുള്ളി ആദ്യമായിട്ട്‌ കാണുകയാണത്രെ. വീടിനുള്ളില്‍ ഏതെങ്കിലും കള്ളന്‍ കേറിയാലും ലൈറ്റിടാമ്പറ്റാതെ കുടുങ്ങിപ്പോകുവത്രേ.നേരത്തെ സൂചിപ്പിക്കാതെ ഈ വെറൈറ്റി പ്രയോഗിച്ചത്‌ പുള്ളിയെ വിസ്‌മയിപ്പിക്കാനല്ലേ എന്നാണ്‌ അറബി സുബൈറിനോട്‌ ചോദിച്ചത്‌?

എനിക്ക്‌ ഒന്നും വിശ്വസിക്കാമ്പറ്റുന്നില്ല. ഇങ്ങനേം മനുഷ്യരുണ്ടോ? പോക്കറ്റിക്കെടന്ന കാശെടുത്ത്‌ ഞാന്‍ എണ്ണിനോക്കി-ഏഴായിരം ദിര്‍ഹം! പാവം അറബി-ഒരു മടപ്രാവിന്റെ മനസുള്ള മനുഷ്യന്‍.

ഇതേ വെറൈറ്റിയുടെ പേരില്‍ രാമപുരത്തെ മാമന്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ ** "

ഏതെങ്കിലും മലയാളി അറബിയെ കാര്യങ്ങളു പറഞ്ഞു മനസ്സിലാക്കുന്നതിനു മുമ്പേ പണിസാധനങ്ങളുമായി സ്ഥലം വിട്ടോളാന്‍ സുബൈറു പറഞ്ഞു. ഞാനും രതീഷും ഫിലിപ്പിനോടും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലം കാലിയാക്കി.
... ... ...
ഗള്‍ഫിലെ കാര്യങ്ങള്‍ പറയുമ്പം അല്‍ ഗുലാബി കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലുണ്ടായ സംഭവം വിട്ടുകളാമ്പറ്റുകേല. വെറൈറ്റി വയറിംഗിനുശേഷം എന്നെ കമ്പനി പൊറത്താക്കി. ഒരു മാസത്തോളം തെണ്ടി നടന്നശേഷമാണ്‌ അല്‍ഗുലാബി കണ്‍സ്‌ട്രക്ഷന്‍ കമ്പനീയില്‍ ഹെല്‍പ്പറായി ജോലി കിട്ടിയത്‌.

ദേരയില്‍ ഒരു ടവറിന്റെ സൈറ്റില്‍ മെഷീനില്‍ കൊഴച്ച സിമിന്റ്‌ കോരി പണിക്കാര്‍ക്ക്‌ എത്തിക്കുന്നതായിരുന്നു എന്റെ പരിപാടി. നമ്മടെ നാട്ടിലെപ്പോലെ അണ്ടര്‍വെയറിടാതെ, കൈലീമുടുത്തല്ല അവിടെ വാര്‍ക്കപ്പണിക്കാരും മെയ്‌ക്കാഡുമാരും എലട്രീഷമ്മാരുമൊക്കെ ജോലി ചെയ്യുന്നത്‌. എല്ലാര്‍ക്കും പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണ്‌. പോരാത്തത്തിന്‌ വലിയ കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകളില്‍ ഹെല്‍മെറ്റും വേണം.

ഈ പറഞ്ഞതെല്ലാം ധരിച്ച്‌ ഒരു ദിവസം താഴത്തെ നിലയുടെ പുറത്ത്‌ സിമന്റെ എടുത്താണ്ടുവരാന്‍ പോകുമ്പഴാണ്‌ എട്ടാം നിലയില്‍നിന്ന്‌ ഒരു ഇഷ്‌ടിക താഴോട്ടു വീണത്‌. കല്ലാശാരീടെ കയ്യീന്ന്‌ വീണുപോയതാണ്‌. എല്ലാവരും വിളിച്ചു കൂവന്നതുകണ്ട്‌ ഞാന്‍ മേലോട്ടു നോക്കിയപ്പോള്‍ ഇഷ്‌ടിക വരുന്നത്‌ കൃത്യം എന്റെ മോളിലോട്ടാണെന്ന്‌ മനസ്സിലായി.

ഒഴിഞ്ഞുമാറാന്‍ നേരം കിട്ടുവെന്നു തോന്നിയില്ല. രണ്ടു കയ്യും തലക്കു മോളിവെച്ച്‌ വരുന്നതു വരട്ടേന്നു കരുതി കണ്ണടച്ചു ഞാന്‍ നിന്നു.ഇഷ്‌ടികക്ക്‌ തെറ്റിയില്ല. എന്റെ രണ്ടു കയ്യും ഒടിഞ്ഞു. ഹെല്‍മെറ്റിന്‌ പോറല്‍പോലും സംഭവിച്ചില്ല.

നേരത്തെ പറഞ്ഞോ എന്ന് ഓര്‍മയില്ല, ഇപ്പോള്‍ ഞാന്‍ പഴേ ജോയിച്ചേട്ടന്റെ കൂടെയാണ്‌. ഭിത്തി കിഴിക്കുന്ന പരിപാടിതന്നെ. ഇനിയും ഒരുപാട്‌ പറയാനൊണ്ട്‌. പക്ഷെ ഒരു സ്‌കൂളിന്റെ വയറിംഗ്‌ ജോലി എന്ന്‌ തൊടങ്ങുവാ. കൊറേ കിഴിക്കാനൊണ്ട്‌ സമയം പോലെ വീണ്ടും വരാം.സ്‌നേഹപൂര്‍വം
കെ.കെ. അനീഷ്‌

രാമപുരത്തെ ദുരന്തം(എലട്രീഷന്റെ ആത്മകഥ-3)

എന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ജോയിച്ചേട്ടനോ മറ്റേതെങ്കിലും എലട്രീഷന്‍മാരോ പണിവെച്ചതാരിക്കുവെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. ഞാനായിട്ട്‌ എന്തെങ്കിലും വീഴ്‌ച്ച വരുത്തുവോ?എന്തായാലും ആ സംഭവത്തോടെ എനിക്ക്‌ നാട്ടിലും വീട്ടിലും നില്‍ക്കക്കള്ളിയില്ലാതായി. കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കു മുന്നില്‍ ഞാന്‍ ഉരുകുവാരുന്നു.

മാത്രവല്ല, ആ വീട്‌ അനീഷു കത്തിച്ച വീടെന്ന്‌ പരക്കെ അറിയപ്പെടാന്തൊടങ്ങി. വഴിയൊക്കെ പറഞ്ഞുകൊടുക്കുമ്പം അനീഷ്‌ കത്തിച്ച വീടിന്റെ തൊട്ടു വടക്കുവശത്ത്‌?അല്ലെങ്കില്‍ അനീഷു കത്തിച്ച വീടു കഴിഞ്ഞ്‌ നൂറു മീറ്ററ്‌ ചെല്ലുമ്പം ഒരു കൊച്ചുറോഡൊണ്ട്‌, അതിലേ പോയാ മതി എന്നൊക്കയായി പറച്ചില്‌.കരിഞ്ഞു പൊകഞ്ഞു നില്‍ക്കുന്ന ആ വീട്ടിനുള്ളിലിട്ട്‌ യക്ഷികള്‍ എന്നെ കൊത്തി നുറുക്കി വീതം വെക്കുന്നതൊക്കെ സ്വപ്‌നം കണ്ട്‌ അലറി എഴുന്നേല്‍ക്കുന്നത്‌ പതിവായി.

നഷ്‌ടപരിഹാരം കൊടുക്കണവെന്നൊക്കെ വീട്ടൊടമസ്ഥന്‍ പറഞ്ഞെങ്കിലും ഞങ്ങടെ വീടും അതിനോടു ചേര്‍ന്നുള്ള നാലു സെന്റും വിറ്റാല്‍ അവിടെ കത്തിപ്പോയ ഒരു തൂക്കുവെളക്കിന്റെ കാശിനൊപ്പം എത്തത്തില്ല. അതു മനസിലാക്കിയിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരന്‍ പിന്നെ അതേപ്പറ്റി പറഞ്ഞില്ല. ഏതായാലും അതോടെ ഞങ്ങടെ കുടുംബവും പുള്ളീടെ കുടുംബവും തമ്മിലുള്ള ബന്ധം കൊക്കൊളമായി.നാട്ടില്‍ പിടിച്ചുനിക്കാമ്പറ്റുകേലെന്ന്‌ ഒറപ്പായപ്പം ഞാന്‍ രാമപുരത്തെ മാമന്റെ വീട്ടിലേക്കു മാറി. ഒന്നുരണ്ടാഴ്‌ച്ച അവിടെ തങ്ങിയപ്പം പതിയെ എല്ലാം മറന്നു തൊടങ്ങി.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും. നീ ഇങ്ങനെ ഇരുന്നാലെങ്ങനാ. ചെറിയ തോതില്‍ പണിയൊക്കെ തൊടങ്ങ്‌. എനിക്ക്‌ പരിചയമൊള്ളവരെ ആരെയെങ്കിലും മുട്ടിച്ചുതരാം''അമ്മാവന്‍ പറഞ്ഞു തീരും മുമ്പേ മാവി ചാടി വീണു.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റു ഇത്‌ ഒന്നര കിന്റല്‍ അബദ്ധവല്ലേ. ഇനി ഇവന്‍ ഇവിടെ പണിക്കിറങ്ങി നമ്മക്കും കെടക്കപ്പൊറുതിയില്ലാതാകും. നിങ്ങക്കു വേറെ പണിയൊന്നുമില്ലേ?''

ഏതായാലും ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഭിത്തി കിഴിക്കുന്ന പണിതന്നെയാണ്‌ എനിക്ക്‌ പറഞ്ഞിട്ടൊള്ളതെന്നു തോന്നി. അതാകുമ്പം കത്തിപ്പോകുവെന്നു പേടിക്കണ്ടല്ലോ. എന്തെങ്കിലും തട്ടുകേടു പറ്റിയാലും ആശാന്റെ പെടലിക്കിരുന്നോളും. പക്ഷെ, മനസുകൊണ്ട്‌ ഒരു സ്വതന്ത്ര എലട്രീഷനായിക്കഴിഞ്ഞിരുന്ന എനിക്ക്‌ വീണ്ടും ഭിത്തി കിഴിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാമ്പോലും മടി തോന്നി. ഒടുവില്‍ മാമന്‍ കൂട്ടുകാരന്‍ ജോസേട്ടനൊപ്പം ഒരു പണി തരപ്പെടുത്തി.

മീനച്ചില്‍ താലൂക്കിലെ അറിയപ്പെടുന്ന എലട്രീഷന്‍മാരിലൊരാളാണ്‌ ജോസേട്ടന്‍. പുള്ളി പറയുന്നത്‌ അനുസരിച്ച്‌ സഹായിയായി നിന്നാമതിയെന്ന്‌ മാമമ്പറഞ്ഞു. ഭിത്തി കിഴിക്കുന്ന പരിപാടീന്ന്‌ ഒഴിവാക്കിത്തരുവെന്നു പറഞ്ഞപ്പം പകുതി ആശ്വാസമായി.വീണ്ടും ഒരു സഹായിയാകാന്‍ പോകുവാണെന്ന സത്യം മടിച്ചാണെങ്കിലും ഞാനുള്‍ക്കൊണ്ടു. നാലഞ്ചു സ്ഥലത്ത്‌ ജോസേട്ടനെ സഹായിച്ചു. കോറെക്കാര്യങ്ങള്‌ പുള്ളി പറഞ്ഞുതരികേം ചെയ്‌തു. ജോസേട്ടന്റെ മുന്നില്‍ പഴേ ജോയിച്ചേട്ടനൊന്നും ഒന്നുവല്ലെന്ന്‌ എനിക്ക്‌ അപ്പഴാ മനസ്സിലായെ. ജാസേട്ടന്‍ മോഹന്‍ലാലാണെങ്കി ജോയിച്ചേട്ടന്‍ ഞങ്ങടെ വായനശാലേടെ വാര്‍ഷികത്തിനവതരിപ്പിച്ച നാടകത്തിലെ നായക വേഷം ചെയ്‌ത സുരേഷ്‌ മാത്രമാണ്‌ സുരേഷ്‌.

പടിപടിയായി എനിക്ക്‌ ജോസേട്ടന്‍ പ്രമോഷന്‍ തന്നുകൊണ്ടിരുന്നു. എന്റെ മിടുക്ക്‌ പുള്ളിക്ക്‌ ബോധ്യമായെന്നുറപ്പ്‌. അങ്ങനെയിരിക്കെ പള്ളീടടുത്ത ഒരു വീട്ടിലെ വയറിംഗിനിടെ ജോസേട്ടന്‍ ചിക്കന്‍പോക്‌സ്‌ പിടിച്ചു കെടപ്പിലായി. അമേരിക്കക്കാരെടെ വിടാ. അവര്‌ അടുത്ത അവധിക്കു വരുമ്പം പെരവാസ്‌തോലി നടത്താനിരിക്കുവാരുന്നു. അതോണ്ടുതന്നെ പണികള്‌ മൊടങ്ങാമ്പറ്റുകേല.

"നിനക്ക്‌ കാര്യങ്ങളൊക്കെ അറിവല്ലോ. നീയും സുനിലും ജോബീംകൂടെ അതങ്ങ്‌ ചെയ്യ്‌. എന്തേലും സംശയമൊണ്ടേല്‍ എന്നെ വിളിച്ചാ മതി." ജോസേട്ടന്റെ അതു പറഞ്ഞപ്പം ശരത്തിന്റെ പുകഴ്‌ത്തലു കേട്ട ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥീടെ മുഖം പോലെ തിളങ്ങി. ഒരു വീട്ടിലെങ്കില്‍ ഒരു വീട്ടില്‍, ഞാനിതാ സ്വതന്ത്ര എലട്രീഷനാകാമ്പോകുന്നു. വെറും വീടല്ല, അടിപൊളി രണ്ടുനെല കെട്ടിടം. ഞാനിതു കലക്കും.

ഞങ്ങള്‍ മൂന്നും കൂടി പടിയായി വയറുചെയ്‌ത്‌ മുന്നേറി. ആവശ്യമുള്ളപ്പോഴെല്ലാം ജോസേട്ടന്‍ ഫോണില്‍ കാര്യങ്ങളു പറഞ്ഞുതന്നു. ഉദ്ദേശിച്ച സമേത്തുതന്നെ പണിതീര്‍ന്നു. കണക്ഷന്‍ കൊടുക്കുന്ന ദിവസം ജോസേട്ടനും വന്നു. മെയിന്‍ സ്വിച്ച്‌ ഓണാക്കാന്തൊടങ്ങുമ്പം ഞാന്‍ ആദ്യം വയറു ചെയ്‌ത വീട്‌, അനീഷു കത്തിച്ച വീട്‌ ഓര്‍മയിലെത്തി. എന്റെ നെഞ്ച്‌ പെരുമ്പറ കൊട്ടി.

ഒന്ന്‌... രണ്ട്‌...മൂന്ന്‌ സ്വിച്ച്‌ ഓണായി. ഇല്ല ഒന്നും സംഭവിച്ചില്ല. മാത്രമല്ല, ഞാന്‍ നില്‍ക്കുന്ന മുറീലെ ലൈറ്റ് കത്തുകേം ചെയ്തു. എന്റെ ശ്വാസം നോര്‍മലായി. ഇന്നു ഞാന്‍ അര്‍മാദിക്കും. അടിച്ചു കോണ്‍തെറ്റി അങ്ങാടീക്കൂടെ നെഞ്ചുവരിച്ചു നടക്കും.

"അനീഷേട്ടാ ചതിച്ചു!"

സെന്‍ട്രല്‍ ഹാളീന്നുള്ള സുനിലിന്റെ അലര്‍ച്ചയില്‍ ഞാന്‍ ഞെട്ടി.

"ചേട്ടാ ഹാളിലെ ഫാനിടുമ്പോള്‍ ബാത്‌റൂമിലെ ലൈറ്റ്‌ കത്തുന്നു. ബാത്ത്‌ റൂമിലെ ലൈറ്റിടുമ്പോള്‍ ബെഡ്‌റൂമിലെ ട്യൂബ്‌ കത്തുന്നു. ബെഡ്‌സ്വിച്ചിടുമ്പോള്‍ കോളിംഗ്‌ബെല്‍ അടിക്കുന്നു"

"ഇശ്വരാ! ഇ മാര്‍ബിള്‍തറ പിളര്‍ന്ന്‌ ഞാനങ്ങ്‌ പണ്ടാരമടങ്ങീരുന്നെങ്കില്‍!"

ജോസേട്ടന്‍ തലയില്‍ കയ്യുംകൊടുത്ത്‌ തറയിലിരിപ്പുണ്ട്‌.പടിച്ചുനില്‍ക്കാന്‍ ഞാന്‍ ഒരു അവസാന ശ്രമം നടത്തിനോക്കി.

"ചേട്ടാ എവിടെയോ ചെറിയ പെശകു പറ്റീന്നൂ തോന്നുന്നു. ഇത്‌ പുതിയ വെറൈറ്റിയാണെന്ന്‌ നമ്മക്ക്‌ പറഞ്ഞാലോ?"

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ **** . പലരും അന്നേ പറഞ്ഞതാ. ഞാങ്കേട്ടില്ല. എനിക്കിതു വരണം"

വയാറുകളെല്ലാം ഭിത്തിക്കുള്ളില്‍ കിടക്കുമ്പോ ഇനി ഇതെങ്ങനെ ശരിയാക്കും? ഇനി ഇത്‌ വെറൈറ്റിയാണെന്നു പറഞ്ഞ്‌ വീട്ടുകാരനെ സമ്മതിപ്പിച്ചാലും ബാത്ത്‌റൂമില്‍ ലൈറ്റിടാനും അടുക്കളേലെ എക്‌സ്‌ഹോസ്റ്റ്‌ ഫാനിടാനുമൊക്കെ എവിടെ സ്വിച്ചിടമെന്ന്‌ പഠിക്കാന്‍ അയാള്‍ തപസ്സിരിക്കേണ്ടിവരും.എല്ലാം എന്റെ വിധി. ഒടുവില്‍ രാമപുരത്തും നില്‍ക്കക്കള്ളിയില്ലാതെ അനീഷ്‌ മടങ്ങുകയാണ്‌. പട്ടിമുക്കിലേക്ക്, അനീഷു കത്തിച്ച വീടുള്ള എന്റെ നാട്ടിലേക്ക്‌(തുടരും)

2009 ജൂലൈ 19, ഞായറാഴ്‌ച

കത്തിപ്പോയ തൊടക്കം(എലട്രീഷന്‍റെ ആത്മകഥ-2)

ചെറുപ്പത്തീത്തന്നെ എനിക്ക്‌ റിപ്പയറിംഗില്‍ ഒരു പ്രത്യേക കഴിവൊണ്ടാരുന്നു. എന്തു കണ്ടാലും അഴിക്കാന്‍ തോന്നും. ടൈംപീസ്‌, ടോര്‍ച്ച്‌, റേഡിയോ അങ്ങനെയങ്ങനെ. എനിക്ക്‌ പന്ത്രണ്ടു വയസായപ്പോത്തന്നെ അഴിച്ചിട്ട്‌ പഴേപോലെ ആക്കാമ്പറ്റാത്ത ഉപകരണങ്ങള്‍കൊണ്ട്‌ തട്ടുമ്പൊറം നറഞ്ഞു.

സംഗതികളു പഠിക്കുവാണല്ലോ പ്രധാനം. എല്ലാത്തിന്റെയും അകത്തെ സെറ്റപ്പു കണ്ടു പഠിച്ചാപ്പിന്നെ ഞാന്‍ അതൊന്നും പഴേപോലെ ആക്കാന്‍ മെനക്കെടാറില്ല. ഞാന്‍ ഭാവിയില്‍ ശാസ്‌ത്രജ്ഞനാകുമെന്നാണ്‌ കൈനകരീലെ അങ്കിളു പറഞ്ഞത്‌. ശാസ്‌ത്രജ്ഞനായില്ലെങ്കിലും എന്‍ജീനിയറാകുമെന്ന്‌ ഒറപ്പാണെന്ന്‌ രാമപുരത്തെ ആന്റി എപ്പഴും പറയുവാരുന്നു.

പക്ഷെ പഠനം പുരോഗമിക്കുകേം ഒമ്പതാം ക്ലാസി രണ്ടു കൊല്ലം ഇരിക്കുകേം ചെയ്‌തപ്പോ അവര്‍ക്ക്‌ കാര്യങ്ങളുടെ കെടപ്പുവശം മനസ്സിലായി. ഞാന്‍ ഒമ്പതീന്ന്‌ ജയിച്ചതിന്റെ അന്നാണ്‌ വീട്ടി കരണ്ടു കിട്ടയത്‌. അതോടെ പഠനം ഉഷാറാക്കാന്‍ തീരുമാനിച്ചു. വാശിയോടെ പഠിച്ച്‌ പത്താംക്ലാസില്‍ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങി പാലാ സെന്റ്‌ തോമസി ചേരണമെന്നായിരുന്നു ആഗ്രഹം.പക്ഷെ വിധി 210 മാര്‍ക്കിന്റെ രൂപത്തില്‍ എന്റെ കരണത്തടിച്ചപ്പം പെട്ടെന്നു പത്തുകാശൊണ്ടാക്കാനുള്ള വഴിയെന്ന നിലയില്‍ അപ്പന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ സെന്റ്‌ മേരീസ്‌ ഐ.ടി.സിയില്‍ ചേര്‍ന്നത്‌.

വല്ല പാരലല്‍ കോളേജുമാരുന്നെങ്കില്‍ പഞ്ചാരയടിച്ചു മരിക്കാരുന്നു. ഇതിപ്പം ഫ്യൂസും വയാറും ലൈറ്റും കോപ്പും കുന്തോം. സത്യം പറഞ്ഞാ എനിക്കു ഭയങ്കര ബോറടിയാരുന്നു. എങ്കിലും ഞാന്‍ കുറെയൊക്കെ കാര്യങ്ങളു പഠിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ്‌ ഇപ്പഴും എന്റെ വിശ്വാസം.പക്ഷെ, കണക്ഷന്‍ റെഡിയാക്കി ഞാന്‍ ഫാന്‍ ഓണാക്കിയപ്പം മൂലമറ്റം പവര്‍ ഹൗസിലെ ഫ്യൂസടിച്ചുപോയെന്നും പറഞ്ഞ്‌ അവര്‍ എന്നെ തോല്‍പ്പിച്ചു.

അല്ലെങ്കിത്തെന്നെ ഇലട്രീഷനാകാന്‍ പരീക്ഷ ജയിക്കണമെന്ന്‌ ആരാ പറഞ്ഞത്‌? തെക്കോത്തെ ജോയിച്ചേട്ടന്‍ എന്നാ പരീക്ഷ ജയിച്ചിട്ടാ നാട്ടിലെ ഏറ്റവും വലിയ ഇലട്രീഷ്നായി നടക്കുന്നേ? ജോയിച്ചേട്ടനെത്തന്നെ ഞാന്‍ ഗുരുവായി സ്വീകരിച്ചു. മൂലമറ്റം കഥ നാട്ടിലെല്ലാരും അറിഞ്ഞിരുന്നതുകൊണ്ട്‌ വയറിംഗിനായി ഭിത്തി കിഴിക്കുന്ന പണിയാണ്‌ ജോയിച്ചേട്ടന്‍ എനിക്കു തന്നത്‌. ഭിത്തി കിഴിച്ച്‌ ഭിത്തി കിഴിച്ച്‌ എന്റെ പരിപ്പിളകി. എന്നെങ്കിലും ഒരിക്കല്‍ വയാറില്‍ തൊടനാങ്കിലും കഴിയുമെന്ന എന്റെ മോഹം പൂവണിയുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, ഇത്രയും നന്നായി ഭിത്തി കിഴിക്കുന്ന വേറൊരാളുമില്ലെന്ന്‌ ഒരു ദിവസം ജോയിച്ചേട്ടന്‍ പറഞ്ഞപ്പോ എന്റെ ജീവിതം കിഴുത്തയിട്ടു തീരുവെന്നുറപ്പാടി. ഒടുവില്‍ ജോയിച്ചേട്ടനോട്‌ മിച്ചവൊണ്ടാരുന്ന ചില്ലറ മേടിച്ച് കവലേലെ രവീടെ കടേന്ന്‌ ഒരു ടെസ്റ്റര്‍ സംഘടിപ്പിച്ച് പോക്കറ്റിലിട്ട്‌ ഞാന്‍ സ്വതന്ത്ര ഇലട്രീഷനായി.

സാധാരണ തുടക്കക്കക്കാര്‍ അല്ലറചില്ലറ ജോലികളൊക്കെയാണ്‌ ചെയ്യാറുള്ളതെങ്കിലും ഞാന്‍ വയറിംഗ്‌ തന്നെ പിടിച്ചു. ഒരു ബന്ധുവാണ്‌ ആദ്യം എനിക്ക്‌ വര്‍ക്ക്‌ തന്നത്‌. ജോയിച്ചേട്ടന്റെ പണി കണ്ട്‌ പഠിച്ചതായിരുന്നു എന്റെ ധൈര്യം. ഐടീസി കൂട്ടത്തില്‍ പഠിച്ച ടോമീടെ സഹായംകൊണ്ട്‌ എസ്റ്റിമേറ്റ്‌ വല്യ തട്ടും മുട്ടുമില്ലാതെ ഒപ്പിച്ചു. ഇലക്‌ട്രിക്കല്‍ ഷോപ്പീന്ന്‌ തടഞ്ഞ കമ്മീഷനാരുന്നു സ്വതന്ത്ര ഇലട്രീഷനെന്ന നിലയിലുള്ള ആദ്യ പ്രതിഫലം.

റബര്‍വെട്ടുകാരന്‍ റോയിയെ സഹായിയായി കൂട്ടി. അവനെക്കൊണ്ട്‌ ഭിത്തി തൊളപ്പിച്ചപ്പം ഞാന്‍ ശരിക്കും ഒരു വലിയ ഇലട്രീഷനായപോലെ തോന്നി. പണി തൊടങ്ങയപ്പം എത്തുമില്ല, പിടീമില്ല എന്ന അവസ്ഥയായി. വയറു ചെയ്യേണ്ടാത്ത സ്ഥലങ്ങളിലൊക്കെ ഭിത്തി കുത്തിപ്പൊളിപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ്‌ എന്നില്‍ ഞെട്ടലൊണ്ടാക്കി. ടോമിയോട്‌ ചോയിച്ചും പറഞ്ഞും ഒരു വിധത്തില്‍ പണി പൂര്‍ത്തിയാക്കി. ആവശ്യമില്ലാതെ കുത്തിപ്പൊളിച്ചിടത്തും കൊറെ വയാറും പൈപ്പുമൊക്കെ വെച്ച്‌ അടച്ചു.

ഒടുവില്‍ ഒരു വെള്ളിയാഴ്‌ച്ച വയറിംഗ്‌ കംപ്ലീറ്റായ ദിവസം സജിനിയെ കീഴടക്കിയ പ്രതാപചന്ദ്രനെപ്പോലെ അഭിമാനംകൊണ്ട്‌ ഞാന്‍ ത്രസിച്ചു. ഡൈനിംഗ്‌ റൂമിലെ ഫാനിട്ട്‌ അതിന്‍റെ കുളിര്‍മയിലിരുന്ന് മനസു നെറക്കാന്‍ തീരുമാനിച്ചു. ഞാന്‍തന്നെ വയറു ചെയ്‌ത ഒരു വീട്‌!. ശെരിക്കും വിശ്വാസം വരാത്തപോലെ. രണ്ടു വര്‍ഷം എന്നെ വെറും ഭിത്തി തൊളക്കാരനായി പീഡിപ്പിച്ച ജോയിച്ചേട്ടനെ വിളിച്ച്‌ ഇതൊന്നു കാണിക്കണം.


പ്‌ഠേ?!!
കതിന പൊട്ടുന്നപോലൊരു ശബ്‌ദം കേട്ട്‌ ഞാന്‍ പുറത്തേക്കോടി. പിന്തിരിഞ്ഞു നോക്കുമ്പം കരിയില്‍ കുളിച്ച്‌ ഒരു ഭൂതത്തെപ്പോലെ റോയി പിന്നാലെ വരുന്നു. വീട്ടില്‍നിന്ന്‌ കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നു. എല്ലാം കിറുകൃത്യമായി ചെയ്‌തതാണ്‌. പിന്നെന്തുപറ്റി? എനിക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല.

കണക്ഷന്‍ കിട്ടി മൂന്നാംപക്കം ആ വീട്ടില്‍ നടത്താനിരുന്ന കേറിത്താമസം നാലു വര്‍ഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. അതിനിടെ ഞാന്‍ ഗള്‍ഫീപ്പോയി വന്നു. വീട്ടുടമ അറ്റാക്കുവന്ന്‌ മരിച്ചു. വീട്‌ ഇപ്പഴും യക്ഷിക്കൊട്ടാരം പോലെ അവിടൊയൊണ്ടെന്ന് പറയുന്നകേട്ടു. പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല(തുടരും)

ഒരു എലട്രീഷന്‍റെ ആത്മകഥ-1

"നിനക്കെന്നാ വട്ടാണോ?"

ആത്മകഥയെഴുതാന്‍ പോകുന്ന കാര്യം പറഞ്ഞപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നാട്ടിലുള്ള ചെറ്റകളെല്ലാം എന്നോട്‌ ചോദിച്ചത്‌ ഇങ്ങനെയാണ്‌. ഇന്നലെ രാത്രി പൊനത്തില്‍(നാട്ടിലെ വലിയൊരു തറവാട്ടുപേരാണ്‌) അമ്മായീടെ പറമ്പിലിരുന്ന്‌ (വടിയായിപ്പോയ ഒരു കരപ്രമാണീടെ വടിയാകാനിരിക്കുന്ന ഭാര്യ. ഞങ്ങളൊക്കെ ബഹുമാനംകൊണ്ട്‌ അമ്മായി, അമ്മായീന്നാ വിളിക്കുന്നേ) സല്‍സേടെ ലാര്‍ജൊഴിച്ച്‌ തോട്ടി മുക്കി ആറാം തമ്പുരാന്‍ സ്റ്റൈലില്‍ അടിക്കുമ്പഴും ഞാന്‍ ഇക്കാര്യം പറഞ്ഞു.

"അവന്റെ **ലെ ആത്മകഥ. വല്ല കമ്പിക്കഥേയം ഒണ്ടെങ്കി പറയടാ." മൊഖത്തടിച്ചപോലെ പറഞ്ഞത്‌ തങ്കഷാജിയാണ്‌(ഷാപ്പിലെ വെപ്പുകാരി തങ്കമ്മേടെ വീട്ടിലെ വെപ്പുകാരനായിരുന്ന അവന്‌ നാട്ടുകാരു കൊടുത്ത തന്തപ്പേരാണത്‌) ബാക്കിയൊള്ളവന്‍മാരും അവനൊപ്പം കൂടി.

"ആത്മകഥ എഴുതാന്‍ നീയാര്‌ വള്ളത്തോള്‍ കുമാരനാശാനോ. അതോ വെട്ടൂര്‍ പുരുഷനോ? കു* നിന്നെ ദേ ഈ തോട്ടീ ചവിട്ടിത്താക്കെണ്ടെങ്കി മിണ്ടാതിരുന്നോ"
ബ്ലേഡ്‌ സക്കീറിന്റെ അന്ത്യശാസനമായിരുന്നു അടുത്തത്‌. പിന്നെ സല്‍സേടെ മൂച്ചില്‍ ബാക്കിയൊണ്ടായിരുന്നവന്‍മാരും എന്നെ പറയാത്തതൊന്നുമില്ല. ഞാന്‍ മിണ്ടാതിരുന്നു. എന്നിട്ട്‌ ഇവനൊക്കെ തെക്കുവടക്കു നടക്കുമ്പോള്‍ അമ്മായീടെ പറമ്പിലെ ചക്ക തലേ വീണ്‌ ചാകണേന്ന്‌ ഉള്ളുരുകി പ്‌രാകി.

കോളേജിന്റെ പടിവാതിലു കണ്ടിട്ടില്ലാത്ത ഇവന്‍മാര്‍ക്കൊക്കെ പത്താം ക്ലാസും കഴിഞ്ഞ്‌ ഐടീസിലും പോയ എന്റെ വികാരവിചാരങ്ങള്‍ മനസ്സിലാകുമോ?. അടൂരിനോട്‌ ഹൗസ്‌ഫുള്‍ എന്ന്‌ പറയുന്നപോല ഇവമ്മാരോട്‌ ഇതൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം. എഴുതാനുള്ള ഒരിത്‌ ഉള്ളിന്റെ ഉള്ളില്‍ ആയിരം വാട്ടിന്റെ ബള്‍ബുബോലെ കത്തിക്കൊണ്ടിരിക്കുമ്പം എനിക്കെങ്ങനെ അടങ്ങിയിരിക്കാനാകും?. എട്ടാം ക്ലാസില്‍ പഠിക്കുമ്പം ഹിന്ദി ടീച്ചറിന്റെ ചന്തിക്കു പിടിച്ചതിന്‌ ക്ലാസീന്നു പൊറത്തായ ഷാജിയെപ്പോലൊള്ളോര്‍ക്ക്‌ അക്ഷരം കണ്ടാ വട്ടാകും.
പക്ഷെ എന്നാ ഒക്കെ സംഭവിച്ചാലും ഞാന്‍ എഴുതും. ഇപ്പം രാത്രി പന്ത്രണ്ടു മണി. എന്താണെന്നറിയത്തില്ല എന്തെഴുതണമെങ്കിലും ചില അവാര്‍ഡ്‌ പടത്തില്‌ നായകന്‍മാരു കാണിക്കുന്നപോലെ എനിക്ക്‌ മുറിക്കേറീട്ട്‌ ബെഡ്‌ ലൈറ്റ്‌ കെടുത്തുകേം ഓഫാക്കുകേം കെടുത്തുകേം ഓഫാക്കുകേം ചെയ്യണം. പക്ഷെ സ്വന്തമെന്നു പറയാന്‍ ഒരു മുറിയോ ബെഡ്ഡോ ഇല്ലാത്തവന്‌ എന്തോന്ന്‌ ബെഡ്‌ലൈറ്റ്‌? കര്‍ക്കിടക മഴേടെ എറിച്ചിലടിച്ചു കേറുന്ന തുറന്ന തിണ്ണയില്‍ പച്ചയും നീലയും ഇടകലര്‍ന്ന പ്ലാസ്റ്റിക്‌ പായയില്‍ വെള്ളയില്‍ ചുവന്ന പൂക്കളുള്ള ബെഡ്‌ഷീറ്റുനു മുകളില്‍ കമിഴ്‌ന്നു കിടന്ന്‌ ഞാന്‍ എഴുതുകയാണ്‌.
പണ്ട്‌ ഷക്കുവും മിറയയും സിന്ധവും രേഷ്‌മയും സജിനിയും നിലോഫറും ടീംസും ചെയ്‌തിരുന്നപോലെ കാലുകള്‍ പുറകിലോട്ടും ബാക്കിലോട്ടും മടക്കിയും നിവര്‍ത്തിയും ഞാന്‍ ചിന്തകളെ തരിപ്പിച്ചു. വയാറുകളുടെയും ബള്‍ബുകളുടെയും ഫ്യൂസുകളുടെയും പ്ലഗുകളുടെയമൊക്കെ ലോകത്ത്‌ അലഞ്ഞു തിരിയുന്ന ഞാന്‍ നാളെ ലോകമറിയുന്ന ഒരു എഴുത്തുകാരനാവില്ലെന്ന്‌ ആരറിഞ്ഞു.

അനീഷ്‌ കോണോത്തിച്ചാല്‍- ആ പേരിന്റെ ഗുമ്മ്‌ ഒന്നു വേറെതന്നെയായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട്‌?. അനീഷ്‌ പട്ടിമുക്ക്‌- സ്ഥലപ്പേരു ചേര്‍ത്തിട്ട്‌ തീരെപ്പോര. കെ.കെ. അനീഷ്‌ -അതായത്‌ കോണോത്തിച്ചാല്‍ കുട്ടന്‍ മന്‍ അനീഷ്‌;അതു തെറ്റില്ല.

എന്റേം കഥ, കെ.കെ. അനീഷ്‌ -സി.എഫ്‌.എല്‍ വെളിച്ചത്തെ തോല്‍പ്പിക്കുന്ന ചിരിയുമായി നില്‍ക്കുന്ന എന്റെ ചിത്രമുള്ള പുസ്‌തകത്തിന്റെ കവര്‍ ഭാവനയില്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ ഒരു തരിപ്പ്‌. ആത്മകഥ എഴുതണമെന്നു തോന്നിയത്‌ അടുത്ത കാലത്താണ്‌. പത്താം ക്ലാസിലെ മലയാളം സെക്കന്റ്‌ പേപ്പറു കഴിഞ്ഞാപ്പിന്നെ ആദ്യമായി ഒരു പുസ്‌തകം വായിക്കുന്നതു തന്നെ രണ്ടു മാസം മുമ്പാണ്‌. നളിനി ജമീലയുടെ ആത്മകഥയായിരുന്നു അത്‌. വീട്ടി പിണ്ണാക്കു പൊതിഞ്ഞോണ്ടുന്ന കടലാസില്‍ അതിന്റെ പരസ്യം കണ്ടപ്പം സംഗതി തരിപ്പിക്കുവെന്ന്‌ ഒറപ്പാരുന്നു. അത്രക്ക്‌ ഗുമ്മായില്ലെങ്കിലും മൊടക്കിയ കാശ്‌ വെറുതെയായില്ല.

അതുകഴിഞ്ഞപ്പം മടം ചാടിയ കന്യാസ്‌ത്രീയമ്മേടെ കഥ വന്നു. ആമ്മേന്‍ എന്ന പേരു കേട്ടാല്‍ ഏതോ പ്രാര്‍ത്ഥനാ പുസ്‌തകമാണെന്നു തോന്നും. മഠത്തിലമ്മ നളിനി ജമീലയെ കടത്തിവെട്ടുമെന്നു കരുതിയെങ്കിലും മറ്റേ അച്ചനുമായൊള്ള സീനൊഴികെ ഒക്കെ വേസ്റ്റാ.
അടുത്തയിടെ മാധവിക്കുട്ടി മരിച്ചു കഴിഞ്ഞപ്പഴാ അവര്‌ കൊറെ പീസൊക്കെ എഴുതീട്ടൊണ്ടന്ന്‌ പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ കഥ ഒരെണ്ണം വാങ്ങി. കവറിലെ അവരടെ ഫോട്ടോ കണ്ടാ കണ്ണെടുക്കാന്‍ തോന്നുകേല. അതൂടെ വായിച്ചപ്പം ഒരു എലട്രീഷനായ എനിക്കും ആത്മകഥയെഴുതാമെന്നൊരു ചങ്കൂറ്റം തോന്നി. ലൈംഗിക തൊഴിലാളികള്‍ക്കും മഠം ചാടിയ കന്യാസ്‌ത്രീകള്‍ക്കുമൊക്കെ എഴുതാവെങ്കില്‍ എലട്രീഷന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ എഴുതിക്കൂടാ?. ഇവരൊക്കെ എഴുതിയപോലെ ജീവിതത്തിലൊണ്ടായ കാര്യങ്ങള്‌ പച്ചക്ക്‌ അങ്ങോട്ടു വെച്ചുകാച്ചിയാപ്പോരേ?
നമ്മളു വെറുതെ ടെസ്റ്ററും ചുമ്മിക്കോണ്ടു നടക്കുവല്ലെന്ന്‌ എല്ലാ നാറികളും അറിയണം.നാട്ടുകാര്‍ക്ക്‌ എന്നെപ്പോലൊള്ളോരോട്‌ വല്യ മൈന്റില്ല. ഓ! അവന്‍ വെറും എലട്രിഷനല്ലേന്ന്‌ ചെലരു ചോദിക്കുന്ന കേട്ടാല്‍ നമ്മള്‌ വേശ്യകളേക്കാള്‍ താഴെയാണെന്നു തോന്നും. വീടൊണ്ടാക്കിയാല്‍ അത്‌ ഞെളിഞ്ഞു കഴിയാവുന്ന പരുവത്തിലാക്കാന്‍ എലട്രിഷന്‍ വേണം. എന്തിന്‌ ഒരു ഫ്യൂസുപോയാല്‍ തന്നെ കെട്ടുന്ന എത്ര **മ്മാരുരൊണ്ട്‌?
ഡോക്‌ടര്‍മെരേം എന്‍ജീനയര്‍മാരേം പോലെ സമൂഹത്തിന്‌ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിഭാഗമാണ്‌ എലട്രിഷന്‍മാരെന്ന് ഇവന്‍മാരൊക്കെ എന്നെങ്കിലും തിരിച്ചറിയുവോ?ഓര്‍ക്കുന്ന കാര്യങ്ങളാ ഞാനിവിടെ കുറിക്കുന്നത്‌. കൊറെ എഴുതിക്കൂട്ടി, നിങ്ങടെ അഭിപ്രായം അറിഞ്ഞശേഷം വെട്ടീം തിരുത്തീം തിരുത്തീം വെട്ടീം പുസ്‌തകമാക്കാമെന്നു കരുതുന്നു(തുടരും)

ഇടിമിന്നലായി അജയന്‍

ന്യൂദല്‍ഹി: തന്‍റെ മികച്ച സമയമല്ലെങ്കിലും പി.ബി. ഗോള്‍ഡന്‍ ലീഗ് മാരത്തണില്‍ കേരളത്തിന്‍റെ അജയന്‍ കരുണായി സ്വര്‍ണപ്പതക്കമണിഞ്ഞു. ഈ സീസണിലെ തന്‍റെ മികച്ച സമയമാണ് അജയന്‍ കാഴ്ച്ചവെച്ചത് -രണ്ടു ദിവസവും മൂന്നു മണിക്കൂറും.

കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ നടന്ന വിവിധ മീറ്റുകളില്‍ അജയന്‍റെ മുഖ്യ എതിരാളി സച്ചുമോന്‍ പലവട്ടം റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തിര്വോന്തരത്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സച്ചുമോന്‍ ഡല്‍ഹി മീറ്റിന് പുറപ്പെട്ടത്. പക്ഷെ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. മീറ്റ് ഒഫീഷ്യലുളില്‍ ചിലര്‍ അജയനെ വഴിവിട്ട് സഹായിച്ചതായി സച്ചുമോന്‍റെ ആരാധകര്‍ ആരോപിക്കുന്നു.
നേരത്തെ ആലപ്പുഴ, പാലക്കാട്, മലന്പുഴ മീറ്റുകളില്‍ മിന്നല്‍ പ്രകടനം കാഴ്ച്ചവെച്ച സച്ചുമോന്‍റെ പേരിലാണ് നിലവിലുള്ള ഏറ്റവും മികച്ച സമയം.

പരജായത്തില്‍ മനംനൊന്ത് സച്ചുമോന്‍ ട്രാക്ക് വിട്ടേക്കുമെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇനി രണ്ടുവര്‍ഷംകൂടി മാത്രമെ താന്‍ മത്സരരംഗത്തുണ്ടാകൂ എന്ന് സച്ചുമോന്‍ നേരത്തെ പ്രഖ്യാപിച്ചുണ്ട്. എന്നാല്‍ വിഖ്യാതമായ ലാവ് ലിന്‍ കപ്പില്‍ കിടീരം സ്വന്തമാക്കി കരിയറിലെ ഏറ്റവും വലിയ നേട്ടം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിജയന്‍ കരുണായി വ്യക്തമാക്കി. പി.ബി. മീറ്റിലെ തിരിച്ചടിക്ക് സച്ചുമോന്‍ വൈകാതെ മധുരപ്രതികാരം വീട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന മീറ്റുകള്‍ ഇരുവരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ജാക്പോള്‍ട്ടിലെ വിലയേറിയ സമ്മാനത്തിനായി പൊരുതുന്നത് നാലുപേരാണ്. ഇതില്‍തന്നെ രണ്ടുപേര്‍ കോഴിക്കോടിന്‍റെ താരങ്ങളാണ്. പോള്‍വോട്ട് താരം കെ. മുരളിക്കുട്ടനും ഹൈജംപര്‍ എം.പി.സുരേന്ദ്രകുമാറും. വനിതകളുടെ പോള്‍വോള്‍ട്ടില്‍ കൊച്ചിയില്‍നിന്നുള്ള സ്വപ്നജയ്ക്ക് വെല്ലുവിളിയില്ല. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഈരാറ്റുപേട്ടയുടെ ജോര്‍ജുകുട്ടിയാണ് ഈ നേട്ടത്തില്‍ കണ്ണുവെച്ചിരിക്കുന്ന മറ്റൊരു താരം. അവസരത്തിനൊത്തെ പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് (അപ്പം കാണുന്നോരെ അപ്പാന്ന് വിളിക്കുകാന്ന് കോട്ടയത്തു പറയും)ഗോള്‍ഡന്‍ ജാക്പോട്ടിലെ സമ്മാനം പങ്കിട്ടു നല്‍കുക.


ഇതാണ്, ഇതു മാത്രമാണ് ഈ പോസ്റ്റിന് പെഴയ്ക്ക് പ്രകോപനമായത്,

2009 ജൂലൈ 17, വെള്ളിയാഴ്‌ച

സിനിമാ വാര്‍ത്ത-തൊട്ടു തൊട്ടില്ല

സിഐഡി ലാലിച്ചന്‍, അമ്മായിമുക്ക് ബദ്ഷാ, ഇസ്പേഡ് ഏഴാംകൂലി, ഹെഡ് കോണ്‍സ്റ്റബിള്‍ പുരുഷു, പഞ്ചായത്തിലെ മാലാഖ എന്നീ സിനിമകള്‍ക്കുശേഷം സോണി അന്തോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടു തൊട്ടില്ല. പഞ്ചായത്തിലെ മാലാഖയ്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബൂതന്നെയാണ് സണ്ണി അന്തോണിയുടെ പുതിയ ചിത്രത്തിലെയും നായകന്‍.

ഇന്‍ഡീസന്‍റ് ഫിലിംസിനുവേണ്ടി സുനീര്‍ ദുബായ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അസ്തമയ സൂര്യ-ജോജി കെ ജോസഫിന്‍റേതാണ്. കുടുംബ പശ്ചാത്തലത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ഹൊറര്‍ ലവ് സ്റ്റോറിയാണ് തൊട്ടു തൊട്ടില്ല. തന്‍റെ മുന്‍ ചിത്രങ്ങളെല്ലാം പ്രമേയത്തില്‍ വ്യത്യസ്തമായിരുന്നതിനാല്‍ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണിലാണ് ട്രീറ്റ് ചെയ്യുന്നതെന്ന് സോണി അന്തോണി പറ‍ഞ്ഞു. വില്യം ഷേക്സ്പീയറുടെ വിഖ്യാത രചനയായ ടോം ആന്‍റ് ജെറിയുടെ സാധ്യതകള്‍ ഈ ചിത്രത്തിലും അദ്ദേഹം പരമാവധി വിനിയോഗിക്കുന്നുണ്ട്.
മാനാഞ്ചിറ മൈതാനത്ത് മഷിത്തണ്ടു പറിക്കാന്‍ പോയപ്പം ‍ഡാക്കിനിയും കൂട്ടുസനും ചേര്‍ന്ന് തട്ടിയെടുത്ത രാധയെ രക്ഷിക്കാന്‍ മായാവിയും രാജുവും നടത്തുന്ന സാഹസിക ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഡിങ്കനും തക്കുടുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെ മായാവീടെ സഹായത്തിനെത്തുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ബാബുതന്നെയാണ് മായാവിയും രാജുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെയായി അഭിനയിക്കുന്നത്.ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു നടന്‍ 113 വേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേഷം മാറ്റി വേഷം മാറ്റി മേക്ക്പ് മാന്‍ തളര്‍ന്നുവീഴാതിരിക്കാന്‍ അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്ത അണ്ടര്‍വേയര്‍ക്രോംസോഫ്റ്റ് എന്ന് പ്രത്യേക സോഫ്റ്റ്വേറാണ് ഇതിന് ഉപയോഗിക്കുന്നത്.

മലയാള സിനിമയില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറയും തൊട്ടു തൊട്ടില്ലയില്‍ ഉപയോഗിക്കുന്നു. സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബുവിന്‍റെ ചടുലമായ നൃത്തരംഗങ്ങള്‍ മിഴിവു ചോരാതെ എല്ലാ ആംഗിളുകളില്‍നിന്നും ഒപ്പിയെടുക്കാന്‍ ഇന്ത്യയിലെ കാമറകള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറ കൊണ്ടുരുന്നത്.

നൃത്തത്തില്‍ മൈക്കിള്‍ ജാക്സണെയും പ്രഭുദേവയെയും നിഷ്പ്രഭനാക്കിയ ബാബു ഈ ചിത്രത്തിലൂടെ ചലച്ചിത്രഗായകനായും അരങ്ങേറ്റം കുറിക്കുന്നു. കാക്കേ കാക്കേ കൂടെവിടെ...എന്നു തുടങ്ങുന്ന മെലഡിയാണ് അദ്ദേഹം പാടിയിരിക്കുന്നത്.

ബോളിവുഡ് താരറാണിമാരായ പത്മ ഷഡ്ഢി, മായാ റെഡ്ഡി, മൃത ഷിന്‍റോ എന്നിവര്‍ക്കൊപ്പം മലയാളത്തിന്‍റെ കഥാമാധവനും പൂവനയും നായികമാരായി എത്തുന്നു. ഭിക്ഷാടനം, തെരണ്ടിവാല്‍ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശങ്കരന്‍ എന്പ്രാന്തിരി കൂട്ടുസനെയും കൊലപ്പുള്ളി വിമല ഡാക്കിനിയെയും അവതരിപ്പിക്കുന്നു. സുകേഷ്, പൂയ് കുമാര്‍, നിരോധ് കന്നാരമൂട്, സക്കീര്‍കുമാര്‍, അഗതി സുരേഷ് കുമാര്‍,കൃഷ്ണപിള്ള ബാബു, കെ.പി.സി.സി വനജ, സിന്ധു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഗാനരചന സുനില്‍ വലിച്ചൂരാന്‍, സംഗീതം ഇലാസ്റ്റിക് പോള്‍, സംഘട്ടനം കൊട്ടേഷന്‍ സുകു, ചായാഗ്രഹണം-കെ.ജെ ലീലാകൃഷ്ണ്ണന്‍, എഡിറ്റിംഗ് ആകാശനാഥന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്-ശശി,മണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സാന്‍റോ മാര്‍ട്ടിന്‍ വാര്‍ത്താ വിതരണം-ഞാന്‍, അതായത് കീഴൂര്‍ ജ്വാസ്.തൊട്ടു തൊട്ടില്ലയ്ക്കുശേഷം പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയാണ് സുനീര്‍ ദുബായ് നിര്‍മിക്കുന്നത്.
-കീഴൂര്‍ ജ്വാസ്

2009 ജൂലൈ 16, വ്യാഴാഴ്‌ച

കശ്മീരില്‍നിന്ന് മാത്തച്ചായന്‍

പ്രിയപ്പെട്ട ആനിമ്മയ്‌ക്ക്‌,

നീ കഴിഞ്ഞ മാസം അയച്ച കത്തിന്‌ വിശദമായിട്ട്‌ ഒരു മറുപടി തരണമെന്നു കരുതീരുന്നതാ. തുടരെ ഫോണ്‍ വിളിക്കുന്നൊണ്ടെങ്കിലും നിന്റെ കത്തിനായുള്ള കാത്തിരിപ്പിന്റേം അതു വന്നു കഴിയുമ്പോഴുള്ള ആകാംക്ഷേടേം പൊട്ടിച്ചു വായിക്കുമ്പോഴുള്ള ചങ്കിടിപ്പിന്റേം വായിച്ചു കഴിഞ്ഞ്‌ അത്‌ മൊഖത്തു വെച്ച്‌ നിന്റെ മണം ആസ്വദിക്കുന്നതിന്റേയും സുഖം ഒന്നു വേറേതന്നെയാ. നിന്റെ ചൂണ്ടുവെരലേലേം ***ലേം മറുകും നീ ഒണ്ടാക്കുന്ന കടൂമാങ്ങാടേം മീങ്കറീടേം രൂചിമൊക്കെ അപ്പം ഓര്‍മ്മവരും.

പിന്നെ നേരം കിട്ടുമ്പഴെല്ലാം നിന്നെക്കുറിച്ച്‌ ആലോചിച്ചോണ്ടിരിക്കും. നമ്മളു രണ്ടും മാത്രവൊണ്ടാരുന്ന സമയങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പം ഒരു കുളിരാ. അതുകൊണ്ടുതന്നെ മറുപടി എഴുതാന്‍ ഒരു ആവേശവാ. പ്രായമേറുമ്പോഴാ ശരിക്കും കാര്യങ്ങടെ സുഖം കൂടുന്നതെന്നു തോന്നുന്നു. കഴിഞ്ഞ തവണ അവധിക്കു വന്നപ്പം ഒന്നര മാസക്കാലം നമ്മള്‌ കാട്ടിക്കൂട്ടയതൊക്കെ ഓര്‍ക്കുമ്പം ഞാനറിയാതെ ചിരിച്ചുപോകും. പിള്ളാരു വളര്‍ന്ന്‌ പഠിക്കാന്‍ പൊറത്തുപോയപ്പം നമ്മളു ശരിക്കും പിള്ളാരായി. എന്നു കരുതി എന്റെ എഴുത്തുകള്‌ വീട്ടിലെങ്ങും വെച്ചേക്കല്ലേ. എബീം ജോബീം വരുമ്പോ വെട്ടു പിഴച്ചാണെങ്കിലും ഇതൊക്കെ കണ്ടാ ഞാന്‍ ജീവിച്ചിരുന്നിട്ട്‌ കാര്യവില്ല. കത്തിച്ചു കളഞ്ഞേക്കണെ മുത്തേ.

ഒള്ളതു പറഞ്ഞാ ഈ കത്ത്‌ എഴുതുമ്പോ പറഞ്ഞാ അച്ചായന്‍ അടിമുടി വെറക്കുവാ. വാതത്തിന്റെ അസുഖമാണെന്നു നീ തെറ്റിധരിക്കണ്ട. മെഷീന്‍ഗണ്ണൊക്കെ ഇപ്പഴും ഉഷാറാക്കിവെച്ചിരിക്കുവാ. ഇത്‌ അരിശംകൊണ്ടുള്ള വെറയലാ. ഏറ്റവുമൊടുവില്‍ ഞാറാഴ്‌ച്ച രാത്രി നിന്നെ വിളിക്കുകേം കൂടി ചെയ്‌തപ്പോള്‍ എന്റെ സര്‍വ നാഡീഞരമ്പുകളും തകര്‍ന്നുപോയി.

ഞാനും കന്യാകുമാരി മൊതല്‌ കാശ്‌മീരു വരെയൊള്ള മുക്കീന്നും മൂലേന്നുമൊള്ള മറ്റു പട്ടാളക്കാരും ഈ മഞ്ഞുമലേക്കെടന്ന്‌ കഷ്‌ടപ്പെട്ടിട്ട്‌ വല്ല കാര്യവുമൊണ്ടോ?. നിനക്കറിയാമല്ലോ, കാര്‍ഗിലില്‍നിന്ന്‌ അച്ചായന്‍ ജീവനുംകൊണ്ട്‌ വന്നത്‌ മലയാറ്റൂ മുത്തപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രവാ. ഇപ്പം അതിനേക്കാള്‍ കൊടുംതണുപ്പൊള്ള ഒരു പട്ടിക്കാട്ടില്‌ നേരേ ചൊവ്വേ ശ്വാസം പോലും കിട്ടാതെ രായും പകലുമില്ലാതെ അതിര്‍ത്തി കാക്കുവാ.

എന്നിട്ട്‌ എന്നാ കാര്യം?അവിടെ ആ മറ്റവന്‍ ടെറിട്ടോറിയല്‍ ആര്‍മീല്‍ ചേര്‍ന്നതല്ലെ ഇപ്പം വലിയ സംഭവം?. എന്റെ കീഴില്‍ ജോലി ചെയ്യുന്ന പിള്ളാരെടെ കഷ്‌ടപ്പാടു കണ്ടാല്‍ പെറ്റ തള്ള സഹിക്കുകേല. അവരെക്കുറിച്ചൊന്നും ഒരു വരി എഴുതാന്‍ നമ്മടെ പത്രക്കാരോ ഒരു വാക്കു പറയാന്‍ ചാലുകാരോ മെനക്കെടുകേല. എങ്ങാനും അപ്രത്തൂന്ന്‌ ഒരു ഷെല്ലോ മിസൈലോ വീണ്‌ അവരില്‍ ഒരുത്തന്‍ ചത്താല്‍ ചരമപ്പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്ത-കാശ്‌മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു- തീര്‍ന്നു കഥ.

അല്ലെങ്കിപ്പിനെ കാര്‍ഗില്‍ യുദ്ധം പോലെ വല്ലതും വരണം. ഒന്നിനു പുറകെ ഒന്നായി പട്ടാളക്കാരുടെ വശപ്പെട്ടികള്‍ മലയിറക്കിക്കൊണ്ടുവരുമ്പോള്‍ മലയാളിയെ തെരഞ്ഞു പിടിച്ച്‌ അവമ്മാര്‌ കണ്ണീര്‍ക്കഥ പടച്ചുവിടും. എന്നിട്ട്‌ പട്ടാളക്കാരന്റെ ശവോടക്ക്‌ വില്‍പ്പനക്ക്‌ വെച്ച്‌ കൂടിയ റേറ്റിന്‌ പരസ്യം പിടിക്കും. കഴിഞ്ഞ അവധിക്ക്‌ വാഗമണ്ണിലെ ജോസിന്റെ എസ്റ്റേറ്റി കൂടിയപ്പോ നമ്മടെ സോജന്‍ പറഞ്ഞ മാര്‍ക്കറ്റിംഗ്‌ പരിപാടിയൊക്കെ കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

ഒരു കണക്കു പറഞ്ഞാ ഈ പത്രക്കാരേക്കാള്‍ മാന്യന്മാര്‍ പാക്കിസ്ഥാന്‍കാരാ.എനിക്ക്‌ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ. മറ്റവന്‍ എന്നാ ഒണ്ടാക്കാന്‍ പോകുവാന്നാ ഇവന്‍മാര്‌ കരുതിവെച്ചിരിക്കുന്നത്‌? ടെറിട്ടോറിയല്‍ ആര്‍മീന്നു പറഞ്ഞാ എന്നാ കോപ്പാന്നു കരുതിയാ ഈ ആഘോഷം? കഴിഞ്ഞ ദിവസം അവധി കഴിഞ്ഞു വന്ന ആലുവക്കാരന്‍ സക്കീറു പറഞ്ഞതുകേട്ട്‌ എനിക്കുണ്ടായ അരിശത്തിന്‌ കയ്യും കണക്കുമില്ല. എന്റെ കൊച്ചേ, ആര്‍മി ടെറിട്ടോറിയല്‍ ആര്‍മിം തമ്മില്‌ അലുവേം ഉലുവേം തമ്മിലുള്ള ബന്ധംപോലുമില്ല.

പണ്ട്‌ ഞങ്ങടെ കൂടെ ഒണ്ടാരുന്ന ഒരു മേജറിനെക്കുറിച്ച്‌ ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടില്ലേ. അല്ലെങ്കിത്തന്നെ പട്ടാളക്കാര്‍ ബഡായിക്കാരാണെന്നാണ്‌ നാട്ടുകാരു പറയുന്നത്‌. നമ്മടെ എബിമോന്‍ പ്രത്യേകം മുന്നറിയിപ്പു തന്നതുകൊണ്ട്‌ നാട്ടില്‍ വരുമ്പോള്‍ എവിടെച്ചെന്നാലും കഥ പറയാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. എങ്ങാനും അറിയാതെ നിയന്ത്രണം വിട്ടു പറയാന്തൊടങ്ങിയാ അവനെ ഓര്‍ക്കുമ്പം ഞാന്‍ നിര്‍ത്തും. സാധാരണ പട്ടാളം വിടുന്നോര്‌ വീട്ടി വരുന്നോരോടോ വഴീക്കാണുന്നോരോടോ ഒക്കെ ബഡായി പറയും. മറ്റേപ്പുള്ളി ബഡായി പറയാന്‍ പോയത്‌ സിനിമേലോട്ടാ. എടി കൊച്ചേ, ഒള്ളതു പറഞ്ഞാ മലയാള സിനിമേലെ പട്ടാള ബഡായിക്കാരനാണ്‌ മറ്റേ മേജര്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഇന്ത്യന്‍ ആര്‍മി നടത്തിയ എല്ലാ ഓപ്പറേഷനുകളുടേം മാസ്റ്റര്‍ ബ്രെയിനും മുന്‍നിരപ്പോരാളിയും ആയാളാരുന്നെന്നാണ്‌ അവകാശവാദം. അതുകേട്ട്‌ കോള്‍മയിരു കൊള്ളാന്‍ കൊറേ **മാരും.

നടനെ പറഞ്ഞിട്ടു കാര്യമില്ല. അയാളു തൂറാന്‍ പോകുന്നതുപോലും വലിയ സംഭവമാക്കാന്‍ കൊറേ അവന്‍മാര്‌ പൊറകെ നടക്കുവല്ലേ- ചെറ്റകള്‌!നീയും ഈ ബഹളങ്ങളില്‍ മുങ്ങിപ്പോയോന്ന്‌ എനിക്കൊരു സംശയം. കഴിഞ്ഞ ദിവസം വിളിച്ചപ്പം അയാള്‌ പട്ടാളക്കാരനായതിനെക്കുറിച്ച്‌ ചാനലുകളിലും പത്രങ്ങളിലും നിറയെ വാര്‍ത്തകളാന്നു പറഞ്ഞപ്പം നിനക്ക്‌ ഇത്തിരി ആവേശം കൂടിയപോലെ തോന്നി.

ഞാന്‍ കേണലായാലും കോണലായാലും പത്രത്തില്‍ ഒരു വാക്കു പോലും വന്നില്ലല്ലോ എന്നാരിക്കും നീ വിചാരിക്കുന്നത്‌. എന്റെ പൊന്നു മോളെ പത്രക്കാര്‌ ജോലീടെ റാങ്കും കഷ്‌ടപ്പാടും നോക്കിയല്ല വാര്‍ത്ത കൊടുക്കുന്നത്‌. ഇനി എന്നെക്കുറിച്ച്‌ ഒരു വാര്‍ത്ത വരണെങ്കി ഞാന്‍ കരസേനാ മേധാവിയാകണം. അല്ലെങ്കില്‍ ശത്രുവിന്റെ ആക്രമണത്തിലോ പട്ടാള ക്യാമ്പിലെ ഏറ്റുമുട്ടലിലോ വീട്ടിലേക്കുള്ള യാത്രയില്‍ അപകടത്തിലോ ചാകണം. ആദ്യം പറഞ്ഞ സാധ്യതയെക്കുറിച്ച്‌ സ്വപ്‌നം കാണാനേ പറ്റില്ല. പിന്നീടു പറഞ്ഞ സാധ്യതകള്‍ സ്വപ്നത്തിപ്പോലും കാണിക്കല്ലേന്ന് പ്രാര്‍ത്ഥിച്ചോണേ പൊന്നേ.

അയാക്കൊന്നും ഇനി സിനിമേല് ഒന്നും ചെയ്യാമ്പറ്റുകേല. അതുകൊണ്ടാണ്‌ കറിക്കച്ചോടോം തരികിട പട്ടാളപ്പരിപാടീമൊക്കെയായി എറങ്ങീരിക്കുന്നത്‌. എടക്ക്‌ ഏതോ പട്ടച്ചാരയത്തിന്റെ പരസ്യത്തില്‍ മോഡലാകാനും പോയെന്നു പറയുന്ന കേട്ടു. എന്റെ കൊച്ചേ, നീ ഇതൊക്കെ കണ്ട്‌ പതറിപ്പോകുവോന്നാ എന്റെ പേടി. നമ്മടെ ഐലോക്കത്തെ ഔതച്ചായനും തെക്കേതിലെ മേരിച്ചേടത്തിയും അവരുടെ മകനെ കെട്ടിയ ആ താടകയുമൊക്കെ നിന്നോട്‌ ചോദിക്കുവാരിക്കും- എന്നെക്കുറിച്ച്‌ ഒരു വാര്‍ത്തയും പത്രങ്ങളിലും ചാനലുകളിലും വരാത്തതെന്നാന്ന്‌.നീ എല്ലാം ചിരിച്ച്‌ അവഗണിച്ചേര്‌.

സത്യത്തിന്റെയും നീതിയുടേം മുഖം ഹര്‍ഭജന്‍സിംഗിന്റെ തല്ലുകൊണ്ടു കരയുന്ന ശ്രീശാന്തിന്റെ മുഖം പോലെ വികൃതമാണ്‌. നമ്മടെ പിള്ളാര്‌ എന്നാ പറയുന്നടി? അവമ്മാരും ഇപ്പോ മറ്റെ നടന്റെ പൊറകെ ആയിരിക്കും അല്ലേ. അല്ലെങ്കിപ്പിന്നെ ഓര്‍മ വെച്ചകാലം മുഴുവന്‍ ഞാന്‍ പട്ടാളക്കാരനാകാന്‍ പ്രോത്സാഹിപ്പിച്ചിട്ടും മൈന്‍ഡ്‌ ചെയ്യാതിരുന്ന ജോബിമോന്‌ ഇപ്പം പട്ടാളപ്പൂതി എവിടുന്നു വന്നു?

കാര്യങ്ങള്‌ കൈവിട്ടു പോകുവെന്നു കണ്ടാ ഞാന്‍ കടുംകൈ ചെയ്യും.ഇവിടുന്ന്‌ വോളണ്ടറി റിട്ടയര്‍മെന്റ്‌ എടുത്ത്‌ അങ്ങോട്ട്‌ ഒരു വരവു വരും. എന്നിട്ട്‌ നമ്മടെ വടക്കേ മറ്റത്തെ റബര്‍ തോട്ടം വിറ്റിട്ട്‌ ഒരു സിനിമ പടിക്കും. ഒരു പട്ടാളക്കഥ. ഞാന്‍തന്നെ സംവിധാനം ചെയ്യും ഞാന്‍തന്നെ നായകനുമാകും. മറ്റവന്റെ നെയ്‌ക്കുമ്പളങ്ങാ പോലത്തെ ശരീരം വെച്ചു നോക്കുമ്പം ഞാന്‍ ഒന്നല്ല, ഒന്നേമുക്കാല്‍ നായകനാ. എന്നിട്ടു ഞാമ്പോയി ടെറിട്ടോറിയല്‍ ആര്‍മീച്ചേരും. ഈ നാറികളെക്കൊണ്ടെല്ലാം ഞാന്‍ വാര്‍ത്തേം കൊടുപ്പിക്കും.

എഴതി കൈ കഴച്ചു കൊച്ചേ, നിര്‍ത്തുവാ
ആയിരം ഉമ്മകളോടെ
സ്വന്തം മാത്തച്ചായന്‍